സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19: വര്‍ക്കലയിലെ റിസോര്‍ട്ടിൽ താമസിച്ച ഇറ്റലിക്കാരനും രോഗം

By Web TeamFirst Published Mar 13, 2020, 7:01 PM IST
Highlights

ഇതാദ്യമായാണ് കേരളത്തിൽ ഒരു വിദേശിക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്ന രോഗബാധിതരുടെ ആകെ എണ്ണം 19 ആയി.

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ഇന്നലെ മുതൽ രോഗം സംശയിക്കുന്ന രോഗിക്കും വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടിൽ കഴിയുന്ന ഇറ്റാലിയൻ പൗരനും പുറമെ യുകെയിൽ നിന്ന് തിരിച്ചെത്തിയ തിരുവനന്തപുരത്തെ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു.  ഇതാദ്യമായാണ് കേരളത്തിൽ ഒരു വിദേശിക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്ന രോഗബാധിതരുടെ ആകെ എണ്ണം 19 ആയി.

Read more at: കൊവിഡ് 19 രോഗലക്ഷണങ്ങളുള്ളയാളെ നിരീക്ഷിക്കുന്നതിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിന് സംഭവിച്ചത് വൻ വീഴ്...

സംസ്ഥാനത്ത് ജാഗ്രത തുടരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആകെ 5468 നിരീക്ഷണത്തിലുണ്ട്. 69 പേര് ഇന്ന് അഡ്മിറ്റായി. 1715 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 1132 ഫലങ്ങളും നെഗേറ്റിവ് ആണ്. ബാക്കി ഫലങ്ങൾക്കായി കാത്തിരിക്കുന്നു. ഹോം സ്റ്റേകൾ, റിസോർട്ടുകൾ എന്നിവിടങ്ങളിൽ താമസിക്കുന്ന രോഗബാധ ഉള്ള രാജ്യങ്ങളിലെ പൗരന്മാരെ നിരീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് മൂന്ന് പേരും പത്തനംതിട്ടയിൽ ഒൻപത് പേരും കോട്ടയത്ത് രണ്ട് പേരും എറണാകുളത്ത് മൂന്ന് പേരും തൃശ്ശൂരിലും കണ്ണൂരിലും ഓരോ പേരുമാണ് കൊവിഡ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതിൽ ഇറ്റാലിയൻ പൗരനായ വിദേശി തിരുവനന്തപുരത്താണ് ചികിത്സയിൽ ഉള്ളത്. ഇറ്റലിക്കാരൻ 14 ദിവസമായി റിസോർട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.

Read more at: കൊവിഡ് 19: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയും റദ്ദാക്കി...

കര്‍ണാടകത്തിലെ കൽബുര്‍യിലെ മരണം അവിടെ താമസിക്കുന്ന മലയാളി വിദ്യാർഥികളുടെ കാര്യം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിമാനങ്ങളിൽ വരുന്നവരെ ഒരാളെയും ഒഴിയാതെ പരിശോധിക്കും. അതിർത്തികളിൽ പരിശോധന കര്‍ശനമാക്കും. ഇറ്റലിയിൽ കുടുങ്ങിയ വിദ്യാർഥികൾ അടക്കമുള്ളവർക്കായി പല തലത്തിൽ ഇടപെട്ടു. വിദേശങ്ങളിൽ കുടുങ്ങിയവരെ സഹായിക്കും. കേന്ദ്രം ഇറ്റലിയിലേക്ക് വിമാനം അയച്ചത് നല്ല കാര്യം. കേന്ദ്ര ഇടപെടൽ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

"

സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഒഴിച്ചുകൂടാനാകാത്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ഭീതി പരത്താനുള്ള ശ്രമമാണെന്ന് ചിലര്‍ പറയുന്നുണ്ട്. അത് ശരിയല്ല. സാഹചര്യം ഇതാണെന്നും ആരെയും ഭയപ്പെടുത്താൻ ഉദ്ദേശിച്ചല്ല. ജനങ്ങൾക്കിടയിൽ നിന്ന് നല്ല സഹകരണമാണ് ഉണ്ടാവുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിരോധത്തിലും ബോധവത്കരണത്തിലുമാണ് ഊന്നൽ. എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് മുന്നോട്ട് പോകും. കക്ഷി രാഷ്ട്രീയ ഭേദമന്യേ കൂട്ടായ പ്രവ‍ര്‍ത്തനം നടത്തും. 16 ന് ചേരുന്ന സര്‍വകക്ഷി യോഗത്തിൽ ഈ കാര്യങ്ങൾ കൂടി ചര്‍ച്ച ചെയ്യും.

ജയിലുകളിലെ തയ്യൽ യൂണിറ്റുകളിൽ മാസ്കുകൾ നിർമ്മിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂർ, വിയ്യൂർ, തിരുവനന്തപുരം സെൻട്രൽ പ്രിസണുകളിൽ അടിയന്തിര നിർമ്മാണം ആരംഭിക്കും. മറ്റു ജില്ലകളിലെ ജയിലുകളിലേയും സമാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഇറ്റലിയിൽ നിന്ന് തിരികെ വരുന്നവരെ ചികിത്സിക്കാൻ മതിയായ സൗകര്യങ്ങൾ കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിപാടികൾ നടത്തുന്നത് സ്വമേധയാ ഒഴിവാക്കുന്നുണ്ട്. നടപടികൾ സ്വീകരിക്കാൻ ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിശോധനയ്ക്ക് വേണ്ട ആളുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുകെയിൽ നിന്നും വന്ന ആളും ഇറ്റാലിയൻ പൗരനും നിരീക്ഷണത്തിൽ കഴിയുകയായിരുന്നുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. ഇതിനിടയിൽ ഇവര്‍ ആരെയെങ്കിലും ബന്ധപ്പെട്ടോ എന്ന കാര്യം ശക്തമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. പോസിറ്റീവായ ആളുകൾക്ക് കാര്യമായ മരുന്നുകളൊന്നും നൽകുന്നില്ല. വിശ്രമിക്കുക, രോഗലക്ഷണങ്ങൾക്ക് ചികിത്സ നൽകുകയുമാണ് ചെയ്യുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

click me!