ശസ്ത്രക്രിയാ വീഴ്ച: പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത് സ്വാഗതം ചെയ്ത് ഹർഷിന, 'നീതി കിട്ടുമെന്ന് പ്രതീക്ഷ'

Published : Oct 16, 2022, 11:56 AM IST
ശസ്ത്രക്രിയാ വീഴ്ച: പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത് സ്വാഗതം ചെയ്ത് ഹർഷിന, 'നീതി കിട്ടുമെന്ന് പ്രതീക്ഷ'

Synopsis

'ആരോഗ്യ മന്ത്രിയുടെ നടപടിയിൽ സന്തോഷം. നീതി കിട്ടുമെന്നാണ് പ്രതീക്ഷ. സംഭവത്തിൽ മെഡിക്കൽ കോളേജ് നടത്തിയ ആഭ്യന്തര അന്വേഷണം തൃപ്തികരമായിരുന്നില്ല'

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിൽ പ്രസവ ശസ്ത്രക്രിയക്കിടെ വീഴ്ചയെന്ന പരാതിയിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച നടപടി സ്വാഗതം ചെയ്ത് യുവതിയും ഭർത്താവും. ആരോഗ്യ വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത് സ്വാഗതാർഹം എന്ന് അടിവാരം സ്വദേശി ഹർഷിനയും ഭർത്താവ് അഷ്റഫും പ്രതികരിച്ചു. ആരോഗ്യ മന്ത്രിയുടെ നടപടിയിൽ സന്തോഷമുണ്ട്. നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും യുവതി പ്രതികരിച്ചു. സംഭവത്തിൽ മെഡിക്കൽ കോളേജ് നടത്തിയ ആഭ്യന്തര അന്വേഷണം തൃപ്തികരമായിരുന്നില്ല എന്ന് അഷ്റഫ് വ്യക്തമാക്കി. ഡോക്ടർമാർ വിശ്രമം നിർദേശിച്ച ഭാര്യയോട് നേരിട്ട് ഹാജരാകാനാണ് ആഭ്യന്തര അന്വേഷണ സംഘം ആവശ്യപ്പെട്ടതെന്നും അഷ്‌റഫ്‌ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. 

ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയെന്ന പരാതിയില്‍ അടിയന്തര അന്വേഷണത്തിന് ആരോഗ്യ വകുപ്പ് ഉത്തരവിട്ടത് ഇന്നാണ്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. അബ്ദുള്‍ റഷീദ് കോര്‍ഡിനേറ്ററായ സംഘത്തെത്താണ് അന്വേഷണത്തിനായി നിയോഗിച്ചത്. ജോയിന്റ് ഡയറക്ടര്‍ നഴ്‌സിംഗ് ഡോ. സലീന ഷാ, കൊല്ലം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് മെഡിസിന്‍ വിഭാഗം മേധാവി ഡോ. രഞ്ജു രവീന്ദ്രന്‍ എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ. സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടിയോട് മന്ത്രി വീണ ജോർജ് റിപ്പോർട്ട് തേടിയിരുന്നു. 

2017 നവംബര്‍ 30 ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് അടിവാരം സ്വദേശി ഹർഷിന ഗുരുതര വീഴ്ചയ്ക്ക് ഇരയായത്. ശസ്ത്രക്രിയയ്ക്കിടെ മറന്നുവച്ച ഉപകരണം, മൂത്രസഞ്ചിയിൽ തറച്ചു നിൽക്കുകയായിരുന്നു. 12 സെന്‍റിമീറ്റര്‍ നീളവും 6 സെന്‍റിമീറ്റര്‍ വീതിയുമുള്ള ഉപകരണമാണ് തറച്ച് നിന്നത്. മൂത്ര സഞ്ചിയില്‍ മുഴയുമുണ്ടായി. വേദന മാറാന്‍ പല ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും ഗുണമുണ്ടായില്ല. സ്വകാര്യ ആശുപത്രിയിലെ സിടി സ്കാനിംഗിലാണ് മൂത്രസഞ്ചിയിൽ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ഉപകരണം തറച്ച് നിൽക്കുന്നത് കണ്ടെത്തുന്നത്. തുടർന്ന് മെഡിക്കൽ കോളജിൽ വെച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു. ഇത്രകാലം അനുഭവിച്ച കൊടുംവേദനയ്ക്ക് നഷ്ടപരിഹാരം വേണമെന്നാണ് യുവതി ആവശ്യപ്പെടുന്നത്. ഇതിനിടെ, വീഴ്ച പരിശോധിക്കാൻ നിയോഗിച്ച അന്വേഷണ കമ്മിഷന് മുന്നിൽ നേരിട്ട് ഹാജരാകാൻ ഹർഷിനയോടെ ആവശ്യപ്പെട്ടത് വിവാദമായിരുന്നു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സം​ഗക്കേസ്: അതിജീവിതയോട് നീതികേടുണ്ടായി, കേസിൽ ഒരുപാട് തെറ്റുപറ്റിയെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ
ഒരു വനിതയല്ല, വനിതകൾ തന്നെ നിയമസഭയിലുണ്ടാകുമെന്ന് ജെബി മേത്തർ എംപി; 'യുഡിഎഫിന്‍റെ മുഖ്യമന്ത്രിക്കായി കൈ ഉയർത്താനുണ്ടാകും'