
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവിനായുള്ള ഒരുക്കങ്ങള്‍ ഗുരുവായൂരില്‍ തുടങ്ങി. നാളെ സുരക്ഷാ അവലോകന യോഗം നടക്കും. വലിയ രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഗുരുവായൂരില്‍ ഒരുക്കിയിട്ടുള്ളത്. സുരക്ഷാ കണക്കിലെടുത്ത് ഗുരുവായൂരില്‍ നടക്കുന്ന വിവാഹങ്ങളുടെ സമയം പുനക്രമീകരിച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി ബുധനാഴ്ച ഗുരുവായൂരിലെത്താനിരിക്കെയാണ് ഒരുക്കങ്ങള്‍ തുടങ്ങിയത്. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരടക്കം പങ്കെടുക്കുന്ന സുരക്ഷാ അവലോകന യോഗം നാളെ ഗുരുവായൂരിൽ നടക്കും. ബുധനാഴ്ച രാവിലെ ഏഴുമണിയ്ക്ക് മുമ്പ് ശ്രീകൃഷ്ണ കോളെജ് ഹെലിപാഡില്‍ വന്നിറങ്ങുന്ന പ്രധാന മന്ത്രി ശ്രീവത്സം ഗസ്റ്റ്ഹൗസിലേക്കെത്തും. തുടര്‍ന്ന് ക്ഷേത്ര ദര്‍ശനം. പിന്നാലെ എട്ടേമുക്കാലോടെ വിവാഹത്തില്‍ പങ്കെടുക്കും. നാല് മണ്ഡപങ്ങളിൽ ഏറ്റവും മുന്നിലുള്ള മണ്ഡപത്തിലാണ് താലികെട്ട്.
അതേസമയം, പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വിവാഹങ്ങള്‍ മാറ്റിവച്ചെന്ന പ്രചരണം തള്ളി ദേവസ്വം രംഗത്തെത്തി. എല്ലാവിവാഹങ്ങളും നടത്തുമെന്ന് അഡ്മിനിസ്ട്രേറ്റര്‍ കെപി വിനയന്‍ പറഞ്ഞു. സുരക്ഷയുടെ ഭാഗമായി വിവാഹങ്ങളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയുള്ള ക്രമീകരണമാണ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ബുക്ക് ചെയ്ത മറ്റ് വിവാഹങ്ങളും ഈ സമയത്ത് നടക്കുമെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ കെകെ അനീഷ് കുമാര്‍ പറഞ്ഞു. പ്രധാന മന്ത്രിയുടെ വരവ് പ്രമാണിച്ച് നാല്പതിലേറെ വിവാഹങ്ങള്‍ വെളുപ്പിന് അഞ്ചിനും ആറിനുമിടയില്‍ ക്രമീകരിച്ചിട്ടുണ്ട്. ഓരോ വിവാഹ സംഘങ്ങളിലും ഇരുപത് പേര്‍ക്കു മാത്രമാണ് പങ്കെടുക്കാനുള്ള അനുമതി. ഇവരെല്ലാം, തിരിച്ചറിയൽ രേഖ ഹാജരാക്കി പൊലീസിൽ നിന്ന് പ്രത്യേക പാസെടുക്കണം.ബുധനാഴ്ച ഏഴ് മണിമുതൽ ഒൻപത് വരെയാണ് പ്രധാനമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടാവുക. രാവിലെ 5 മുതൽ ആറുവരെയും പിന്നീട് പ്രധാനമന്ത്രി മടങ്ങി ഒൻപത് മണിക്ക് ശേഷവും മറ്റ് വിവാഹങ്ങൾ നടത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam