
തൃശ്ശൂർ: തൃശ്ശൂർ കോർപ്പറേഷനിൽ എൽഡിഎഫിന് ആശ്വാസം. അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നിന്ന് ബിജെപി വിട്ടുനിൽക്കും. ഇതോടെ പ്രമേയം പാസാകില്ലെന്ന് ഉറപ്പായി. എല്‍ഡിഎഫ് 25, യുഡിഎഫ് 24, ബിജെപി ആറ് എന്നിങ്ങനെയാണ് തൃശൂർ കോർപറേഷനിലെ കക്ഷിനില. അമ്പത്തിയഞ്ച് അംഗ കൗണ്‍സിലില്‍ അവിശ്വാസം മറിക്കടക്കാന്‍ ചുരുങ്ങിയത് ഇരുപത്തിയെട്ട് അംഗങ്ങളുടെ പിന്തുണ വേണം. ബിജെപിയുടെ പിന്തുണയോടെ അവിശ്വാസ പ്രമേയം പാസാക്കാമെന്ന പ്രതീക്ഷയിലായിരുന്നു യുഡിഎഫ്. എന്നാല്‍, ബിജെപിയാകട്ടെ വിട്ടുനിൽക്കാനാണ് തീരുമാനച്ചത്.
ബിജെപിയുടെ ആറംഗങ്ങൾ വിട്ടു നിന്നതോടെ അവിശ്വാസ പ്രമേയത്തിലൂടെ കോർപ്പറേഷൻ ഭരണം തൽക്കാസം എൽഡിഎഫിന്റെ കയ്യിൽ തുടരും. കോൺഗ്രസ് വിമതനായി ജയിച്ചു കയറിയ എം കെ വര്‍ഗീസിന്റെ പിന്തുണയോടെയാണ് എൽഡിഎഫ് കോർപ്പറേഷൻ ഭരിക്കുന്നത്.
ഇടത് - വലത് മുന്നണികളോട് പ്രത്യക്ഷമായോ പരോക്ഷമായോ സഖ്യം വേണ്ടെന്നാണ് ബിജെപിയുടെ നിലപാട്. ഈ പ്രഖ്യാപിത നിലപാടിൽ മാറ്റമില്ലെന്നും തൃശ്ശൂർ കോർപറേഷനിൽ കോൺഗ്രസ്സ് കൊണ്ട് വന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും വോട്ടെടുപ്പിൽ നിന്നും ബിജെപി കൗൺസിലർമാർ വിട്ടുനിൽക്കുമെന്നും ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ കെ കെ അനീഷ്കുമാർ അറിയിച്ചു. സംസ്ഥാന നേതൃത്വവുമായുള്ള ചർച്ചയ്ക്കും പാർലമെൻ്ററി പാർട്ടി യോഗത്തിനും ശേഷമാണ് ഐക്യകണ്ഠമായി ബിജെപി തീരുമാനം.
സിപിഎമ്മിനെ മാറ്റി കോൺഗ്രസ്സിനെ കൊണ്ട് വരലും കോൺഗ്രസ്സിനെ മാറ്റി സിപിഎമ്മിനെ കൊണ്ട് വരലും ബിജെപിയുടെ നയപരിപാടിയല്ല. രണ്ട് പാർട്ടികളുടേയും തെറ്റായ നിലപാടുകൾക്കെതിരെയുള്ള പോരാട്ടം തുടരും. ഭരണ അസ്ഥിരത ഉണ്ടാക്കാൻ ബിജെപി ആർക്കും പിന്തുണ നൽകില്ല. ഇതാണ് ബിജെപിയുടെ നിലവിലെ നിലപാട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam