
തിരുവനന്തപുരം: ശബരിമല സ്വർണകൊള്ളയിൽ എസ്ഐടിയിൽ നിന്ന് രേഖകൾ ഏറ്റുവാങ്ങാതെ ഇഡി. പ്രതികളുടെ മൊഴി ആവശ്യപ്പെട്ടുവെങ്കിലും ഇതേവരെ ഏറ്റുവാങ്ങിയിട്ടില്ല. എല്ലാ രേഖകളും പരിശോധിക്കാമെന്ന് എസ്ഐടി അറിയിച്ചിരുന്നു. എന്നാല്‍, പുതിയ മൊഴികൾ രേഖപ്പെടുത്തി മുന്നോട്ട് പോകാനാണ് ഇഡി തീരുമാനം. പുറത്തിറങ്ങുന്ന ഉണ്ണികൃഷ്ണൻ പോറ്റി എന്തുവെളിപ്പെടുത്തലുകൾ നടത്തുമെന്നതിൽ ആകാംക്ഷ എല്ലാ കേന്ദ്രങ്ങളിലുമുണ്ട്. ഇഡി വൈകാതെ തന്നെ പോറ്റിയെ ചോദ്യം ചെയ്യും.
ശബരിമല കട്ടിളപ്പാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വാദം കേൾക്കുന്നുണ്ട്. 90 ദിവസ റിമാൻഡ് കാലാവധി പൂർത്തിയായതോടെയാണ് പോറ്റി സ്വാഭാവിക ജാമ്യം തേടുന്നത്. ആദ്യം അറസ്റ്റിലായ ദ്വാരപാലക കേസിൽ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. രണ്ടാമത്തെ കേസിലും അനുകൂല വിധിയുണ്ടായാൽ പോറ്റി പുറത്തിറങ്ങും. ഇതിനിടെ പോറ്റിയുടെ ജാമ്യം തടയാൻ മറ്റ് കേസുകൾ ചുമത്താൻ ശ്രമിച്ചെങ്കിലും അതൊന്നും വിജയം കണ്ടിരുന്നില്ല. അതെല്ലാം സിവിൽ കേസുകൾ ആയതിനാലും കേസെടുത്താൽ തന്നെ അതൊന്നും കോടതിക്ക് മുന്നിൽ നിൽക്കില്ലെന്നുള്ളതും ഈ നീക്കത്തിന് തടയിടുകയായിരുന്നു.
പുറത്തിറങ്ങുന്ന പോറ്റിയുടെ നീക്കങ്ങൾ എന്തൊക്കെയാകും എന്നാണ് കേരളം ഉറ്റുനോക്കുന്നത്. സഹായിച്ചത് ആരെല്ലാം, സംഭാവന നല്‍കിയത് ആരെല്ലാം തുടങ്ങി പോറ്റിക്ക് കൂടുതല്‍ കാര്യങ്ങൾ പറയാനുണ്ടെങ്കിൽ ഇഡി അന്വേഷണം വിപുലപ്പെടുത്തും. ഇഡി - എസ്ഐടി തർക്കം നേരത്തെ കോടതി കയറിയിരുന്നു. കോടതിയുടെ അനുമതിയോടെയാണ് ഇഡി കേസ് രജിസ്റ്റർ ചെയ്തത്. തുടര്‍ന്ന് ഇഡി രേഖകൾ ആവശ്യപ്പെട്ടപ്പോൾ എന്തും പരിശോധിക്കാമെന്ന് എസ്ഐടി നിലപാട് സ്വീകരിക്കുകയായിരുന്നു.
എന്നാല്‍, ഈ ദിവസങ്ങളിൽ ഒന്നും തന്നെ ഇഡി എസ്ഐടിയുടെ രേഖകൾ പരിശോധിക്കാൻ എത്തിയില്ല. അതുകൊണ്ട് തന്നെ പുതിയ മൊഴികൾ രേഖപ്പെടുത്തിയും ഉണ്ണകൃഷ്ണൻ പോറ്റിയെ അടക്കം വീണ്ടും ചോദ്യം ചെയ്തുമാകും ഇഡി മുന്നോട്ട് പോവുക എന്നാണ് സൂചനകൾ. കേസിൽ ഇതുവരെ മൂന്ന് പ്രതികളാണ് ജാമ്യത്തിലിറങ്ങിയത്. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവും മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറും സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങി. മറ്റൊരു പ്രതിയായ എസ് ശ്രീകുമാറിന് അറസ്റ്റിലായി 43ആം ദിവസം ജാമ്യം നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam