
പത്തനംതിട്ട: തൂമ്പാക്കുളത്ത് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ വിദ്യാർഥി നാല് വയസുകാരൻ യദു കൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ അപകടത്തിൽ മരണം രണ്ടായി. അപകട സ്ഥലത്ത് കാണാതായ കുട്ടിക്ക് വേണ്ടി ഫയർഫോഴ്സ് ഏറെ നേരം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
തിരച്ചിൽ അവസാനിപ്പിച്ച് എല്ലാവരും മടങ്ങിയ ശേഷമാണ് യദുകൃഷ്ണനെ കാണാനില്ലെന്ന വിവരം അറിയുന്നത്. തുടർന്ന് ഓട്ടോ പറഞ്ഞ സ്ഥലത്ത് ഫയർഫോഴ്സ് വീണ്ടും പരിശോധന നടത്തുകയും പാറക്കെട്ടിന് ഇടയിൽനിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ പാമ്പിനെ കണ്ട് വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. പത്തനംതിട്ട കരുമാൻതോട് ശ്രീനാരായണ സ്‌കൂളിലെ ആറ് കുട്ടികളാണ് ഓട്ടോയിലുണ്ടായിരുന്നത്. ശ്രീനാരായണ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി ആദിലക്ഷ്മി (7)യുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു. പരിക്കേറ്റ മറ്റു നാലു കുട്ടികളും ഡ്രൈവറും ചികിത്സയിലാണ്. ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ തണ്ണിത്തോട് പോലീസ് കേസെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam