യാത്ര ആദർശങ്ങള്‍ തമ്മിലുള്ള പോരാട്ടം മുൻനിര്‍ത്തിയെന്ന് ജയ്റാം രമേശ്; രാഹുൽ ഗാന്ധി നാളെ ഇംഫാലിൽ എത്തും
മണിപ്പൂരിൽ നിന്ന് യാത്ര തുടങ്ങുന്നതിൽ രാഹുൽ ഗാന്ധിക്ക് നന്ദിയെന്ന് മണിപ്പൂർ പി സി സി അധ്യക്ഷൻ കെയ്ഷാം മേഘചന്ദ്ര പറഞ്ഞു. ഇന്ത്യ സഖ്യത്തിലുള്ള എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും മണിപ്പൂർ ഘടകങ്ങൾ യാത്രയിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദില്ലി: ഭാരത് ജോഡോ ന്യായ് യാത്രയ്ക്കായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ രാവിലെ 11 മണിക്ക് ഇംഫാലിൽ എത്തും. കൊങ്ജാം യുദ്ധ സ്മാരകത്തിൽ സന്ദർശനം നടത്തിയ ശേഷമാകും യാത്രയ്ക്കായി രാഹുല്‍ ഗാന്ധി എത്തുകയെന്നും കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു. ഇംഫാലിലെത്തുന്ന രാഹുല്‍ ഗാന്ധി ആദ്യം ആദ്യം കൊങ്ജാം യുദ്ധ സ്മാരകത്തിൽ സന്ദർശനം നടത്തും. ഇത് ആദർശങ്ങൾ തമ്മിലുള്ള പോരാട്ടം മുൻ നിർത്തിയുള്ള യാത്രയാണെന്നും തെരഞ്ഞെടുപ്പ് നേട്ടത്തിനായുള്ള യാത്രയല്ലെന്നും ജയ്റാം രമേശ് പറഞ്ഞു. രാഹുലിന്റെ യാത്ര പോസിറ്റീവ് അജണ്ട മുൻ നിർത്തിയുള്ള നീതിക്കായുള്ള യാത്രയാണ്.
ബ്രിട്ടീഷ്കാർക്കെതിരെ മണിപ്പൂരികൾ നടത്തിയ 1891 ലെ യുദ്ധത്തിന്‍റെ സ്മാരകമാണ് കൊങ്ജോമിലേത്. രാഹുൽ ഇവിടെ ആദരവ് അർപ്പിച്ച ശേഷം ഥൗബലിൽ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. മണിപ്പൂരിൽ നടന്നത് അനീതി എന്ന് ജയ്റാം രമേശ് പറഞ്ഞു. ഒരു തവണ പോലും മോദി ഇവിടെ സന്ദർശനം നടത്തിയില്ല. എട്ടു മാസത്തോളം കലാപം നടന്ന മണിപ്പൂരിനെ കുറിച്ച് മിണ്ടിയില്ല. പാർലമെന്റ് പ്രസംഗത്തിൽ പോലും മണിപ്പൂരിനെ കുറിച്ച് വളരെ കുറച്ചാണ് സംസാരിച്ചതെന്നും ജയ്റാം രമേശ് പറഞ്ഞു. മണിപ്പൂരിൽ നിന്ന് യാത്ര തുടങ്ങുന്നതിൽ രാഹുൽ ഗാന്ധിക്ക് നന്ദിയെന്ന് മണിപ്പൂർ പി സി സി അധ്യക്ഷൻ കെയ്ഷാം മേഘചന്ദ്ര പറഞ്ഞു. ഇന്ത്യ സഖ്യത്തിലുള്ള എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും മണിപ്പൂർ ഘടകങ്ങൾ യാത്രയിൽ പങ്കെടുക്കും എന്ന് പിസിസി അധ്യക്ഷൻ പറഞ്ഞു. ടി എം സി യുടെയും ഇടത് പാർട്ടികളുടെയും സംസ്ഥാന നേതാക്കളുടെ പങ്കാളിത്തം ഉണ്ടാകും. അതേസമയം, ഭാരത് ജോഡോ ന്യായ് യാത്രയിൽ ഭാഗമാകണമെന്ന് ഇന്ത്യ സഖ്യത്തിലെ പാർട്ടികളോട് ഖർഗെ ഇന്നത്തെ യോഗത്തിലും അഭ്യർത്ഥിച്ചു.
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി തുഷാര്‍ വെള്ളാപ്പള്ളി, കൂടെ ആശയും ബിഡിജെഎസ് നേതാക്കളും