പയ്യന്നൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീടിന് നേരെ ആക്രമണം; സ്ഫോടക വസ്തു എറിഞ്ഞു, ദൃശ്യങ്ങൾ സിസിടിവിയിൽ

Published : Dec 14, 2025, 12:18 PM IST
payyannur attack

Synopsis

പയ്യന്നൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീട് ആക്രമിച്ചു. സ്ഥാനാർത്ഥിയുടെ വീടിനെ നേരെ സ്ഫോടക വസ്തുവെറിഞ്ഞു കൊണ്ടായിരുന്നു ആക്രമണം. കാനായി സ്വദേശി പികെ സുരേഷിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. പികെ സുരേഷ് നഗരസഭയിലെ ഒമ്പതാം വാർഡിൽ മത്സരിച്ചിരുന്നു.

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂരിൽ ആക്രമണം തുടരുന്നു. പയ്യന്നൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീടിന് നേരെ സ്ഫോടക വസ്തുവെറിഞ്ഞു കൊണ്ടായിരുന്നു ആക്രമണം. കാനായി സ്വദേശി പികെ സുരേഷിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. പികെ സുരേഷ് നഗരസഭയിലെ ഒമ്പതാം വാർഡിൽ മത്സരിച്ചിരുന്നു. ഇന്നലെ രാത്രി 11.30 മണിയോടെയാണ് സംഭവം. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് യുഡിഎഫ് ആരോപിക്കുന്നു. അതേസമയം, സ്ഫോടക വസ്തുക്കൾ എറിയുന്നതിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പയ്യന്നൂർ പൊലീസ് അന്വേഷണം തുടങ്ങി.

അതേസമയം, പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. അക്രമത്തിന് നേതൃത്വം നൽകിയത് ശരത്ത്, അശ്വന്ത്, അനുവിൻ, ആഷിക്, സച്ചിൻ, ജീവൻ എന്നിവരാണെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് വാഹനം തകർത്തത് ‌അടക്കം കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വടക്കൻ കേരളത്തിലടക്കം സിപിഎം പ്രവർത്തകർ അക്രമം അഴിച്ചുവിട്ട കാഴ്ചയാണ് ഇന്നലെ കണ്ടത്. വടിവാളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ചായിരുന്നു അക്രമം. യുഡിഎഫ് സ്ഥാനാർത്ഥികൾക്കും അക്രമങ്ങളിൽ പരിക്കേറ്റു.

കേരളത്തിൽ ആഞ്ഞടിച്ച ഭരണവിരുദ്ധ വികാരവും യുഡിഎഫ് തരംഗവും എൽഡിഎഫ് പ്രവർത്തകരെ എത്രമാത്രം ഉലയ്ക്കുന്നു എന്നതിന്റെ തെളിവായിരുന്നു വിവിധ ജില്ലകളിൽ ഇന്നലെ രാത്രി അരങ്ങേറിയ അക്രമസംഭവങ്ങൾ. ഫലം വന്നതിന് തൊട്ടുപിന്നാലെ കണ്ണൂർ പാനൂരിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടായിരുന്നു സിപിഎം പ്രവ‍ർത്തകരുടെ വടിവാൾ പ്രകടനം. യുഡിഎഫ് പ്രകടനത്തിന് നേരെ സ്ഫോടക വസ്തുക്കളെറിഞ്ഞു. ലീഗ് പ്രവർത്തകരുടെ വീടുകളിൽ കയറിയ അക്രമികൾ അഴിഞ്ഞാടി. ചിലർക്ക് നേരെ വാളുവീശി. പാറാട് ടൗണിലുണ്ടായ കല്ലേറിൽ നിരവധി യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു.

കണ്ണൂർ ഉളിക്കൽ മണിപ്പാറയിലും സിപിഎം കോൺഗ്രസ്‌ സംഘർഷമുണ്ടായി. ഏറാമല തുരുത്തിമുക്കിൽ കോൺഗ്രസ് ഓഫീസിന് നേരെയായിരുന്നു പിന്നീട് ആക്രമണം. പൊലീസ് സാന്നിധ്യത്തിലാണ് സിപിഎം പ്രവർത്തകർ ഓഫീസിന് നേരെ അക്രമം അഴിച്ചുവിട്ടത്. ഏറാമലയിലെ തന്നെ ഇന്ദിരാഭവന് നേരെയും ആക്രമണം നടന്നു. ഇന്ദിരാഗാന്ധിയുടെ പ്രതിമയ്ക്ക് നേരെയുണ്ടായ ബോംബേറിൽ പ്രതിമയുടെ കൈകൾ തകർന്നു.

കാസർകോട് ബേഡകത്ത് ആഹ്ലാദപ്രകടനത്തിനിടയിൽ സിപിഎം പ്രവർത്തകർ കോണ്‍ഗ്രസുകാരെ ആക്രമിച്ചു. തടയാൻ ശ്രമിച്ച പൊലീസുകാർക്കും പരിക്കേറ്റു. യുഡിഎഫ് ആഹ്ലാദപ്രകടനത്തിനിടെ ബത്തേരിയിലുണ്ടായ ആക്രമണത്തിൽ സ്ഥാനാർത്ഥിക്ക് അടക്കം പരിക്കേറ്റു. സഞ്ചരിച്ച വാഹനം അടിച്ചു തകർത്തതായും കമ്പി വടികൾ ഉപയോഗിച്ച് ആക്രമിച്ചതായും യുഡിഎഫ് പ്രവർത്തകർ പറയുന്നു. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ബിജെപി പ്രവര്‍ത്തകരും സിപിഎം പ്രവർത്തകരും തമ്മിലും ഏറ്റുമുട്ടലുണ്ടായി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദിലീപിന്റെയും കാവ്യയുടെയും ലോക്കർ പൊലീസ് തുറന്നു, അകത്തുണ്ടായിരുന്നത് വെറും 5 രൂപ! ലോക്കർ ദൃശ്യങ്ങൾ സൂക്ഷിക്കാനെന്ന വാദത്തിന് തെളിവെവിടെയെന്ന് കോടതി
വാട്ട് എ ഫാമിലി! ചോദിക്കുന്നത് എന്തും കൊടുക്കാമെന്ന് മുന്നണികൾ, സസ്പെൻസ് വിടാതെ പുളിക്കകണ്ടം കുടുംബം! ജനങ്ങളുടെ അഭിപ്രായം തേടുമെന്ന് പ്രതികരണം