പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച രണ്ടുപേര്‍ പിടിയില്‍

By Web TeamFirst Published Aug 27, 2021, 10:12 AM IST
Highlights

പ്രധാനമന്ത്രിയുടെ ഓഫിസ് ഉദ്യോഗസ്ഥരെന്ന വ്യാജേന വയനാട്ടില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ  കബളിപ്പിച്ച് പ്രതികള്‍ മുങ്ങുകയായിരുന്നു. ചെതലയം ഫോറസ്റ്റ് റേഞ്ചിലെ വെട്ടത്തൂരിലെ വനം വകുപ്പിന്റെ വാച്ച് ടവറില്‍ സംഘം നാല് ദിവസമാണ് എല്ലാവിധ സൗകര്യങ്ങളോടെയും പ്രതികള്‍ താമസിച്ചത്.
 

കല്‍പ്പറ്റ: പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശി എ.ആര്‍ രാജേഷ്, കൊല്ലം സ്വദേശി പി. പ്രവീണ്‍ എന്നിവരാണ് പിടിയിലായത്. പ്രത്യേക അന്വേഷണ സംഘം പ്രതികളുടെ കൊല്ലത്തെയും തിരുവനന്തപുരത്തേയും വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. സംഘത്തിലെ ദീപക് പി. ചന്ദ്, എം. ഗിരീഷ് എന്നിവരെ പിടികൂടാനായില്ല. പ്രതികളെ പുല്‍പ്പള്ളി പൊലീസ് സ്റ്റേഷനിലെത്തിച്ചു.

പ്രധാനമന്ത്രിയുടെ ഓഫിസ് ഉദ്യോഗസ്ഥരെന്ന വ്യാജേന വയനാട്ടില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ  കബളിപ്പിച്ച് പ്രതികള്‍ മുങ്ങുകയായിരുന്നു. ചെതലയം ഫോറസ്റ്റ് റേഞ്ചിലെ വെട്ടത്തൂരിലെ വനം വകുപ്പിന്റെ വാച്ച് ടവറില്‍ സംഘം നാല് ദിവസമാണ് എല്ലാവിധ സൗകര്യങ്ങളോടെയും പ്രതികള്‍ താമസിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന് തെളിയിക്കുന്ന വ്യാജ രേഖകള്‍ കാണിച്ചാണ് പ്രതികള്‍ കബളിപ്പിച്ചത്. തട്ടിപ്പ് സംഘമാണിതെന്ന് മനസ്സിലായതോടെ ഉദ്യോഗസ്ഥര്‍ തന്നെ പൊലീസിനെ നേരിട്ട് വിവരമറിയിച്ചു. എന്നാല്‍ പ്രതികള്‍ ഈ സമയം വയനാട് ജില്ല കടന്നിരുന്നു. 

കുപ്പാടിയിലെ റിസോര്‍ട്ടില്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ബത്തേരി പൊലീസ് താക്കീത് നല്‍കി വിട്ടയച്ചവരാണ് നാല് പേരും. ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. വനത്തിലെ ചെറുമരങ്ങള്‍ മുറിച്ച് തോടിന് കുറുകെ പാലം പണിതതിന് വനം വകുപ്പ് കേസെടുത്തിരുന്നു.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!