
തിരുവനന്തപുരം : റോഡ് തടഞ്ഞ് സിപിഎം ഏരിയ സമ്മേളനം നടത്തിയതിന് പൊലീസ് കേസെടുത്തു. തിരുവനന്തപുരം പാളയം ഏരിയ സമ്മേളനത്തിന് റോഡ് തടഞ്ഞ് സ്റ്റേജ് കെട്ടിയതിനും പ്രകടനം നടത്തിയതിനുമാണ് കേസ്. വഞ്ചിയൂർ പോലീസാണ് കണ്ടാലറിയുന്ന 500 ഓളം പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. പൊതു ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കിയെന്നാണ് പൊലീസ് എഫ്ഐആറിലുളളത്. വഞ്ചിയൂർ ജങ്ഷനിൽ പൊലീസ് സ്റ്റേഷന് മുന്നിൽ സിപിഎം പൊതുസമ്മേളനത്തിന് റോഡ് തടസപ്പെടുത്തി സ്റ്റേജ് കെട്ടിയത് വിവാദമായിരുന്നു. പിന്നാലെയാണ് പൊലീസ് നടപടി.
വഞ്ചിയൂര്‍ കോടതി പരിസരത്ത് നിന്ന് പൊലീസ് സ്റ്റേഷൻ വരെ നീളുന്ന റോഡ് നെടുനീളത്തിൽ അടച്ചുകെട്ടിയാണ് പാളയം ഏര്യാസമ്മേളനത്തിന് പൊതുസമ്മേളന വേദി പണിതത്. രണ്ട് വരി ഗതാഗതം അതോടെ ഒരുവരിയിലേക്ക് ചുരുങ്ങി. റോഡരികിലെ പാര്‍ക്കിംഗ് കൂടിയായപ്പോൾ വാഹനങ്ങൾ ഞെരുങ്ങി. രാവിലെ മുതൽ തുടങ്ങിയ ബ്ലോക്ക് നാല് മണിക്ക് സ്കൂളും ഓഫീസും എല്ലാം വിട്ടതോടെ വൻകുരുക്കായി. വാഹനങ്ങൾ തിക്കിത്തിരക്കി റോഡ് നിശ്ചലമായി. പൊലീസ് എത്തി ഏറെ പണിപ്പെട്ടാണ് കുരുക്കഴിച്ചത്. അടച്ചിട്ട റോഡ് വഴി പോകേണ്ട വാഹനങ്ങൾ ഇരുവശത്ത് നിന്നും വഴി തിരിച്ച് വിട്ടാണ് പ്രശ്നത്തിന് താൽക്കാലിക പരിഹാരം ഉണ്ടാക്കിയത്.
പൊതുവഴി അടച്ച് കെട്ടിയുള്ള പൊതുസമ്മേളനങ്ങൾ വിലക്കി കോടതി ഉത്തരവുകൾ നിലവിലുണ്ട്. ഇതൊന്നും കണക്കിലെടുക്കാതെയും ആവശ്യത്തിന് അനുമതികളൊന്നും ഔദ്യോഗികമായി വങ്ങാതെയുമായിരുന്നു പാളയം ഏര്യാകമ്മിറ്റിയുടെ നടപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam