അൺലോക്ക് വൺ: ഇളവുകളിൽ കേരളത്തിന്‍റെ തീരുമാനം നാളെ; തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നീട്ടി

By Web TeamFirst Published May 31, 2020, 3:48 PM IST
Highlights

അൺലോക്ക് എന്ന പേരിൽ ജൂൺ എട്ട് മുതൽ വലിയ ഇളവുകളാണ് കേന്ദ്രം പ്രഖ്യാപിച്ചത്. പക്ഷേ കേന്ദ്രനിർദ്ദേശപ്രകാരം എല്ലാ മേഖലകളും കേരളം തുറന്ന് കൊടുക്കാനിടയില്ല. പാസ്സില്ലാതെയുള്ള അന്തർ സംസ്ഥാന യാത്രകളാണ് സംസ്ഥാനത്തിന്‍റെ പ്രധാന ആശങ്ക.

തിരുവനന്തപുരം: ലോക്ക് ഡൗണിൽ കേന്ദ്രം പ്രഖ്യാപിച്ച ഇളവുകളിൽ ആശങ്ക പ്രകടിപ്പിച്ച് കേരളം. അന്തർ സംസ്ഥാന യാത്രകൾക്ക് പാസുകൾ തുടരാനാണ് സംസ്ഥാനത്തിന്‍റെ തീരുമാനം. ആരാധനാലയങ്ങൾ തുറക്കുന്നതിലടക്കം വിശദമായ കൂടിയാലോചന നടത്തും. സംസ്ഥാനത്തെ ഇളവിലും നിയന്ത്രണങ്ങളിലും അന്തിമ തീരുമാനം നാളെ ഉണ്ടാകും.

അൺലോക്ക് എന്ന പേരിൽ ജൂൺ എട്ട് മുതൽ വലിയ ഇളവുകളാണ് കേന്ദ്രം പ്രഖ്യാപിച്ചത്. പക്ഷേ കേന്ദ്രനിർദ്ദേശപ്രകാരം എല്ലാ മേഖലകളും കേരളം തുറന്ന് കൊടുക്കാനിടയില്ല. പാസ്സില്ലാതെയുള്ള അന്തർ സംസ്ഥാന യാത്രകളാണ് സംസ്ഥാനത്തിന്‍റെ പ്രധാന ആശങ്ക. മറ്റ് സംസ്ഥാനങ്ങളിലെ അതിതീവ്രമേഖലകളിൽ നിന്നും ഒരു നിയന്ത്രണവുമില്ലാതെ ആളുകൾ എത്തുന്നതിൽ ആരോഗ്യമേഖലയിലെ വിദഗ്ധർ ഇതിനകം സർക്കാറിനെ ആശങ്ക അറിയിച്ചുകഴിഞ്ഞു. പാസ് തുടരണമെന്നാണ് കേരളത്തിന്‍റെ നിലപാട്.

ആരാധനാലയങ്ങൾ തുറന്ന് കൊടുക്കുന്നതിലും കേരളത്തിന് ആശങ്കയുണ്ട്. മുഖ്യമന്ത്രി മതമേലധ്യക്ഷന്മാരടക്കമുള്ളവരുമായി ആലോചിച്ച ശേഷമാകും അന്തിമതീരുമാനമെടുക്കുക. ആരാധനാലയങ്ങൾ തുറന്നാൽ തന്നെ കർശനമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. മാളുകളിലും ഹോട്ടലുകളിലും ഒരു സമയത്ത് എത്തുന്നവരുടെ എണ്ണവും പരിമിതപ്പെടുത്തും. ഒരാഴ്ചയിലേറെയായി സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ഇളവുകൾ അതേപടി സ്വീകരിക്കാൻ കേരളം വിമുഖത കാണിക്കുന്നത്. നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന ഉന്നതതലയോഗം വിശദമായ ചർച്ച ചെയ്തശേഷം മാർഗ്ഗനിർദ്ദേശങ്ങൾ ഇറക്കും.

ഇ-പാസ്സ് നിർബന്ധമെന്ന് തമിഴ്നാട്

കേരളത്തിലേക്ക് ഉള്‍പ്പടെ അന്തര്‍സംസ്ഥാന യാത്രയ്ക്ക് ഡിജിറ്റല്‍ പാസ് നിര്‍ബന്ധമെന്ന് തമിഴ്നാട്. ഭാഗികമായി പൊതുഗതാഗത സംവിധാനം അനുവദിച്ചെങ്കിലും അന്തര്‍സംസ്ഥാന ബസുകള്‍ക്ക് അനുമതിയില്ല. തമിഴ്നാട്ടിലെ തീവ്രവബാധിത ജില്ലകളില്‍ ജൂണ്‍ 30 വരെ കടുത്ത നിയന്ത്രണങ്ങള്‍ തുടരും.

