
തിരുവനന്തപുരം: തിരുവനന്തപുരത്തെ അംബേദ്കർ മെമ്മോറിയൽ സ്കൂളിലെ പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് മിഠായി കയ്യിൽ കൊടുക്കാതെ മേശയിൽ വിതറിയിട്ട സംഭവത്തിൽ പ്രതികരണവുമായി വി മുരളീധരൻ എംഎൽഎ. ഇടതുപക്ഷം പലതിലും പ്രതിരോധത്തിലാണ്. അവർക്കെന്തെങ്കിലും പറയണം. ജനങ്ങൾക്കിടയിൽ ഞാൻ ജാതീയത ഉണ്ടാക്കിയെന്ന് പറഞ്ഞവർ മാപ്പ് പറയണമെന്നും വി മുരളീധരൻ പറഞ്ഞു. മുരളീധരനെതിരെ വിമർശനവുമായി സിപിഎം നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇതിനോടുള്ള മാധ്യമങ്ങളുടെ ചോദ്യത്തോടാണ് മുരളീധരൻ പ്രതികരിച്ചത്.
കട്ടേല ഗവ. ട്രൈബൽ എൽ പി സ്കൂളിലെ പ്രവേശനോത്സവത്തിലാണ് സംഭവം ഉണ്ടായത്. മിഠായി കുട്ടികളുടെ കൈയിലേക്ക് നൽകാതെ മേശപ്പുറത്ത് തട്ടിയിട്ടശേഷം എടുത്ത് കഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഉദ്‌ഘാടകയായ മന്ത്രി എ തുളസി നോക്കി നിൽക്കുമ്പോഴായിരുന്നു എംഎൽഎയുടെ വിവേചനപരമായ നടപടി. പിന്നാക്കവിഭാഗത്തിലെ കുട്ടികൾ പഠിക്കുന്ന സ്‌കൂളിലെ പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു സ്ഥലം എംഎൽഎ കൂടിയായ മുരളീധരൻ.
മിഠായി വിതരണ വിവാദത്തിൽ വി മുരളീധരൻ എംഎൽഎക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി കെഎ തുളസി. പദവിയിൽ ഇരിക്കുന്നയാൾ കുറെക്കൂടി പക്വതയോടെ പെരുമാറണമായിരുന്നുവെന്നും എംഎൽഎയുടെ രീതി ശരിയായില്ലെന്നും മന്ത്രി പറഞ്ഞു. എംഎൽഎയുടെ പ്രവൃത്തി അപ്രതീക്ഷിതമായിരുന്നു. ചടങ്ങ് മോശമാക്കേണ്ട എന്ന് കരുതിയാണ് അപ്പോൾ പ്രതികരിക്കാതിരുന്നതെന്നും അവർ വ്യക്തമാക്കി.
തിരക്കുണ്ടായിരുന്നു എന്ന് പറഞ്ഞ എംഎൽഎയുടെ വിശദീകരണം തെറ്റാണ്. പദവിയിൽ ഇരിക്കുന്നയാൾ കുറെക്കൂടി പക്വതയോടെ പെരുമാറണമായിരുന്നു. താൻ ആയിരുന്നെങ്കിൽ ഒരിക്കലും അങ്ങനെ ചെയ്യില്ലായിരുന്നു. ചടങ്ങ് മോശമാക്കേണ്ട എന്ന് കരുതിയാണ് അപ്പോൾ പ്രതികരിക്കാതിരുന്നതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam