
പമ്പ: ശബരിമലയിലും പമ്പയിലുമുള്ള പ്രധാന കച്ചവട കേന്ദ്രങ്ങളിൽ തീര്‍ത്ഥാടകരെ ചൂഷണം ചെയ്യുന്നത് തടയുന്നതിൻ്റെ ഭാഗമായി പ്രത്യേക സ്‌ക്വാഡുകള്‍ പരിശോധന ശക്തമാക്കി. ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ്, ആരോഗ്യം, റവന്യൂ എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലുള്ള സ്പെഷ്യൽ സ്ക്വാഡാണ് പരിശോധന നടത്തുന്നത്. നിയമലംഘനം നടത്തിയതിന് സന്നിധാനത്തെ മൂന്ന് സ്ഥാപനങ്ങളിൽ നിന്ന് 13,000 രൂപ പിഴയായി ഈടാക്കി.
വൃത്തി കുറഞ്ഞ സാഹചര്യത്തിൽ ഭക്ഷണ സാധനങ്ങൾ വിപണനം ചെയ്യുക, മുദ്ര പതിപ്പിക്കാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വിൽപ്പന നടത്തുക, നിർമ്മാതാവിന്റെ വിലാസം, ഉൽപ്പന്നം പായ്ക്ക് ചെയ്ത തീയതി, അളവ്, തൂക്കം, പരമാവധി വിൽപ്പന വില, തുടങ്ങിയവ രേഖപ്പെടുത്താത്ത പായ്ക്കറ്റുകൾ വിൽപ്പന നടത്തുക, എംആർപിയെക്കാൾ അധിക തുക ഈടാക്കുക, വില തിരുത്തുക തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായാണ് പരിശോധന.
അധിക വില ഈടാക്കിയും തൂക്കത്തില്‍ കുറച്ചുമുളള വില്പന, ഭക്ഷ്യ വസ്തുക്കളുടേയും മറ്റ് സാധനങ്ങളുടേയും വിലക്കയറ്റം, പൂഴ്ത്തിവെയ്പ്, ഭക്ഷ്യവസ്തുക്കളിലെ മായം, ഒരേ സാധനത്തിന് വ്യത്യസ്ത വില ഈടാക്കുക തുടങ്ങിയ ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിലവിവര പട്ടിക പൊതുജനം കാണത്തക്ക വിധം പ്രദർശിപ്പിക്കുന്നതിനും അധികവില ഈടാക്കാതിരിക്കുന്നതിനും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അളവിൽ കുറച്ചു നൽകുക, അമിത വില ഈടാക്കുക എന്നിവയാണ് കണ്ടെത്തുന്ന ക്രമക്കേടുകളിൽ ഭൂരിഭാഗവും. ഭക്ഷ്യസുരക്ഷ ലൈസൻസ് ഇല്ലാത്തതും ന്യൂനതകൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam