ആത്മഹത്യ ചെയ്‍ത എസ്ഐയുടെ മൃതദേഹം സംസ്‍കരിച്ചു; സഹപ്രവർത്തകര്‍ക്കെതിരെ കുടുംബം

By Web TeamFirst Published Dec 5, 2019, 5:17 PM IST
Highlights

മൃതദേഹത്തിൽ നിന്ന് കിട്ടിയ ആത്മഹത്യാക്കുറിപ്പിൽ സഹപ്രവർത്തകരായ നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത ആരോപണമാണുള്ളത് .

ഇടുക്കി: ഇടുക്കി വാഴവരയിൽ ആത്മഹത്യ ചെയ്ത എസ്ഐ അനിൽ കുമാറിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‍കരിച്ചു. തൃശ്ശൂർ പൊലീസ് അക്കാദമിയിലെ എസ്ഐ ആയ സി കെ അനിൽകുമാറിനെ ഇന്നലെ ഉച്ചയ്ക്കാണ് വാഴവരയിലെ വീട്ടുവളപ്പിൽ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ നിന്ന് കിട്ടിയ ആത്മഹത്യാക്കുറിപ്പിൽ സഹപ്രവർത്തകരായ നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത ആരോപണമാണുള്ളത് .

എഎസ്ഐ രാധാകൃഷ്ണൻ, സിപിഒമാരായ നസീർ, സുരേഷ്, അനിൽ എന്നിവർ തന്നെ നിരന്തരം ദ്രോഹിച്ചിരുന്നു. രാധാകൃഷ്‍ണന്‍റെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് അന്വേഷണം വേണമെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. അനിൽകുമാർ സഹപ്രവർത്തകരിൽ നിന്ന് കടുത്ത മാനസിക സമ്മർദ്ദമേറ്റിരുന്നതായി കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി അനിൽകുമാർ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ഇതേ അക്കാദമിയിലെ പൊലീസുകാരി കൂടിയായ ഭാര്യ പ്രിയ പറഞ്ഞു.

എസ്ഐക്കെതിരെ ചിലർ നിരന്തരം വ്യാജപരാതികൾ നൽകിയിരുന്നതായി ഭാര്യയും , പലപ്പോഴും അവധി നിഷേധിച്ചിരുന്നതായി സഹോദരനും ആരോപിച്ചു. അമ്മയ്‍ക്ക് അസുഖമായിരുന്നപ്പോൾ പോലും അനിലിന് അവധി നിഷേധിച്ചിരുന്നതായി സഹോദരനും ആരോപിച്ചു. ഇടുക്കി ക്രൈംബ്രാഞ്ചിനാണ് കേസിൽ അന്വേഷണച്ചുമതല. കട്ടപ്പന പൊലീസിൽ നിന്ന് ഫയലുകൾ കിട്ടിയാലുടൻ തെളിവെടുപ്പ് ആരംഭിക്കുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി അറിയിച്ചു.

click me!