ട്രഷറി തട്ടിപ്പ് കേസ്; ബിജുലാൽ ചെലവാക്കിയ 74 ലക്ഷം രൂപ തിരിച്ചുപിടിക്കാൻ ശ്രമം തുടങ്ങി

Published : Aug 08, 2020, 02:38 PM IST
ട്രഷറി തട്ടിപ്പ് കേസ്; ബിജുലാൽ ചെലവാക്കിയ 74 ലക്ഷം രൂപ തിരിച്ചുപിടിക്കാൻ ശ്രമം തുടങ്ങി

Synopsis

ട്രഷറിയിലെ സോഫ്റ്റ് വെയര്‍ പിഴവുകള്‍ മുതലെടുത്തായിരുന്നു ബിജുലാലിന്‍റെ ഓരോ തിരിമറിയും. തുടര്‍ച്ചയായി ബിജു തട്ടിപ്പ് നടത്തിയിട്ടും മേലുദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടാതിരുന്നതും ഈ പിഴവ് കാരണമാണ്

തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസിൽ പ്രതി ബിജുലാൽ തട്ടിയെടുത്ത് ചെലവാക്കിയ തുക തിരികെ പിടിക്കാൻ പൊലീസ് നടപടി തുടങ്ങി. തട്ടിയെടുത്ത 74 ലക്ഷം രൂപയിൽ നിന്നും സ്വർണം വാങ്ങുകയും ഭൂമിക്ക് അഡ്വാൻസ് കൊടുക്കുകയും ചെയ്തതായി കണ്ടെത്തിയതിന് പിന്നാലെയാണ് തുക തിരിച്ചുപിടിക്കാനുള്ള ശ്രമം ആരംഭിച്ചത്. ഭൂമി വാങ്ങുന്നതിന് അഞ്ചര ലക്ഷം രൂപ അഡ്വാൻസ് നൽകിയത് സഹോദരിക്കാണ്. ഈ സംഭവത്തിൽ ബിജുലാലിന്റെ സഹോദരിയുടെ മൊഴി രേഖപ്പെടുത്തി. ഈ പണം അടക്കം തിരികെ പിടിക്കാനാണ് ശ്രമം.

ബിജുലാലിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ തിങ്കളാഴ്‍ച പൊലീസ് അപേക്ഷ നല്‍കും. 2019 ഡിസംബറില്‍ 3000 രൂപ ഒരിടപാടുകാരനില്‍ നിന്ന് തട്ടിയെടുത്താണ് ബിജുലാല്‍ സാമ്പത്തിക തിരിമറി തുടങ്ങിയത്. ഇടപാടുകാരന്‍റെ ചെക്ക് ദുരുപയോഗം ചെയ്തായിരുന്നു തട്ടിപ്പ്. ഇത് പിടിക്കപ്പെടാതിരുന്നതോടെ ബിജുവിന്‍റെ ആത്മവിശ്വാസം കൂടി. പിന്നീട് മുന്‍ സബ് ട്രഷറി ഓഫിസറുടെ യൂസര്‍ നെയിമും പാസ്‍വേര്‍ഡും മനസിലാക്കിയ ശേഷമാണ് വന്‍ തട്ടിപ്പ് തുടങ്ങിയത്. ഏപ്രില്‍, മെയ് മാസങ്ങളിലായി 74 ലക്ഷം രൂപ പല തവണകളായി ട്രഷറിയില്‍ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. ഒറ്റത്തവണ തട്ടിയെടുത്ത ഏറ്റവും ഉയര്‍ന്ന തുക 58 ലക്ഷം രൂപയാണ്. പിന്നെ ചെറിയ തുകകളായി പല ഘട്ടങ്ങളില്‍ പണം തട്ടിയെടുത്തു.

ട്രഷറിയിലെ സോഫ്റ്റ് വെയര്‍ പിഴവുകള്‍ മുതലെടുത്തായിരുന്നു ബിജുലാലിന്‍റെ ഓരോ തിരിമറിയും. തുടര്‍ച്ചയായി ബിജു തട്ടിപ്പ് നടത്തിയിട്ടും മേലുദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടാതിരുന്നതും ഈ പിഴവ് കാരണമാണ്. ട്രഷറി അക്കൗണ്ടില്‍ നിന്ന് പണം ബിജു സ്വന്തം അക്കൗണ്ടിലേക്കും ഭാര്യയുടെ അക്കൗണ്ടിലേക്കും മാറ്റിയിരുന്നത് ചെക്ക് ഉപയോഗിച്ചാണ്. ഇതിനായി മേലധികാരികളുടെയടക്കം ഒപ്പും ബിജു തന്നെ ഇട്ടു. ജൂലൈ 27നായിരുന്നു ഏറ്റവും ഒടുവില്‍ തട്ടിപ്പ് നടത്തിയത്. അന്ന് ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിന്ന് 2 കോടി രൂപ മാറ്റിയെങ്കിലും സോഫ്റ്റ് വെയറില്‍ തെളിവ് നശിപ്പിക്കാന്‍ കഴിയാതിരുന്നതാണ് പ്രതിക്ക് കുരുക്കായത്. ഈ പണം ബിജുവിന്‍റെയും ഭാര്യയുടെയും അക്കൗണ്ടുകളില്‍ തന്നെയുണ്ട്. അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനാല്‍ തിരിച്ചുപിടിക്കാനാകുമെന്നും സര്‍ക്കാരിന് പണം നഷ്ടപ്പെടില്ലെന്നും അന്വേഷണ സംഘം പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയെ 'നുണറായി' എന്ന് വിശേഷിപ്പിച്ച് വി ഡി സതീശൻ; മുഖ്യമന്ത്രിയെ പരസ്യ സംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്തു
ബിജെപിയെ വെട്ടിലാക്കി FCRA നിയമ ഭേദഗതി ബില്‍; ആശങ്ക രേഖപ്പെടുത്തി വിവിധ സഭാ അധ്യക്ഷന്മാർ, ആയുധമാക്കി എല്‍ഡിഎഫും യുഡിഎഫും