
തിരുവനന്തപുരം: രാഹുലിന്‍റെ സസ്പെന്‍ഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല. കോൺഗ്രസിന് എടുക്കാൻ കഴിയുന്ന ഏറ്റവും മാതൃകാപരമായ തീരുമാനമെന്ന് ചെന്നിത്തല. ഉമ തോമസിനെതിരൊയ സൈബറാക്രമണത്തിൽ അപലപിച്ചു. ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.
ലൈംഗിക ആരോപണങ്ങള്‍ നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് രാവിലെയാണ് പാര്‍ട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് കോണ്‍ഗ്രസ് സസ്പെൻഡ് ചെയ്തത്. പാര്‍ലമെന്‍ററി പാര്‍ട്ടിയിലും അംഗത്വമുണ്ടാകില്ല. എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യപ്പെട്ട നേതാക്കളും ഉപതെരഞ്ഞെടുപ്പ് ഭീതിയിൽ അയഞ്ഞതോടെയാണ് സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തിൽ പാര്‍ട്ടി നേതൃത്വം എത്തിയത്.
കോണ്‍ഗ്രസിന് കടുത്ത ക്ഷതമേൽപ്പിച്ച രാഹുൽ മാങ്കൂട്ടത്തിൽ ഇനി ടീമിൽ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് എടുത്ത കടുത്ത നിലപാട്. എംഎൽഎ സ്ഥാനം രാജിവച്ചേ മതിയാകൂവെന്നും വനിതാ നേതാക്കളുടെ പരസ്യ നിലപാട്. എത്രയും വേഗം രാജിവയ്പിക്കണമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ ആവശ്യം. രാജിക്കായി മുറവിളി ഉയര്‍ന്നെങ്കിലും പാലക്കാട് ഉപതെരഞ്ഞെടുപ്പ് വരുമെന്ന് നിയമോപദേശം കെപിസിസിക്ക് കിട്ടി. അങ്ങനെയെങ്കിൽ കളത്തിൽ ഇറങ്ങാൻ പോലുമാകില്ലെന്നും ബിജെപി ജയിക്കുമെന്നും നേതൃത്വം ഭയന്നു. ഈ സാഹചര്യം രാജി ആവശ്യപ്പെട്ട നേതാക്കള്‍ക്കും ബോധ്യപ്പെട്ടു. എന്നാൽ ഗുരുതര സാഹചര്യം നേരിടാൻ ഇപ്പോള്‍ എടുക്കാവുന്ന കടുത്ത നടപടി വേണമെന്ന് ധാരണയിലെത്തി. രാജി വേണ്ടെന്ന് വാദിച്ചവരും പാര്‍ട്ടി അംഗത്വത്തിൽ നിന്ന് സസ്പെന്‍ഷൻ എന്ന തീരുമാനത്തോട് യോജിച്ചു. രാജി ആവശ്യപ്പെടുന്ന എതിരാളികളോട് സമാന ആരോപണങ്ങളിൽ അവര്‍ കൈക്കൊണ്ട സമീപനം പറഞ്ഞ് നേരിടുകയാണ് കോണ്‍ഗ്രസ്.
അതേ സമയം, പാര്‍ട്ടി മുൻപാകെ പരാതിയും തെളിവും ഇല്ലാത്തതിനാൽ തൽക്കാലം അന്വേഷണമില്ല. പാര്‍ലമെന്‍ററി പാര്‍ട്ടിയിൽ നിന്ന് ഒഴിവാക്കിയതിനാൽ നിയമസഭയിൽ രാഹുലിനെ സംരക്ഷിക്കേണ്ട. ഇരിപ്പിടം മാറ്റണമെന്ന സ്പീക്കര്‍ക്ക് കത്ത് നൽകുന്നതിനെക്കുറിച്ച് മുന്നണി കൂടിയാലോചനയ്ക്ക് ശേഷം തീരുമാനിക്കും. സസ്പെന്‍ഡ് ചെയ്തതിനാൽ പാലക്കാട് മണ്ഡലത്തിൽ എംഎൽഎയെ പ്രതിരോധിക്കേണ്ട ബാധ്യതയും പാര്‍ട്ടിക്കില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam