കണ്ണൂരിൽ ബോംബുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പിടിയിൽ

By Web TeamFirst Published Sep 23, 2022, 1:27 PM IST
Highlights

സ്കൂട്ടറിൽ പെട്രോൾ ബോംബുമായി പോകുമ്പോൾ സംശയം തോന്നിയ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

കണ്ണൂർ : പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കണ്ണൂരിൽ പരക്കെ ആക്രമണം. പാപ്പിനിശ്ശേരിയിൽ ബോംബുമായി പിഎഫ്ഐ പ്രവർത്തകൻ പിടിയിലായി. മാങ്കടവ് സ്വദേശി അനസ് ആണ് പിടിയിലായത്. സ്കൂട്ടറിൽ പെട്രോൾ ബോംബുമായി പോകുമ്പോൾ സംശയം തോന്നിയ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. കണ്ണപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കല്യാശ്ശേരിയിൽ വച്ചാണ് ഇയാളെ പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന നാല് പേർ രക്ഷപ്പെട്ടു. 

ഹർത്താൽ ദിനത്തിൽ ജില്ലയിൽ പരക്കെ ആക്രമണങ്ങളുണ്ടായി. രണ്ടിടത്ത് ബോംബേറ് നടന്നു. മട്ടന്നൂർ ഇല്ലൻമൂലയിലെ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബേറുണ്ടായി. പെട്രോൾ ബോംബേറിൽ കെട്ടിടത്തിലെ ജനൽ ചില്ലുകൾ തകർന്നു. ചെറിയ രീതിയിൽ നാശ നഷ്ടങ്ങളുണ്ടായതായാണ് വിവരം. പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധനകളാരംഭിച്ചിട്ടുണ്ട്. ആക്രമി ഓടി രക്ഷപ്പെട്ടെന്നാണ് സ്ഥലത്തുണ്ടായിരുന്നവർ പറയുന്നത്. കണ്ണൂർ ഉളിയിൽ നരയൻപാറയിലും സമാനമായ രീതിയിൽ പെട്രോൾ ബോംബേറുണ്ടായി. രാവിലെ പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. വിവിധയിടങ്ങളിൽ കെഎസ്ആർടിസി ബസുകൾക്ക് നേരെയും സ്വകാര്യ വാഹനങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി. 

മട്ടന്നൂർ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ്, ഹർത്താൽ ദിനത്തിൽ കണ്ണൂരിൽ രണ്ടിടത്ത് ബോംബേറ്

പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താൽ നിയമവിരുദ്ധം- ഹൈക്കോടതി

ഹർത്താലിനെതിരെ ഹൈകോടതിയിൽ നിന്നും രൂക്ഷ വിമർശനമാണുണ്ടായത്. പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താൽ നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരെ സ്വമേധയാ കേസും എടുത്തു. പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ കേസ് എടുക്കാൻ  നിർദ്ദേശിച്ച കോടതി പൊതുഗതാഗതത്തിന് സുരക്ഷ ഒരുക്കാനും പൊലീസിന് ഇടക്കാല ഉത്തരവിൽ നിർദ്ദേശം നൽകി. 7 ദിവസം മുൻപ് നോട്ടീസ് നൽകാതെയുള്ള മിന്നൽ ഹർത്താൽ കോടതി നിരോധിച്ചിട്ടും ഹർത്താൽ ആഹ്വാനം ചെയ്ത പിഎഫ്ഐ നേതാക്കളുടെ നടപടി പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. 

'പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണം, താലിബാൻ മാതൃക മതമൗലികവാദം പ്രചരിപ്പിക്കുന്നതിന്‍റെ രേഖകൾ കിട്ടി': എന്‍ ഐ എ

ജനജീവിതം സ്തംഭിപ്പിച്ചുള്ള ഇത്തരം ആഹ്വാനങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് പൊലീസ് നേരിടണമെന്നും കോടതി നിലപാടെടുത്തു. അസ്വീകാര്യമായ കാര്യങ്ങളാണ് നടക്കുന്നതെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബ‌ഞ്ച് അക്രമം തടയാൻ അടിയന്തര നടപടി സ്വീകരിക്കാൻ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. പൊതുസ്വകാര്യ സ്വത്ത് സംരക്ഷിക്കാൻ പൊലീസിന് ബാധ്യതയുണ്ട്. പൊതുഗതാഗതത്തിന് മതിയായ സുരക്ഷ ഉറപ്പാക്കുകയും വേണം. നിയമ വിരുദ്ധ ഹർത്താലിനെ പിന്തുണയ്ക്കുന്നവരെ നിരീക്ഷണിക്കണം. അക്രമം നടത്തുന്നവർക്കെതിരെം പൊതുമുതൽ നശിപ്പിക്കുന്നതിനും ഐപിസിയിലെ വകുപ്പും ഉപയോഗിച്ച് കേസ് എടുക്കണം. ഇതിന്‍റെ വിശദാംശങ്ങൾ കോടതിയെ അറിയിക്കാനും ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാ‍ര്‍, സിപി മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷൻ ബ‌ഞ്ച് വ്യക്തമാക്കി. പിഎഫ്ഐ ഹർത്താലിൽ വ്യാപകമായ അക്രമം ഉണ്ടായ പശ്ചത്തലത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തത്. 

click me!