രോഗികള്‍ ഇരട്ടിക്കുന്ന സാഹചര്യത്തില്‍ അന്തര്‍സംസ്ഥാന യാത്രക്ക് ഇളവ് നല്‍കേണ്ടന്നായിരുന്നു പ്രത്യേക സമിതി ശുപാര്‍ശ. ഇത് പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം. കേരളത്തിലേക്ക് മടങ്ങാന്‍ തമിഴ്നാടിന്‍റെ ഉള്‍പ്പടെ പാസ്സ് നിര്‍ബന്ധം. കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും പാസ്സ് ഉള്ളവരെ മാത്രമേ ജില്ലാ അതിര്‍ത്തികള്‍ കടത്തിവിടൂ. കൂടുതല്‍ ഇളവ് നല്‍കുമ്പോഴും ജില്ലാ അതിര്‍ത്തികളില്‍ പരിശോധനയ്ക്ക് കുറവുണ്ടാകില്ല.

ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ഒഴികെ മറ്റ് ജില്ലകളിലാണ് കൂടുതല്‍ ഇളവ്. അറുപത് ശതമാനം യാത്രക്കാരോടെ പൊതുഗതാഗതത്തിന് അനുമതിയുണ്ട്. കണ്ടൈയ്ൻമെന്‍റ് സോണില്‍ ഒഴികെ നാളെ മുതല്‍ ഓട്ടോ ടാക്സി സര്‍വ്വീസുകള്‍ നടത്താം. ഷോറൂമുകളും വലിയ കടകളും തുറക്കാം. ഹോട്ടലുകളില്‍ ജൂണ്‍ 8 മുതല്‍ ഭക്ഷണം വിളമ്പാം. എന്നാല്‍ ആരാധനാലയങ്ങള്‍, മാള്‍, ജിംനേഷ്യം എന്നിവ തുറക്കില്ല.

അമ്പത് ശതമാനം ജീവനക്കാരോടെ വ്യവസായ ശാലകള്‍ക്കും 20 ശതമാനം ജീവനക്കാരോടെ ഐടി കമ്പനികള്‍ക്കും പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്. പക്ഷേ, ചെന്നൈ ഉള്‍പ്പടെ റെഡ്സോണ്‍ മേഖലയിലും കൂടുതല്‍ ഇളവ് നല്‍കുന്നത് രോഗവ്യാപനത്തിന് വഴിവയ്ക്കുമോ എന്നാണ് തമിഴ്നാട്ടിൽ ഇപ്പോഴുയരുന്ന ആശങ്ക. 

അഞ്ച് സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീട്ടി

പഞ്ചാബ്, മധ്യപ്രദേശ്, തമിഴ്നാട്, ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗൺ നീട്ടിയതായി അറിയിച്ചു. തമിഴ്നാട്ടിൽ ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നീ തീവ്രബാധിത ജില്ലകളിലാണ് ജൂൺ 30 വരെ ലോക്ക്ഡൗൺ തുടരുക. ഇവ ഒഴികെയുള്ള ജില്ലകളിൽ  കൂടുതല്‍ ഇളവ് ഏർപ്പെടുത്തി. അറുപത് ശതമാനം യാത്രക്കാരോടെ പൊതുഗതാഗതത്തിന് അനുമതിയുണ്ട്. കണ്ടൈയ്ൻമെന്‍റ് സോണില്‍ ഒഴികെ നാളെ മുതല്‍ ഓട്ടോ ടാക്സി സര്‍വ്വീസുകള്‍ നടത്താം. 

ഷോറൂമുകളും വലിയ കടകളും തുറക്കാം. ഹോട്ടലുകളില്‍ ജൂണ്‍ 8 മുതല്‍ ഭക്ഷണം വിളമ്പാം. എന്നാല്‍ ആരാധനാലയങ്ങള്‍, മാള്‍, ജിംനേഷ്യം എന്നിവ തുറക്കില്ല. അമ്പത് ശതമാനം ജീവനക്കാരോടെ വ്യവസായ ശാലകള്‍ക്കും 20 ശതമാനം ജീവനക്കാരോടെ ഐടി കമ്പനികള്‍ക്കും പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്. പക്ഷേ, ചെന്നൈ ഉള്‍പ്പടെ റെഡ്സോണ്‍ മേഖലയിലും കൂടുതല്‍ ഇളവ് നല്‍കുന്നത് രോഗവ്യാപനത്തിന് വഴിവയ്ക്കുമോ എന്നാണ് തമിഴ്നാട്ടിൽ ഇപ്പോഴുയരുന്ന ആശങ്ക. ഉത്തർപ്രദേശിൽ ആരാധനാലയങ്ങൾ, റെസ്റ്റോറന്റുകൾ, ഷോപ്പിങ് മാളുകൾ എന്നിവ ജൂൺ 8 മുതൽ തുറക്കാൻ അനുവദിക്കും. ബീഹാറും  തീവ്രബാധിത മേഖലകളിലാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. 

click me!