
ഇടുക്കി: വാഗമണിൽ നിശാപാർട്ടി നടക്കുന്നിടത്ത് നിന്നും വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. നിശാപാർട്ടി സംഘാടകരെയാണ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് റിസോർട്ട് ഉടമ സിപിഐ പ്രാദേശിക നേതാവും മുൻ ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ഷാജി കുറ്റിക്കാടനെ ചോദ്യം ചെയ്യുകയാണ്. റിസോർട്ട് ബുക്ക് ചെയ്തത് കൊച്ചി സ്വദേശി ഏണസ്റ്റെന്ന് റിസോർട്ട് ഉടമ വ്യക്തമാക്കി. ജന്മദിന പാർട്ടി ആഘോഷങ്ങൾക്കെന്ന പേരിലാണ് റിസോർട്ട് എടുത്തതെന്നും മൂന്ന് റൂം മാത്രമാണ് എടുത്തത് എണ്ണത്തിൽ കൂടുതൽ ആളുകൾ വന്നപ്പോൾ ചോദ്യം ചെയ്തിരുന്നുവെന്നുമാണ് റിസോർട്ട് ഉടമ നൽകിയ വിശദീകരണം.
അതേ സമയം സിപിഐ ഏലപ്പാറ ലോക്കൽ സെക്രട്ടറി കൂടിയായ റിസോർട്ട് ഉടമ ഷാജിയുടെ പ്രവൃത്തി കമ്യൂണിസ്റ്റ് വിരുദ്ധമാണെന്നും സിപിഐയിൽ നിന്ന് പുറത്താക്കുമെന്നും സിപിഐ ജില്ല സെക്രട്ടറി കെ കെ ശിവരാമൻ വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥൻ എഎസ്പി സുരേഷ് കുമാറിൻ്റെ നേതൃത്വത്തിൽ റിസോർട്ടിൽ വീണ്ടും പരിശോധന നടത്തുന്നുണ്ട്.
വാഗമണ്ണിലെ ലഹരിവിരുന്ന്: റിസോർട്ടിൽ വീണ്ടും പരിശോധന, ഉടമയെ ചോദ്യം ചെയ്യുന്നു
ഇന്നലെ രാത്രിയോടെയാണ് വാഗമണിൽ നിശാപാർട്ടിനടക്കുന്ന റിസോർട്ടിൽ നിന്നും വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയത്. എൽഎസ്ഡി സ്റ്റാന്പുകളും കഞ്ചാവും ഹെറോയിനുമടക്കമുള്ള ലഹരിമരുന്നുകൾ പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. മയക്കുമരുന്ന് എവിടെ നിന്നാണ് എത്തിയതെന്നും ആരാണ് സംഘാടകരെന്നുമാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്.
രണ്ട് ദിവസം മുമ്പ് മയക്കുമരുന്നുമായി കൊച്ചിയിൽ പിടിയിലായ രണ്ട് പേരിൽ നിന്നാണ് ഇടുക്കിയിലെ നിശാപാർട്ടി സംബന്ധിച്ച വിവരം ലഭിച്ചത്. ഇന്നലെ റെയ്ഡിനിടെ പിടിയിലായ 25 സ്ത്രീകളടക്കം 54 പേരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. മൂന്ന് സംഘങ്ങളാക്കി തിരിച്ചാണ് ചോദ്യം ചെയ്യുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുണ്ടെന്നാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam