
തിരുവനന്തപുരം: സംസ്ഥാനത്തെ ധനപ്രതിസന്ധിയിൽ നിയമസഭയിൽ അടിയന്ത പ്രമേയചർച്ചക്ക് തുടക്കം. റോജി എം ജോണ്‍ എംഎല്‍എ ആണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന്ചൂണ്ടിക്കാണിച്ച റോജി എം ജോൺ ധനസ്ഥിതി മോശമാകാൻ കാരണം ഇടതുസർക്കാരെന്നും വിമർശിച്ചു. പ്രതിസന്ധിക്ക് കാരണം ധൂർത്ത്, നികുതി പിരിവും കാര്യക്ഷമമല്ല. ഇന്ധനസെസ് പിൻവലിക്കണമെന്നും റോജി എം ജോൺ ആവശ്യപ്പെട്ടു. കേന്ദ്ര നിലപാടും പ്രതിസന്ധിയുടെ ആക്കം കൂട്ടിയെന്നും റോജി എം ജോൺ പറഞ്ഞു.
ഐജിഎസ്ടി ഇനത്തിൽ സംസ്ഥാനത്തിന് ഉണ്ടായ നഷ്ടം പരിഹരിക്കാൻ ഇടപെട്ടില്ലെന്നും സർക്കാർ ഇപ്പോൾ ധനപ്രതിസന്ധികൾ പറയുകയാണെന്നും എംഎൽഎ കുറ്റപ്പെടുത്തി. ധനപ്രതിസന്ധി പറഞ്ഞ് നികുതി കൂട്ടുകയാണ് സർക്കാർ. ദുരഭിമാനം വെടിഞ്ഞു ഇന്ധന സെസ് പിൻവലിക്കണം. ക്ഷേമ നിധി പെൻഷൻ കൊടുക്കാത്തവരാണ് ഇടത് ബദൽ പറയുന്നതെന്നും എംഎൽഎ അടിയന്തര പ്രമേയത്തിൽ വിമർശിച്ചു. കേന്ദ്രം ചെയ്യുന്ന അതെ പണിയാണ് തദ്ദേശ സ്ഥാപനങ്ങളോട് സംസ്ഥാനസർക്കാർ ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി ഉൾപ്പെട്ട കേസ് വാദിക്കാൻ ലക്ഷങ്ങൾ മുടക്കി വക്കീലിനെ ഇറക്കി. 15 ധനകാര്യ കമ്മീഷന്റെ കാലം കഴിയാറായപ്പോൾ സമരവുമായി ഇറങ്ങിയിരിക്കുകയാണ്. കേന്ദ്രത്തെ കണ്ടാൽ കവാത്ത് മറക്കുന്നവരെല്ല പ്രതിപക്ഷമെന്നും റോജി എം ജോൺ പറഞ്ഞു.
ഉച്ചയ്ക്ക് ഒരു മണിക്ക് സഭ നിർത്തിവെച്ചാണ് അടിയന്തര പ്രമേയ ചർച്ച നടത്തുക. രണ്ട് മണിക്കൂറാണ് ചർച്ചയ്ക്കായി അനുവദിച്ചിരിക്കുന്നത്. പ്രമേയം കൊണ്ട് വന്ന പ്രതിപക്ഷത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി പറഞ്ഞു. സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനാണ് പ്രതിപക്ഷം ഇതുവരെ ശ്രമിച്ചത്. നോട്ടീസിൽ കേന്ദ്രത്തെ വിമര്‍ശിച്ചതിനും നന്ദിയെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam