
കോഴിക്കോട്: പെരുന്നാള്‍ ആഘോഷത്തിന്‍റെ പേരില്‍ നടുറോഡില്‍ അപകടകരമാം വിധം പടക്കം പൊട്ടിച്ച സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊടുവള്ളി കിഴക്കോത്ത് സ്വദേശി മുഹമ്മദ് ഫായിസ്, കുന്ദമംഗലം വേളാട്ടില്‍ വി. അര്‍ഷാദ്, കൊടുവള്ളി വടക്കെപുരയില്‍ മുഹമ്മദ് ഷാനിദ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഘത്തിലെ ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ 27-ാം തിയതി രാത്രിയിലാണ് അനിഷ്ട സംഭവങ്ങളുണ്ടായത്. കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയില്‍ കൊടുവള്ളി ബസ് സ്റ്റാന്റിന് സമീപം ഗതാഗത തടസ്സം സൃഷ്ടിച്ചായിരുന്നു ഒരു കൂട്ടം യുവാക്കളുടെ അതിരുവിട്ട ആഘോഷം.
തിരക്കേറിയ റോഡിന് നടുവില്‍ പടക്കം പൊട്ടിച്ചും വാഹനങ്ങള്‍ നിര്‍ത്തിച്ചും സംഘം അപകടാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടതോടെ നാട്ടുകാരും ഇതുവഴി യാത്ര ചെയ്തിരുന്ന യാത്രക്കാരും യുവാക്കളും തമ്മില്‍ വാക്കുതര്‍ക്കവും കൈയ്യാങ്കളിയുമുണ്ടായി. പിന്നീട് സ്ഥലത്തെത്തിയ കൊടുവള്ളി പൊലീസ് ബിഎന്‍എസ് 285,288 വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പൊലീസ് നടപടിയിലേക്ക് നീങ്ങിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam