
കൊച്ചി: കൊലക്കേസിൽ 13 വർഷമായി ജയിലിൽ കഴിയുന്ന രണ്ടു പേരെ വിട്ടയക്കാൻ ഉത്തരവിട്ട് ഹൈക്കോടതി ഉത്തരവ്. അറസ്റ്റിലാവുന്ന സമയത്ത് രണ്ടുപേർക്കും പ്രായപൂർത്തിയായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഇടപെടൽ. അതേസമയം, കേസിൽ പ്രതികൾക്ക് പ്രായത്തിന്‍റെ ആനുകൂല്യം നിഷേധിച്ച അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
2011ലെ ഇടുക്കി പളനിസ്വാമി കൊലക്കേസിലാണ് ഹൈക്കോടതിയുടെ അസാധാരണ ഇടപെടലുണ്ടായത്. അന്ന് അറസ്റ്റിലായതും തടവിലാക്കിയതും 16ഉം 17ഉം വയസ്സുണ്ടായിരുന്ന രണ്ട് ആൺകുട്ടികളെയായിരുന്നു. രാജ്യത്തെ ജയിലുകളിൽ കഴിയുന്ന പ്രായപൂർത്തിയാകാത്തവരുടെ കണക്കെടുപ്പിനായി നാഷണൽ ലീഗൽ സർവീസ് സൊസൈറ്റി നിയോഗിച്ച സമിതിയുടെ പരിശോധനയിലാണ് ഇരുവരും ജയിലിൽ കഴിയുന്നത് കണ്ടെത്തിയത്. ശിക്ഷാസമയത്ത് പ്രായ പൂർത്തിയാകാത്തവരായിരുന്നു രണ്ടുപേരുമെന്ന് ഹൈക്കോടതി നിർദേശ പ്രകാരം തൊടുപുഴ സെഷൻസ് ജഡ്ജി നടത്തിയ അന്വേഷണത്തിലും സ്ഥിരീകരിച്ചു. തുടർന്നാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന സർക്കിൾ ഇൻസ്പെക്ടർമാർ എംവി ജോയ്, പിടി കൃഷ്ണൻ കുട്ടി എന്നിവർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കോടതി കണ്ടെത്തിയതും നടപടിക്ക് നിർദേശിച്ചതും.
അതേസമയം, 13 വർഷം ജയിലിൽ കഴിയേണ്ടിവന്നതിനാൽ നഷ്ടപരിഹാരം വിധിക്കാവുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിന്റെയും, പൊലീസ് ഉദ്യോഗസ്ഥരുടെയും വാദം കേൾക്കാനായി കേസ് ഇനി 15ന് പരിഗണിക്കും.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam