
കൊല്ലം: പത്തനാപുരത്ത് സ്വകാര്യപണമിടപാട് സ്ഥാപനത്തിലെ 'വൈറൈറ്റി മോഷണ'ത്തിലെ പ്രതിയെ ഒടുവിൽ തിരിച്ചറിഞ്ഞു. പൂട്ട് കുത്തിത്തുറന്ന് 'പൂജ' നടത്തിയ ശേഷം (Puja before stealing gold ) സ്വർണ്ണവും പണവും മോഷ്ടിച്ച കേസിലെ പ്രധാന പ്രതി പത്തനാപുരം പാടം സ്വദേശി ഫൈസൽ രാജാണ് പത്തനാപുരം കോടതിയിലെത്തി കീഴടങ്ങിയത്. നഷ്ടപ്പെട്ട സ്വർണവും പണവും പ്രതിയിൽ നിന്നും പിടിച്ചെടുത്തു. ഒരു മരത്തിന്റെ മുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു തൊണ്ടി മുതലായ സ്വർണ്ണാഭരണങ്ങൾ.
കഴിഞ്ഞ മാസം 15 നാണ് പത്തനാപുരത്ത് സ്വകാര്യപണമിടപാട് സ്ഥാപനത്തിന്റെ പൂട്ട് കുത്തി തുറന്ന് സ്ട്രോംഗ് റൂമിലുണ്ടായിരുന്ന സ്വർണവും പണവും പ്രതി മോഷ്ടിച്ചത്. അടിമുടി വെറൈറ്റി മോഷണമായിരുന്നു പത്തനാപുരത്തേത്. സ്ഥാപനത്തിനുള്ളില്‍ പൂജ നടത്തിയതിന് ശേഷമാണ് ലക്ഷങ്ങളുടെ സ്വർണ്ണം കള്ളൻ കടത്തിയത്. പൂജക്ക് ഉപയോഗിച്ച ചെറുനാരങ്ങയും ചരടും ചെറിയ ശൂലവുമെല്ലാം സ്ഥാപനത്തിനുള്ളിൽ കണ്ടെത്തി. പൊലീസ് നായ് മണം പിടിക്കാതിരിക്കാന്‍ മുറിയില്‍ മുടിയും വിതറിയിട്ടു.
പണമിടപാട് സ്ഥാപനത്തിനുള്ളിൽ സിസിടിവി ഇല്ലായിരുന്നുവെന്നത് അന്വേഷണത്തിൽ പൊലീസിന് മുന്നിൽ വെല്ലുവിളിയായിരുന്നു.മോഷണ രീതിയിലെ സൂചനകൾ അനുസരിച്ച് ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള മോഷ്ടാക്കളാകും പിന്നിലെന്ന നിഗമനത്തിലായിരുന്നു പൊലീസ്. അതിനാൽ അന്വേഷണം തമിഴ്നാട് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലേക്ക് പൊലീസ് വ്യാപിപ്പിച്ചു.
വീട് കയറി തോക്ക് ചൂണ്ടി മോഷണം, പ്രതിയുടെ രേഖാചിത്രം തയ്യാറാക്കി പൊലീസ്
എന്നാൽ അതിനിടെ, ലക്ഷങ്ങളുടെ സ്വർണ്ണാഭരണങ്ങൾ നഷ്ടമായതോടെ സ്ഥാപനത്തിന്റെ ഉടമ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇതിന് പിന്നാലെയാണ് പ്രതിയുടെ നാടകീയമായ കീഴടങ്ങൽ. മെബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുവെന്ന് തിരിച്ചറിഞ്ഞ പ്രതി കീഴടങ്ങുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam