
കോഴിക്കോട്: കോഴിക്കോട് സ്വദേശിയുടെ സഹതാപം മുതലെടുത്ത് നാലുകോടി തട്ടിയെടുത്ത കേസിൽ പ്രതികൾ പിടിയിൽ. രാജസ്ഥാനിലെ സാദരയിൽ വച്ച് കോഴിക്കോട് സൈബർ പൊലീസാണ് തട്ടിപ്പു സംഘത്തെ അറസ്റ്റു ചെയ്തത്. മുഖ്യപ്രതി സുനിൽ ദംഗി, കൂട്ടുപ്രതി ശീതൽ മേഹ്ത്ത എന്നിവരാണ് അറസ്റ്റിലായത്. സൈബർ തട്ടിപ്പിൻ്റെ പുതിയ വേർഷനായിരുന്നു ഇവർ കോഴിക്കോട് സ്വദേശിയിൽ പയറ്റിയത്. ജോലി വാഗാദനമോ, പണം തന്നാൽ, ഇരട്ടി ലാഭം തരാം തുടങ്ങിയ പതിവ് തട്ടിപ്പ് രീതിയോ അല്ല, സഹതാപം മുതലെടുത്താണ് പ്രതികളുടെ തട്ടിപ്പ് സ്റ്റൈൽ.
ജനുവരി ഒന്നിനാണ് കോഴിക്കോട് പൊറ്റമ്മൽ സ്വദേശിക്ക് ഒരു ഫോൺ കാൾ വരുന്നത്. ജൈന മതക്കാരൻ ആണെന്ന് പരിചയപ്പെടുത്തുന്നു. കൊവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ടു, സാമ്പത്തിക ബാധ്യതയുടെ ദുഃഖം താങ്ങാനാകാതെ അമ്മ മരിച്ചു, സഹോദരി ആത്മഹത്യ ചെയ്തു, കടബാധ്യത തീർക്കാൻ സഹായിക്കാമോ എന്നായിരുന്നു ചോദ്യം. പരാതിക്കാരൻ വിശ്വസിച്ചു എന്ന് തിരിച്ചറിഞ്ഞപ്പോൾ, പ്രതികൾ പരിഭവങ്ങളുടെ കെട്ടയച്ചു. ഒപ്പം വിവിധ ഫോട്ടോകളും വിശ്വസിപ്പിക്കാൻ പാകത്തിന് ശബ്ദ സന്ദേശങ്ങളും കൈമാറി. പാവമെന്ന് കരുതിയ പരാതിക്കാരൻ അകമഴിഞ്ഞ് സഹായിച്ചു. പരാതിക്കാരൻ പണമയച്ചു തുടങ്ങിയതോടെ പ്രതികൾ സഹതാപവും സഹാനുഭൂതിയും ചൂഷണം ചെയ്യുകയായിരുന്നു.
എന്നാൽ പിന്നീട് പണം പരാതിക്കാരൻ തിരികെ ആവശ്യപ്പെട്ടപ്പോൾ, തട്ടിപ്പിൻ്റെ അടുത്തഘട്ടത്തിലേക്ക് കടക്കുകയായിരുന്നു ഇവർ. പണം തിരികെ തരുന്നതിനായി ആദ്യം പറഞ്ഞത് കുടുംബ സ്വത്ത് വിറ്റു തരാമെന്നാണ്. എന്നാൽ, വിൽപ്പന ഇടപാട് നടത്തുന്നതുമായി ബന്ധപ്പെട്ട് സാമുദായിക കലാപമുണ്ടെന്ന് പറഞ്ഞു പറ്റിച്ചു. കൊലപാതകം ഉൾപ്പെടെയുണ്ടായെന്ന് വിശ്വസിപ്പിച്ചു. പരാതിക്കാരന്‍ ഉള്‍പ്പെടെ കേസില്‍ പ്രതിയാകുമെന്നു ഭീഷണിപ്പെടുത്തി. പൊലീസുകാരെന്ന വ്യാജേനെയും സന്ദേശങ്ങളെത്തി. ഇതിനിടയിൽ തട്ടിപ്പു സംഘം കൈക്കലാക്കിയത് 4,08,80,457 രൂപയാണ്.
പണം തിരികെ കിട്ടില്ലെന്നായപ്പോഴാണ് സെംപ്തംബർ രണ്ടിന് സൈബർ പൊലീസിൽ പരാതി നൽകിയത്. ഫോൺ കോളിൻ്റെയും സന്ദേശങ്ങളുടേയും ഉറവിടം തേടി അന്വേഷണ സംഘം യാത്ര തുടങ്ങി. ചെന്നെത്തിയത് രാജസ്ഥാനിലാണ്. തുടർന്നാണ് പ്രതികൾ പിടിയിലാവുന്നത്. ഇരുവരുടേയും ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ, തട്ടിയെടുത്ത പണം ചൂതാട്ടത്തിന് ഉപയോഗിച്ചതായി കണ്ടെത്തി. പ്രതികളുടെ പക്കലുണ്ടായിരുന്ന മൊബൈൽ ഫോൺ, ചെക്ക് ബുക്ക് എന്നിവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam