Daily Brief;കരൂർ ദുരന്തത്തിൽ തേങ്ങി തമിഴകം, മിണ്ടാതെ വിജയ്, കാണാതായ ദ്വാരപാലക ശിൽപത്തിന്‍റെ സ്വർണ പീഠം കണ്ടെത്തി

Published : Sep 28, 2025, 07:21 PM IST
tvk rally tragedy karur

Synopsis

കരൂർ ദുരന്തം നടന്ന് ഒരു ദിവസമായിട്ടും ഒന്നും മിണ്ടാതെ വിജയ്. ഗൂഡാലോചന ആരോപിച്ച് ടിവികെ. ആഘോഷാരവങ്ങൾ വിലാപങ്ങൾക്ക് വഴിമാറിയത് നിമിഷങ്ങൾക്കുള്ളിൽ.

തിരുവനന്തപുരം: കരൂരിൽ ടിവികെ അധ്യക്ഷനും സൂപ്പർ താരവുമായ വിജയ്‍യുടെ റാലിയിൽ ഉണ്ടായ ആൾക്കൂട്ട ദുരന്തത്തിൽ മരണം 40 ആയി. സംഭവത്തിൽ ടിവികെയുടെ രണ്ട് സംസ്ഥാന നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. എന്നാൽ വിജയ്ക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്നാണ് ഡിഎംകെയിലെ ധാരണ. അതേസമയം അപകടത്തിൽ അട്ടിമറി സംശയിക്കുകയാണ് എഐഎഡിഎംകെയും ബിജെപിയും. ദുരന്തം നടന്ന് ഒരു ദിവസമായിട്ടും ഒന്നും മിണ്ടാതെ വിജയ്. ദുരന്തബാധിതർക്ക് സമൂഹ മാധ്യമത്തിലൂടെ സഹായധനം പ്രഖ്യാപിച്ച താരം ചെന്നൈയിലെ വീട്ടിൽ തന്നെ തുടരുകയാണ്.

കരൂർ ദുരന്തത്തിൽ മരണം 40 ആയി. രണ്ട് ടിവികെ നേതാക്കൾക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് കേസ്.

 

തർക്കങ്ങൾക്കിടെ മഞ്ഞുരുകലിന്‍റെ സന്ദേശം നൽകി മുഖ്യമന്ത്രിയും ഗവർണ്ണറും രാജ്ഭവനിലെ വേദിയിൽ ഒരുമിച്ചെത്തി. രാജ്ഭവൻ പ്രസിദ്ധീകരിക്കുന്ന മാസികയുടെ പ്രകാശനത്തിനാണ് മുഖ്യമന്ത്രിയെത്തിയത്. ചടങ്ങിൽ നിന്ന് ഭാരതാംബ ചിത്രം രാജ്ഭവൻ ഒഴിവാക്കിയിരുന്നു. അതേസമയം മാസികയിൽ ഗവർണ്ണറുടെ അധികാരത്തെ കുറിച്ചുള്ള ലേഖനത്തോട് മുഖ്യമന്ത്രി പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചു. വിമർശനത്തിന് ഗവർണ്ണർ മറുപടി നൽകിയില്ല

തർക്കങ്ങൾക്കിടെ മഞ്ഞുരുകലിന്‍റെ സന്ദേശം നൽകി രാജ്ഭവനിലെ വേദിയിൽ ഒന്നിച്ചെത്തി മുഖ്യമന്ത്രിയും ഗവർണറും.

 

ശബരിമലയിൽ നിന്ന് കാണാതായ ദ്വാരപാലക ശിൽപത്തിന്‍റെ സ്വർണ പീഠം കണ്ടെത്തി. സ്പോൺസർ ആയ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്നാണ് ദേവസ്വം വിജിലൻസ് പീഠം കണ്ടെത്തിയത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയായിരുന്നു പീഠം കാണാനില്ലെന്ന പരാതി ഉന്നയിച്ചത്. ശിൽപ്പത്തിന്‍റെ നിർമാണ ചുമതലയുണ്ടായിരുന്ന വാസുദേവനാണ് തനിക്ക് പീഠം കൈമാറിയതെന്നും വാസുദേവന്‍റെ കൈവശം പീഠമുള്ളത് അറിഞ്ഞിരുന്നില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പീഠം കാണാതായതിൽ അടിമുടി ദുരൂഹത തുടരുകയാണ്.

ശബരിമലയിൽ നിന്ന് കാണാതായ ദ്വാരപാലക ശിൽപത്തിന്‍റെ സ്വർണ പീഠം കണ്ടെത്തി. പീഠം കസ്റ്റഡിയിലെടുത്തത് സ്പോൺസറുടെ സഹോദരിയുടെ വീട്ടിൽ നിന്ന്.

 

വിശ്വാസപ്രശ്നത്തിൽ ഇടത് അനുകൂല നിലപാടെടുത്ത എൻഎസ്എസ് ജനറൽ സെക്രട്ടറിക്കെതിരെ പ്രതിഷേധം തുടരുന്നു. നെയ്യാറ്റിൻകരയിൽ ശരണം വിളിച്ച് ഭാരവാഹികൾ സുകുമാരൻ നായരുടെ കോലം കത്തിച്ചു. അമ്പലപ്പുഴയിലും കുട്ടനാടും മങ്കൊമ്പിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പ്രതിഷേധങ്ങൾ തള്ളി മന്ത്രി കെബി ഗണേഷ് കുമാർ സുകുമാരൻ നായരെ പിന്തുണച്ചു.

വിശ്വാസപ്രശ്നത്തിലെ നിലപാടിൽ എൻഎസ്എസ് ജനറൽ സെക്രട്ടറിക്ക് പിന്തുണയുമായി കെ ബി ഗണേശ് കുമാർ.

 

പാലക്കാട് വടക്കഞ്ചേരിയിൽ സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ ഇടിച്ചു വീഴ്ത്തി പീഡിപ്പിക്കാൻ ശ്രമം. പ്രതിയായ പട്ടിക്കാട് പൂവൻചിറ സ്വദേശി വിഷ്ണുവിനെ വടക്കഞ്ചേരി പൊലീസ് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച അർദ്ധരാത്രിയാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു. ഈ സമയം ബൈക്കിൽ പിന്തുടർന്നെത്തിയ വിഷ്ണു സ്കൂട്ടർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ് നിലത്തുവീണ യുവതിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വെച്ചതിനെത്തുടർന്ന് വിഷ്ണു രക്ഷപ്പെടുകയായിരുന്നു.

പാലക്കാട് രാത്രി ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങിയ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തി പീഡിപ്പിക്കാൻ ശ്രമം.

 

മുൻ ഡിജിപി ജേക്കബ് തോമസ് മുഴുവൻ സമയ ആർഎസ്എസ് പ്രവർത്തകനാകുന്നു. ഗണ വേഷമണിഞ്ഞ് ഒക്ടോബർ ഒന്നിന് ആർഎസ്എസ് പദസഞ്ചലനത്തിൽ ജേക്കബ് തോമസ് പങ്കെടുക്കും. കൂടുതൽ സേവനം ചെയ്യാനാണ് ആർഎസ്എസിൽ സജീവമാകുന്നതെന്ന് നേരത്തെ ബിജെപിയിൽ ചേർന്ന ജേക്കബ് തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു.

മുൻ ഡിജിപി ജേക്കബ് തോമസ് ആർഎസ്എസ്സിൽ സജീവമാകുന്നു.

 

ലഡാക്കിലെ സാഹചര്യം ഉടൻ പൂർവസ്ഥിതിയിലെത്തുമെന്ന് കേന്ദ്രം. നിയന്ത്രണങ്ങളിൽ ഇന്നലെ പരീക്ഷണാടിസ്ഥാനത്തിൽ 2 തവണ ഇളവ് വരുത്തിയിരുന്നു. 4 മണിക്കൂർ ഇളവിൽ അനിഷ്‌ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ലെന്ന് പോലീസ് വ്യക്തമാക്കി. സോനം വാങ്ചുക്കിൻ്റെ പാക് ബന്ധം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. വാങ്ചുക്ക് ബന്ധം സ്ഥാപിച്ച പാക്പൗരൻ അറസ്സിലായത് കഴിഞ്ഞമാസമാണ്. വർഷങ്ങളുമായി ഇരുവരും തമ്മിൽ ആശയവിനിമയം നടന്നിരുന്നുവെന്നാണ് പൊലീസ് വിശദീകരണം. പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങളടക്കം വിവരങ്ങൾ വാങ്ചുക്ക് പാക് പൗരനുമായി പങ്ക് വച്ചിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. ഡോൺ പത്രം പാകിസ്ഥാനിൽ സംഘടിപ്പിച്ച ചടങ്ങിൽ വാങ്ചുക്ക് പങ്കെടുത്തതിലും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ലഡാക്കിലെ സാഹചര്യം ഉടൻ പൂർവസ്ഥിതിയിലെത്തുമെന്ന് കേന്ദ്രം

 

യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം. പന്ത്രണ്ട് വയസുകാരിയടക്കം 4 പേർ കൊല്ലപ്പെട്ടു. ആശുപത്രികളും ഫാക്ടറികളും അടക്കമുള്ള കെട്ടിടങ്ങൾ ആക്രമണത്തിൽ തകർന്നു. കീവ് ലക്ഷ്യമാക്കി റഷ്യൻ സൈന്യം 595 ഡ്രോണുകളും 38 മിസൈലുകളും പ്രയോഗിച്ചുവെന്നും ഭൂരിഭാഗം ഡ്രോണുകളും മിസൈലുകളും വെടിവെച്ചിട്ടെന്നും യുക്രൈൻ അവകാശപ്പെട്ടു. പോളണ്ട് വ്യോമപാത അടച്ചു. ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഇന്ധനം വാങ്ങുന്നത് അടക്കം നിർത്തി മറ്റു രാജ്യങ്ങൾ റഷ്യയെ ഒറ്റപ്പെടുത്തണമെന്ന് യുക്രൈൻ പ്രസിഡന്‍റ് സെലൻസ്കി ആവശ്യപ്പെട്ടു.

കീവിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം. പന്ത്രണ്ട് വയസുകാരിയടക്കം 4 പേർ കൊല്ലപ്പെട്ടു.

 

സിപിഎം പ്രാദേശിക നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി വിഴിഞ്ഞം സ്റ്റാൻലിയെയാണ് മെഡിക്കൽ കോളജ് ചാലക്കുഴി റോഡിലുളള ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

സിപിഎം പ്രാദേശിക നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

 

ലൈംഗിക അതിക്രമ കേസിൽ ദില്ലി ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സ്വാമി ചൈതന്യാനന്ദ സരസ്വതി അറസ്റ്റിൽ. പൊലീസ് പിടികൂടിയത് ആഗ്രയിൽ വേഷം മാറി ഒളിവിൽ കഴിയവേ. അറസ്റ്റ്, സ്ഥാപനത്തിലെ 17 പെൺകുട്ടികൾ നൽകിയ പരാതിയിൽ. പ്രതിയുടെ കയ്യിൽ നിന്ന് വ്യാജ തിരിച്ചറിയൽ രേഖകളും കണ്ടെടുത്തു.

ലൈംഗിക അതിക്രമ കേസിൽ ദില്ലി ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സ്വാമി ചൈതന്യാനന്ദ സരസ്വതി അറസ്റ്റിൽ

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം