
തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ മയക്കുമരുന്ന് നൽകി ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ വിധി നാളെ. ആയുർവേദ ചികിത്സക്കെത്തിയ ലാത്വിയൻ യുവതിയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളാണുള്ളത്. കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരിക്ക് കോടതി നടപടികള്‍ ഓണ്‍ലൈൻ വഴികാണാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം അഡീഷണൽ സെഷനസ് കോടതിയാണ് വിധി പറയുന്നത്.
വലിയ ചർച്ചയായ കേസിലാണ് വിധി വരുന്നത്. ആയുർവേദ ചികിത്സക്കായി തിരുവനന്തപുരം പോത്തൻകോടുള്ള ആശുപത്രിയിലെത്തിയ വിദേശ വനിതയെ 2018 മാർച്ച് 14നാണ് കാണാതാകുന്നത്. സഹോദരിക്കൊപ്പമാണ് ചികിത്സക്കെത്തിയത്. ഓട്ടോയിൽ കോവളത്തേക്ക് പോയ യുവതിയെ കാണാതിനെ പിന്നിലെ പൊലീസ് അന്വേഷണം തുടങ്ങി. 36 -മത്തെ ദിവസം യുവതിയുടെ അഴുകിയ മൃതദേഹം കോവളത്തുള്ള പൊന്തകാടിൽ കണ്ടെത്തി.
സഹോദരിയുടെ ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം വിദേശ വനിതയുടേതാണെന്ന് സ്ഥിരീകരിച്ചത്. പ്രദേശവാസികളായ ഉമേഷിനെയും, ഉദയകുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കോവളത്തുവന്ന വിദേശയെ വനിതയെ കൂനംതുരത്തെന്ന പൊന്തക്കാട്ടിലേക്ക് കൂട്ടികൊണ്ടുവന്ന പ്രതികള്‍ കഞ്ചാവ് നൽകി ബോധം കെടുത്തിയ ശേഷം ബലാൽസംഗം ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
ബോധം വന്ന സ്ത്രീയും പ്രതികളുമായി വാക്കേറ്റമുണ്ടായപ്പോള്‍ കഴുത്തുഞെരിച്ചുകൊന്നു, ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ ആളുകളെത്താത്ത സ്ഥലത്ത് കാട്ടുവള്ളി കഴുത്തിൽ കുരിക്കിയിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. ജൂണ്‍ ഒന്നു മുതലാണ് വിചാരണ നടപടികള്‍ തുടങ്ങി. മൂന്ന് വർഷമായിട്ടും വിചാരണ വൈകുന്നതിനെതിരെ കൊല്ലപ്പെട്ട വനിതയുടെ സഹോദരിഹൈക്കോടതിയുടെ സമീപിച്ചിരുന്നു.
Read more: പഠനത്തിൽ മോശമാണെന്ന് പറഞ്ഞു; ഗർഭിണിയായ അധ്യാപികയെ സംഘം ചേർന്ന് വിദ്യാർഥികൾ ആക്രമിച്ചു
കോടതിയാണ് സമയബന്ധിതമായി വിചാരണ തീർക്കാൻ നിർദ്ദേശിച്ചത്. നവംബർ 10-ന് മുമ്പ് വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം. പക്ഷെ ഈ സമയ പരിധിക്കുള്ളിൽ വിചാരണ പൂർത്തിയാക്കാൻ കഴിയാത്തതിനാൽ കൊല്ലപ്പെട്ട സ്ത്രീയുട സഹോദരി നാട്ടിലേക്ക് മടങ്ങിപോയി.
30 സാക്ഷികളെ വിസ്തരിച്ചപ്പോള്‍ രണ്ട് പേർ കൂറുമാറി. വിചാരണ നടപടികള്‍ ഓണ്‍ലൈൻ വഴി കാണാനുള്ള അനുമതി സഹോരിക്ക് കോടതി നൽകി. കേസ് വിചാരണ നടക്കുന്നതിനിടെ സാക്ഷികളെ ഭീഷണിപ്പെടുത്തിയതിന് പ്രതികള്‍ക്കെതിരെ തിരുവല്ലം പൊലീസ് മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. അസി.കമ്മീഷണർ ദിനിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ. അഡ്വ. മോഹൻ രാജാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam