CPM Mega Thiruvathira : പാർട്ടി സമ്മേളനത്തിലെ 'കൂട്ട തിരുവാതിര'; പൊലീസ് കേസെടുത്തു

By Web TeamFirst Published Jan 12, 2022, 10:58 PM IST
Highlights

ജില്ലാ പഞ്ചായത്തംഗം സലൂജ ഉൾപ്പടെ കണ്ടലറിയാവുന്ന 550 പേർക്കെതിരെയാണ് പാറശാല പൊലീസ് കേസെടുത്തത്. പകർച്ചാവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസ്. 

തിരുവനന്തപുരം: സിപിഎം (CPM) സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മെ​ഗാ തിരുവാതിരക്കെതിരെ (Mega Thiruvathira) പൊലീസ് കേസെടുത്തു.  ജില്ലാ പഞ്ചായത്തംഗം സലൂജ ഉൾപ്പടെ കണ്ടലറിയാവുന്ന 550 പേർക്കെതിരെയാണ് പാറശാല പൊലീസ് കേസെടുത്തത്. പകർച്ചാവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസ്. 

മെ​ഗാ തിരുവാതിരക്കെതിരെ തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡന്റ് എം മുനീർ  ഡിജിപിക്ക് പരാതി നൽകിയിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനെതിരെയായിരുന്നു പരാതി. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായിട്ടാണ് അഞ്ഞൂറിലേറെ പേർ പങ്കെടുത്ത സമൂഹ തിരുവാതിര സിപിഎം സംഘടിപ്പിച്ചത്. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പാറശ്ശാലയിലാണ് മെഗാ തിരുവാതിര അരങ്ങേറിയത്.  സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും അടക്കമുള്ള നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. കൊവിഡ് കേസുകള്‍ കുത്തനെ കൂടിയതിന് പിന്നാലെ സംസ്ഥാനത്ത് ആള്‍കൂട്ടങ്ങള്‍ നിയന്ത്രിക്കാനായി സര്‍ക്കാര്‍ ശക്തമായ നടപടികളെടുക്കുമ്പോഴാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗമടക്കം നിയന്ത്രണങ്ങള്‍ ലംഘിച്ചത്. ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.

Also Read: ഒമിക്രോൺ നിയന്ത്രണത്തിലും തലസ്ഥാനത്ത് സിപിഎമ്മിന്‍റെ മെഗാ തിരുവാതിര; എംഎ ബേബിയടക്കം കാഴ്ചക്കാര്‍

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് വ്യാപനം പന്ത്രണ്ടായിരം കടന്ന ഇന്ന് വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് സിപിഎം പൊതുസമ്മേളനത്തിന് ജില്ലയുടെ വിവിധിയിടങ്ങളില്‍നിന്നായി ആയിരകണക്കിനുപേർ എത്തിയതും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. കേന്ദ്രീകരിച്ചുള്ള റാലിയും പ്രകടനുവുമെല്ലാം ഒഴിവാക്കിയെന്നും, ആരും പൊതുസമ്മേളന വേദിയായ കടപ്പുറത്തക്ക് എത്തേണ്ടതില്ലെന്ന് അറിയിച്ചെന്നും പാർട്ടി നേതൃത്വം പറയുമ്പോഴും ചടങ്ങിലേക്ക് പ്രവർത്തകരും അനുഭാവികളും ഒഴുകിയെത്തി. ചട്ടങ്ങൾ കാറ്റില്‍പറത്തിയാണ് ചടങ്ങെങ്കിലും ഒമിക്രോൺ ജാഗ്രത കർശനമാക്കേണ്ടത് അത്യാവിശ്യമാണെന്ന് ഓർമിപ്പിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.  

പൊതു സമ്മേളനങ്ങൾക്ക് പരമാവധി 150 പേരെമാത്രം പങ്കെടുപ്പിക്കണമെന്ന ആരോഗ്യവകുപ്പിന്‍റെ കർശന നി‍ർദ്ദേശം നിലനിൽക്കെയാണ് ചടങ്ങ് നടന്നത്. സംസ്ഥാനം അടച്ചിടൽ ആശങ്കയുടെ  വക്കിലെത്തി നിൽക്കെയാണ് കൂടിച്ചേരലിന് സിപിഎംതന്നെ വേദിയൊരുക്കുന്നത്.


 

click me!