
തിരുവനന്തപുരം: അടുത്ത അഞ്ച് വർഷത്തേക്കുള്ള പ്രധാന പ്രവർത്തന അജണ്ട പങ്കുവെച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ. കേരളത്തെ വ്യവസായ സൗഹൃദമാക്കി മാറ്റുക, മുഴുവൻ ജില്ലകളിലും ടെക് ഹബ്ബുകൾ സ്ഥാപിക്കുക തുടങ്ങിയ അഞ്ച് അജണ്ടകളാണ് രാജീവ് ചന്ദ്രശേഖർ പങ്കുവെച്ചത്. പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും കഴിവുകളെ അംഗീകരിക്കുകയും വലിയ സ്വപ്നങ്ങൾ കാണാനും അവ യാഥാർത്ഥ്യമാക്കാനും ആത്മവിശ്വാസം പകരുകയും ചെയ്യുന്നൊരു കേരളമാണ് യുവാക്കൾക്ക് വേണ്ടതെന്നും ഇതാണ് തൻ്റെ കാഴ്ചപ്പാടും ദൗത്യവുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഇന്ത്യയിൽ ഏറ്റവും എളുപ്പത്തിൽ വ്യവസായങ്ങൾ ആരംഭിക്കാനും മുന്നേറാനും കഴിയുന്ന വ്യവസായ സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുക, 14 ജില്ലകളിലും ടെക് ഹബ്ബുകൾ സ്ഥാപിക്കുക, ആഗോള നിലവാരത്തിലുള്ള സ്കില്ലിങ് ഉറപ്പാക്കുക, ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, സുതാര്യവും നിക്ഷേപ സൗഹൃദവുമായ ഭരണസംവിധാനം ഉറപ്പാക്കുക എന്നിവയാണ് നേമത്തിൻ്റെ എംഎൽഎയായും ബിജെപി സംസ്ഥാന അധ്യക്ഷനായും വരുന്ന അഞ്ച് വർഷത്തേക്കുള്ള തൻ്റെ അഞ്ച് പ്രധാന പ്രവർത്തന അജണ്ടയെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
നേരത്തെ നേമത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന എംഎൽഎ ഓഫീസ് ജൂൺ ആദ്യം പ്രവർത്തനം ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ അറിയിച്ചിരുന്നു. ഓഫീസിൽ ആംബുലൻസ് സേവന സൗകര്യം ഉൾപ്പടെ ഉണ്ടാകും. വികസന കാര്യത്തിൽ സംസ്ഥാന സർക്കാർ ബിജെപി യുടെ മണ്ഡലങ്ങളോട് വിവേചനം കാണിച്ചാൽ ശക്തമായ പ്രതികരണം ഉണ്ടാവുമെന്നും നേമത്തെ ജനങ്ങൾ തന്നെ എംഎൽഎ ആക്കിയത് അവരുടെ ജീവതത്തിൽ വിത്യാസം കൊണ്ടു വരാനാണന്നും നേമം എംഎൽഎ രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു. നേമത്ത് 4,978 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാജീവ് ചന്ദ്രശേഖർ സിറ്റിങ് എംഎൽഎയും മന്ത്രിയുമായിരുന്ന മുതിർന്ന സിപിഎം നേതാവ് വി ശിവൻകുട്ടിയെ പരാജയപ്പെടുത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam