
തിരുവനന്തപുരം: പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും കുടുംബവുമായും കഴിഞ്ഞ ഒന്നര വര്‍ഷമായി സംസാരിക്കുന്നുണ്ടെന്ന് ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച യുവതിയും കുടുംബവും. വിവാഹ വാഗ്ദാനം നൽകി ബിനോയ് വഞ്ചിച്ചതും ഭീഷണിപ്പെടുത്തുന്നതും അടക്കമുള്ള കാര്യങ്ങളിൽ നീതി തേടി പലതവണ കോടിയേരിയെയും കണ്ടു. സുഹൃത്തുക്കളെ കൊണ്ട് സംസാരിപ്പിച്ചു. എന്നിട്ടും സഹായമൊന്നും കിട്ടിയില്ലെന്നും യുവതിയുടെ കുടുംബം ആരോപിക്കുന്നു.
വിവാഹം കഴിക്കുമെന്നായിരുന്നു ബിനോയ് വാഗ്ദാനം ചെയ്തിരുന്നത്. ലൈംഗികമായി ഉപയോഗിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതെല്ലാം വിശദമായി കോടിയേരി ബാലകൃഷണനോട് പറഞ്ഞിരുന്നു. എന്നാൽ നിങ്ങൾ എന്തു വേണമെങ്കിലും ആയിക്കോളു എന്ന നിലപാടാണ് കോടിയേരിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും യുവതിയും കുടുംബവും പറയുന്നു.
യുവതിക്കൊപ്പം താമസിച്ചതിന് അടക്കമുള്ള എല്ലാ തെളിവുകളും യുവതിയും കുടുംബവും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കുന്നുണ്ട്. ഇതിന് പുറമെയാണ് ബിനോയ് കോടിയേരിയുടെ കുടുംബവുമായും നേരിട്ട് ബന്ധമുള്ള കേസാണ് ഇതെന്ന് വെളിപ്പെടുത്തൽ കൂടി വരുന്നത്. ബിനോയ് കോടിയേരിയുമായി ബന്ധം തെളിയിക്കുന്നതിനുള്ള രേഖകളും സാക്ഷിമൊഴികളും എല്ലാമായി എല്ലാ ദിവസവും യുവതി ഓഷിവാര പൊലീസ് സ്റ്റേഷനിൽ എത്തുന്നുമുണ്ട്.
അതേ സമയം ബിനോയ് കോടിയേരി ഇപ്പോഴും ഒളിവിലാണ്. ബിനോയിയെ കണ്ടെത്താൻ ഊര്‍ജ്ജിതമായി ശ്രമിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഒളിവിൽ കഴിയുന്ന ബിനോയ് രാജ്യം വിട്ട് പോകാനുള്ള സാധ്യത മുന്നിൽ കണ്ട് മുൻകരുതലെല്ലാം എടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam