swapna suresh | അവസാന കേസിലും ജാമ്യം; രേഖകള്‍ ഹാജരാക്കാനായില്ല, സ്വപ്ന ജയിലിൽ നിന്നും ഇറങ്ങുന്നത് വൈകുന്നു

By Web TeamFirst Published Nov 3, 2021, 5:05 PM IST
Highlights

അവസാന കേസിലും ജാമ്യം ലഭിച്ചതോടെ എല്ലാ കേസുകളിലും ജാമ്യക്കാരെ ഹാജരാക്കാനുള്ള നടപടികള്‍ സ്വപ്നയുടെ അഭിഭാഷകരും ബന്ധുക്കളും ചെയ്യുകയാണ്. 

തിരുവനന്തപുരം: സ്വർണ്ണ കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് (swapna suresh) ജയിലിൽ (jail) നിന്നും ഇറങ്ങുന്നത് വൈകുന്നു. സ്വപ്ന സുരേഷ് പ്രതിയായ എല്ലാ കേസുകളിലും ജാമ്യം ലഭിച്ചുവെങ്കിലും ജാമ്യ ഉപാധികള്‍ നൽകുന്നതിലുള്ള കാലതാമസമാണ് മോചനം വൈകാൻ കാരണം. ആറ് കേസുകളിലാണ് സ്വപ്ന സുരേഷിന് ജാമ്യം ലഭിച്ചിട്ടുള്ളത്. ഇന്നലെയാണ് യുഎപിഎ കേസിൽ ജാമ്യം ലഭിച്ചത്. ഇതിന് മുമ്പും പല കേസുകളിലും ജാമ്യം ലഭിച്ചുവെങ്കിലും ജാമ്യ വ്യവസ്ഥ പ്രകാരമുള്ള രേഖകള്‍ കോടതിയിൽ നൽകിയിരുന്നില്ല. 

അവസാന കേസിലും ജാമ്യം ലഭിച്ചതോടെ എല്ലാ കേസുകളിലും ജാമ്യക്കാരെ ഹാജരാക്കാനുള്ള നടപടികള്‍ സ്വപ്നയുടെ അഭിഭാഷകരും ബന്ധുക്കളും ചെയ്യുകയാണ്. ജാമ്യ ഉപാധികള്‍ സമർപ്പിച്ചതിന്‍റെ രേഖകള്‍ ഇന്ന് അട്ടക്കുളങ്ങര വനിതാ ജയിലിൽ എത്തിച്ചാൽ മാത്രമേ സ്വപ്നക്ക് ഇന്ന് പുറത്ത് ഇറങ്ങാൻ സാധിക്കുകയുള്ളു. നാളെ കോടതി അവധിയായതിനാൽ ഇന്നു തന്നെ എല്ലാ ജാമ്യ ഉപാധികളും സമർപ്പിക്കാനാണ് നീക്കം.

അറസ്റ്റിലായി ഒരു വർഷവും മൂന്നു മാസവും പിന്നിടുമ്പോഴാണ് സ്വപ്ന സുരേഷിന് എൻഐഎ കേസിൽ ജാമ്യം കിട്ടുന്നത്.  കസ്റ്റംസ് കേസിലും ഇഡി കേസിലും നേരത്തെ തന്നെ ജാമ്യം ലഭിച്ചിരുന്നു. കോഫേ പോസ പ്രകാരമുളള കരുതൽ തടങ്കലും അടുത്തയിടെ റദ്ദാക്കി. സ്വർണക്കളളക്കടത്ത് കേസിലെ മറ്റ് പ്രതികളായ സരിത്, റമീസ്, മുഹമ്മദാലി, ഷറഫുദ്ദീൻ, റബിൻസ് ജലാൽ, മുഹമ്മദ് ഷാഫി എന്നിവർക്കും ജാമ്യം ലഭിച്ചു. സ്വപ്നയുൾപ്പെടെ എല്ലം പ്രതികളും 25 ലക്ഷം രൂപ വീതംകെട്ടിവയ്ക്കണമെന്നാണ് പ്രധാന ജാമ്യവ്യവസ്ഥ. 

ദേശീയ അന്വേഷണ ഏജൻസിയെ പ്രതിക്കൂട്ടിൽ നിർത്തിയുളളതാണ് ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ്. രാജ്യദ്രോഹക്കുറ്റവും യുഎപിഎയും ചുമത്താൻ തക്ക തെളിവുകളൊന്നും രേഖകളിലില്ലെന്ന് ‍ഡിവിഷൻ ബെഞ്ച് പറഞ്ഞു. കളളക്കടത്തും അതുമായി ബന്ധപ്പെട്ട ഗൂഡാലോചനുമാണ് നടന്നത്. രാജ്യത്തിന്‍റെ സാമ്പത്തിക അടിത്തറയെ അട്ടിമറിക്കുന്ന സാമ്പത്തിക ത്രീവവാദമെന്ന കേന്ദ്രസർക്കാർ വാദം കോടതി തളളി. വൻ കളളനോട്ട് കേസുകളിലാണ് ഈ ആരോപണം ബാധകമാകുക. സ്വർണക്കളളകടത്തിലെ പ്രതികൾ ഏതെങ്കിലും തീവ്രവാദ പ്രവർത്തനത്തിൽ ഉൾപ്പെട്ടതായോ കളളക്കടത്തിലൂടെ ലഭിച്ച പണം ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായോ തെളിവില്ലെന്നും ഉത്തരവിലുണ്ട്. സ്വപ്നയ്ക്ക് ജാമ്യം കിട്ടിയെങ്കിലും സരിത്തും റമീസും ഉൾപ്പെടെയുളള പ്രധാന പ്രതികൾക്ക് കോഫേ പോസ കരുതൽ തടങ്കൽ അവസാനിക്കാത്തതിനാൽ പുറത്തിറങ്ങാനാകില്ല.

click me!