
തിരുവനന്തപുരം: ഒന്നിലേറെ ബലാത്സംഗക്കേസുകളില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അയോഗ്യതയില്‍ തീരുമാനം തിങ്കളാഴ്ച. രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കനക്കണമെന്ന പരാതി നിയമസഭാ എത്തിക്സ് ആൻറ് പ്രിവിലേജ് കമ്മിറ്റി രണ്ടിന് പരിഗണിക്കും. ഡികെ മുരളി നൽകിയ പരാതിയാണ് പ്രിവിലേജ് കമ്മിറ്റി പരിഗണിക്കുന്നത്. നിരന്തരം ക്രിമിനൽ കേസുകളിൽ പ്രതിയായ രാഹുലിനെ അയോഗ്യനാക്കണമെന്നാണ് ആവശ്യം. രാഹുലിൻ്റെ ഭാഗം കൂടികേട്ടാകും കമ്മിറ്റിതീരുമാനമെടുക്കുക. നടപടി ക്രമങ്ങൾ സങ്കീർണ്ണമായതിനാൽ ഈ സഭ സമ്മേളനം തീരും മുമ്പ് തീരുമാനം വരാനുള്ളസാധ്യത കുറവാണ്.
നിരന്തരം പീഡന കേസിൽ പ്രതിയായ എംഎൽഎയെ അയോഗ്യനാക്കാനുള്ള വ്യവസ്ഥ നിയമസഭയുടെ പെരുമാറ്റ ചട്ടം സംബന്ധിച്ച നടപടിക്രമങ്ങളിൽ പറയുന്നുണ്ട്. രാഹുലിനെതിരായ പരാതി സ്പീക്കർ പരിഗണിച്ച് പ്രിവിലേജ് ആൻ്റ് എത്തിക്സ് കമ്മിറ്റി പരിശോധിച്ച് സഭയ്ക്ക് അയോഗ്യനാക്കാം. ഈ സർക്കാറിൻ്റെ അവസാന സഭ സമ്മേളനത്തിനുള്ളിൽ നടപടിക്രമങ്ങൾ തീർക്കുകയാണ് വെല്ലുവിളി. രാഹുലുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന് പറയുമ്പോഴും അയോഗ്യതാ നീക്കത്തിൽ കോൺഗ്രസിന് സംശയങ്ങളുണ്ട്. സർക്കാറിൻ്റെ ഭാഗത്ത് നിന്ന് നീക്കമുണ്ടായാൽ രാഷ്ട്രീയ തീരുമാനമെടുക്കാനാണ് കോൺഗ്രസ് തീരുമാനം. അതേസമയം സമാന കേസുകളിൽ നേരത്തെ അറസ്റ്റിലായ മറ്റ് എംഎൽഎമാരുടെ കാര്യം അടക്കം ചില കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്നുണ്ട്. എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് സിപിഎം ആവശ്യപ്പെടുമ്പോഴും പാർട്ടി അയോഗ്യതയിൽ നയപരമായ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam