
തിരുവനന്തപുരം: ആരോപണങ്ങൾക്ക് നടുവിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ അടൂരിലെ വസതിയില്‍ തുടരുന്നു. ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും. നിയമസഭാ മണ്ഡലമായ പാലക്കാട്ടേക്ക് പോകുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതിനാല്‍ മണ്ഡലത്തിലെത്തിയാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും നേതാക്കളുടേയും പിന്തുണ ലഭിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ല.
ബിജെപിയും സിപിഎമ്മും എംഎല്‍എയെ തടയുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് പെട്ടെന്ന് പാലക്കാട്ടേക്ക് പോകേണ്ടെന്നും രാഹുല്‍ അനുകൂലികള്‍ക്കിടയില്‍ അഭിപ്രായമുണ്ട്. രാഹുൽ മണ്ഡലത്തിൽ എത്തിയാൽ സംരക്ഷിക്കുന്ന കാര്യം കെപിസിസി തീരുമാനിക്കുമെന്നും നിലവിൽ രാഹുൽ കോൺഗ്രസുകാരൻ അല്ലല്ലോ എന്നും ഡിസിസി പ്രസിഡന്‍റ് എ തങ്കപ്പന്‍ പ്രതികരിച്ചിരുന്നു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലെ തർക്കം ഒഴിവാക്കണമെന്ന് കോൺഗ്രസിൽ ആവശ്യം. ഇക്കാര്യം കെപിസിസി ഭാരവാഹികൾക്കും ഡിസിസി പ്രസിഡന്റുമാർക്കും പാർട്ടി യോഗത്തിൽ നിർദേശം നൽകി. ഓൺലൈനായി ചേർന്ന യോഗത്തിലായിരുന്നു നിർദേശങ്ങൾ ഉന്നയിച്ചത്. യോഗത്തിൽ പാർട്ടി എടുത്ത നടപടി നേതാക്കൾ ശരിവച്ചു. രാഹുലിൻ്റെ രാജിയും സസ്പെൻഷനുമായും ബന്ധപ്പെട്ട് പലതരത്തിലുള്ള ചർച്ചകളാണ് സാമൂഹ്യ മാധ്യമങ്ങളിലുൾപ്പെടെ നടക്കുന്നത്.
കോൺഗ്രസിൽ നിന്നുള്ള നേതാക്കൾക്കും രാജിയുമായി ബന്ധപ്പെട്ട് വിഭിന്നാഭിപ്രായങ്ങളാണുള്ളത്. ഈ സാഹചര്യത്തിലാണ് ചർച്ചകൾ ഒഴിവാക്കണമെന്ന നിർദേശമുണ്ടായത്. യുവതികളുടെ ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam