
കൊച്ചി: വധഗൂഡാലോചനാക്കേസുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ (Dileep) ഫോണിലെ വിവരങ്ങൾ മായിച്ചുകളയാൻ സഹായിച്ചെന്ന് കരുതുന്ന സൈബർ ഹാക്കർ സായ് ശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. വ്യാജ തെളിവുകള്‍ സൃഷ്ടിക്കാനാണ് തന്നെ ചോദ്യംചെയ്യുന്നതെന്നാണ് സായ് ശങ്കര്‍ പറയുന്നത്. കേസിൽ പൊലീസ് പീഡനം ആരോപിച്ച് സായ് ശങ്കർ നൽകിയ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാൻ മാറ്റിയിരുന്നു. പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി സായ് വീണ്ടും കോടതിയിലെത്തിയിരിക്കുന്നത്. ദിലീപിന്‍റെ ഫോൺവിവരങ്ങൾ നശിപ്പിച്ചതിന് എത്രതുക പ്രതിഫലം കിട്ടിയെന്ന് കണ്ടെത്താൻ ഹാക്കറുടെ അക്കൗണ്ട് കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് പരിശോധന തുടങ്ങിയിട്ടുണ്ട്. കൊച്ചിയിലെ മൂന്ന് ആഡംബര ഹോട്ടലുകളില്‍ കഴിഞ്ഞ സായ് ശങ്കറിന്‍റെ ഹോട്ടല്‍ ബില്ലുകള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. 12 ,500 രൂപ ദിവസവാടകയുള്ള മുറിയിലാണ് സായ് കഴിഞ്ഞത്. ഉച്ചയൂണിന് ചെലവഴിച്ചത് 1700 രൂപയാണ്.
അതേസമയം സായ് ശങ്കര്‍ തോക്കുകാട്ടി ഭീഷണിപ്പെടുത്തിയെന്ന കോഴിക്കോട്ടെ വ്യവസായിയുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കുറഞ്ഞ വിലയിൽ നൽകാമെന്ന് വാഗ്ദാനം നടത്തി സായ് ശങ്കർ കോഴിക്കോട് സ്വദേശി മിൻഹാജിൽ നിന്ന് 45 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും സാധനം കിട്ടാതായതോടെ മിൻഹാജ് പണം തിരികെ ചോദിച്ചു. ഇതിന് പിന്നാലെയാണ് സായ് ശങ്കര്‍ വീഡിയോ കോൾ വഴി തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയത്. സായ് ശങ്കറിന് നിലവിൽ തോക്ക് ലൈസൻസ് ഇല്ല. എന്നാൽ പണം തിരിച്ച് ചോദിച്ച തന്നെ നേരിട്ടും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് മിൻഹാജ് പറയുന്നു. പരാതിക്കാരനെയും സുഹൃത്തിനെയും ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചെന്ന ആരോപണവുമുണ്ട്. സായ് ഫോൺ വിളിച്ച് ഹണിട്രാപ്പിൽ പെടുത്തുമെന്ന് പറയുന്ന ഭീഷണിപ്പെടുത്തുന്ന ഓഡിയോയും പുറത്തുവന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam