
തിരുവനന്തപുരം: മന്ത്രി ബിന്ദുവിനെതിരെ ലോകായുക്തയിൽ വീണ്ടും പരാതിയുമായി കോൺഗ്രസിന്റെ നേതാവ് രമേശ് ചെന്നിത്തല. ലോകായുക്തയുടെ നിലപാട് പരാതിക്കാരനെ അവഹേളിക്കുന്നതാണ്. ഗവർണ്ണറുടെ വെളിപ്പെടുത്തൽ ഉൾപ്പടെ ഉള്ള കാര്യങ്ങൾ പരിഗണിച്ചില്ല. മുഖ്യമന്ത്രിയെ കക്ഷി ചേർക്കണമെന്ന തൻ്റെ വാദവും ലോകായുക്ത അംഗീകരിച്ചില്ലെന്ന് ചെന്നിത്തല പറഞ്ഞു. ഈ സാഹചര്യത്തിലാണ് പുന:പരിശോധന ഹർജി.
കണ്ണൂർ വിസി നിയമനത്തിൽ ഗവർണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ, മന്ത്രി ബിന്ദുവിനെതിരായ പരാതിയിൽ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയെ കൂടി പ്രതിപട്ടികയിൽ ഉൾപ്പെടുത്തണമെന്ന തന്റെ പുതിയ പരാതി ഫയൽ ചെയ്തിട്ടും, അത് പരിഗണിക്കാൻ തയ്യാറാകാതെയാണ് വിധി പ്രഖ്യാപനം നടത്തിയതെന്നും, വിധി പ്രഖ്യാപനത്തിനുശേഷം തൻ്റെ പരാതി കേൾക്കാമെന്ന ലോകായുക്തയുടെ നിലപാട് പരാതിക്കാരനെ അവഹേളിക്കുന്നതിന് സമാനമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ചട്ടങ്ങൾ പാടേ അവഗണിച്ച് നടത്തുന്ന ഏത് ശുപാർശകളും ഗൗരവതരമാണ്. ഇക്കാര്യങ്ങൾ പരിഗണിക്കാതെയുള്ള വിധി പ്രഖ്യാപനം ലോകയുക്തയിൽ നിക്ഷിപ്തമായ കടമയുടെ ലംഘനമാണ്. യുജിസി ചട്ടങ്ങൾ പൂർണമായും ലംഘിച്ചുകൊണ്ട് കണ്ണൂർ വിസിയായി ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്ന് മന്ത്രി ബിന്ദു ശുപാർശ ചെയ്തുവെന്നതിൽ മന്ത്രിക്കോ ലോകായുക്തയ്ക്കോ തർക്കമില്ല. മന്ത്രിയുടെ പ്രസ്തുത ശുപാർശ സ്വജനപക്ഷപാതത്തിനും അധികാര ദുർവിനിയോഗത്തിനും മതിയായ തെളിവാണ്.
വിസിയുടെ പുനർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടലു ണ്ടായെന്ന ഗവർണറുടെ പുതിയ വെളിപ്പെടുത്തൽ അത്യന്തം ഗൗരവമുള്ളതാണ്. മുഖ്യമന്ത്രിയുടെ നടപടിയും വ്യക്തമായ സ്വജനപക്ഷപാതമാണ്. ഗവർണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്ന് വ്യക്തമാണ് ഈ സാഹചര്യത്തിലാണ് ലോകായുക്ത വിധി പുനഃപരിശോധിക്കണമെന്നു അവശ്യപ്പെട്ട് ഹർജി നൽകുന്നതെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam