
തിരുവനന്തപുരം: രാജ്ഭവൻ്റെ സുരക്ഷാ ചുമതലയിലേക്ക് ആവശ്യപ്പെട്ട പൊലീസുകാരെ കിട്ടാത്തതിൽ രാജ് ഭവന് അതൃപ്‌തി. സുരക്ഷ ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് റദ്ദാക്കിയതിലാണ് അമർഷം. രാജ്‌ഭവൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ഇന്നലെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ റദ്ദാക്കിയിരുന്നു. ഇത് തീർത്തും സാങ്കേതികമായ നടപടിയെന്നാണ് സംസ്ഥാന സർക്കാർ നൽകിയ വിശദീകരണം.
രാജ്ഭവൻറെ സുരക്ഷക്കായി നൽകിയ ആറ് പൊലീസുകാരുടെയും ഒരു ഡ്രൈവറുടെയും സ്ഥലം മാറ്റ ഉത്തരവാണ് സർക്കാർ റദ്ദാക്കിയത്. ഗവർണർ ആവശ്യപ്പെട്ട പൊലീസുകാരെയാണ് രാജ്ഭവനിലേക്ക് മാറ്റി ഡിജിപി ഇന്നലെ ആദ്യം ഉത്തരവിറക്കിയത്. അധികം വൈകാതെ സർക്കാർ സമ്മർദ്ദത്തെ തുടർന്ന് ഈ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കുകയായിരുന്നു.
കെഎപി രണ്ടാം ബറ്റാലിയനിലെ എസ്ഐ വിഎസ് അരുൺകുമാർ, വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ എ ഗോപകുമാർ, കെഎപി നാലാം ബറ്റാലിയനിലെ എം എസ് ഹിമേഷ്, എസ്എപി ബറ്റാലിയനിലെ എസ് സുഭാഷ്, ബോംബ് സ്ക്വാഡിലെ ജെബി അനീഷ്, തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്തെ സീനിയർ സിപിഒ എസ് രാജേഷ് കുമാർ എന്നിവരുടെ സ്ഥലം മാറ്റമാണ് റദ്ദാക്കിയത്. ഇതിന് പുറമെ രാജ്ഭവനിലെ ഡ്രൈവർ ചുമതലയിൽ പ്രവർത്തിച്ചിരുന്ന പൊലീസ് ഡ്രൈവർ എ അനസിനെ പിൻവലിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് ആസ്ഥാനത്തെ സിആർ രാജേഷിനെ രാജ്‌ഭവനിലേക്ക് നിയോഗിച്ച ഉത്തരവും റദ്ദാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam