
പാലക്കാട്: പാടൂർ വേലക്കിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വിരണ്ടോടിയ സംഭവത്തിൽ വിശദീകരണവുമായി ക്ഷേത്ര ഭരണ സമിതി. തെറ്റായ വാർത്തയാണ് പ്രചരിക്കുന്നത്. മറ്റൊരു ആന ഇടഞ്ഞപ്പോൾ ആളുകൾ പേടിച്ചോടുകയായിരുന്നു. ആനയുടെ മുന്നിൽ ഉണ്ടായിരുന്ന ഒന്നാം പാപ്പാൻ ആളുകൾ ചിതറി ഓടുന്നതിനിടയിൽ വീണതാണ്. ആളുകളുടെ ചവിട്ടേറ്റ പാപ്പാൻ രാമന് നിസാര പരിക്കുകളെയുള്ളൂ. കഴിഞ്ഞ ദിവസം രാത്രി തന്നെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രാഥമിക ശുശ്രൂഷക്ക് ശേഷം പാപ്പാൻ രാമനെ വിട്ടയച്ചു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ആനയെ ഇകഴ്ത്തി കാണിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുകുകയാണെന്നും അതിന്റെ ഭാഗമാണ് വാർത്തയെന്നും ക്ഷേത്രം ഭരണ സമിതി ആരോപിച്ചു.
പാടൂർ വേലക്കിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇടഞ്ഞ് ഏറെ നേരം പരിഭ്രാന്തി പരത്തിയെന്നായിരുന്നു വാർത്ത. വീഡിയോയും പുറത്തുവന്നിരുന്നു. എഴുന്നള്ളത്തിന് ആനപ്പന്തലിൽ അണിനിരന്നതിനു ശേഷമായിരുന്നു സംഭവം. ഉടൻ തന്നെ എലിഫൻ്റ് സ്ക്വാഡും പാപ്പാന്മാരും ആനയെ തളച്ചതിനാൽ വൻ അപകടം ഒഴിവായി. പിറകിൽ നിന്നിരുന്ന ആന ചിന്നം വിളിച്ചതിൽ പ്രകോപിതനായാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ മുന്നോട്ട് ഓടിയതെന്നായിരുന്നു പറഞ്ഞിരുന്നത്. പാപ്പാന് പുറമെ, പാടൂർ തെക്കേകളം രാധിക, അനന്യ എന്നിവർക്കും പരിക്കേറ്റിരുന്നു.
എഴുന്നള്ളത്തുകളിലെ തലപ്പൊക്കം ഇനി ഓർമ; ചെർപ്പുളശ്ശേരി അയ്യപ്പൻ ചരിഞ്ഞു
ഉത്സവസീസണിൽ പലയിടത്തും ആനയിടഞ്ഞ് പരിഭ്രാന്തി പരത്തുന്ന സംഭവങ്ങൾ തുടരുകയാണ്. കഴിഞ്ഞ അഞ്ചാം തീയതി എറണാകുളത്തും തൃശൂരിലുമായി രണ്ടിടത്ത് ആനയിടഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. എറണാകുളം പെരുമ്പാവൂരിനടുത്ത് ഇടവൂരിൽ ക്ഷേത്ര ഉത്സവത്തിന് കൊണ്ടുവന്ന കൊളക്കാട് ഗണപതിയെന്ന ആനയാണ് ഇടഞ്ഞത്. ഇടവൂർ ശങ്കരനാരായണ ക്ഷേത്രത്തിലാണ് ഉത്സവം നടക്കുന്നത്. ആനയെ തളക്കാൻ സാധിച്ചത് വലിയ അപകടമൊഴിവാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam