കേരളത്തിലെ ഏഴ് ജില്ലകള്‍ 'ഹോട്ട്‌സ്‌പോട്ടുകള്‍' ; അറിയിപ്പുമായി മുഖ്യമന്ത്രി

By Web TeamFirst Published Apr 2, 2020, 6:30 PM IST
Highlights

ഏഴ് ജില്ലകള്‍ തീവ്രബാധിത പ്രദേശമായി മാറിയതോടെ ഇവിടങ്ങളില്‍ കൂടുതല്‍ നിരീക്ഷണം ആവശ്യമാണ്. അതേസമയം, സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കൊവിഡ് 19 വൈറസിന്റെ ഹോട്ട്‌സ്‌പോട്ടുകളായി കേരളത്തിലെ എഴ് ജില്ലകള്‍. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളാണ് ഹോട്ട്‌സ്‌പോട്ടുകളായി മാറിയിരിക്കുന്നത്. കൊവിഡ് 19 പശ്ചാത്തലത്തിലുള്ള പ്രത്യേക വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം അറിയിച്ചത്.

ഏഴ് ജില്ലകള്‍ തീവ്രബാധിത പ്രദേശമായി മാറിയതോടെ ഇവിടങ്ങളില്‍ കൂടുതല്‍ നിരീക്ഷണം ആവശ്യമാണ്. അതേസമയം, സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 8 പേര്‍ കാസര്‍കോടും, 5 പേര്‍ ഇടുക്കിയിലുമാണ്. രണ്ട് പേര്‍ കൊല്ലം ജില്ലിയിലും , തിരുവനന്തപുരം , തൃശൂര്‍, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് , കണ്ണൂര്‍ ജില്ലകളില്‍ ഓരോ പുതിയ കേസ് വീതം ഇന്ന് റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ -

286 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 256 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്.1,65,934 പേര്‍ ആകെ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. 1,65,297 പേര്‍ വീടുകളിലും 643 പേര്‍ ആശുപത്രികളിലുമാണ്. 145 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 8456 സാംപിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 7622 എണ്ണം നെഗറ്റീവ് റിസല്‍ട്ടാണ്.

ഇന്നു പൊസീറ്റീവായതടക്കം ഇതുവരെ രോഗബാധിതരായ 200 പേര്‍ വിദേശത്തു നിന്നും വന്നതാണ്. അതില്‍ ഏഴ് പേര്‍ വിദേശികളാണ്. രോഗികളുമായി സമ്പര്‍ക്കം ബാധിച്ച 76 പേര്‍ക്ക് രോഗം കിട്ടി. ഇന്നു രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ നിസാമൂദിനില്‍ പോയവരാണ് ഇതില്‍ ഒരാള്‍ ഗുജറാത്തില്‍ നിന്നാണ് വന്നത്. തിരുവനന്തപുരം, മലപ്പുറം ജില്ലകളിലായി രണ്ട് രോഗികളുടെ ഫലം നെഗറ്റീവാണ്. ചികിത്സയിലുള്ള നാല് വിദേശികളുടെ ഫലവും നെഗറ്റീവായിട്ടുണ്ട്.
 

click me!