Asianet News MalayalamAsianet News Malayalam

പഠനത്തിൽ മോശമാണെന്ന് പറഞ്ഞു; ​ഗർഭിണിയായ അധ്യാപികയെ സംഘം ചേർന്ന് വിദ്യാർഥികൾ ആക്രമിച്ചു

അഞ്ച് മാസം ഗർഭിണിയായ ചരിത്ര അധ്യാപികയെയാണ് 10, 11 ക്ലാസുകളിലെ വിദ്യാർഥികൾ കൂട്ടമായി ആക്രമിച്ചത്. വിദ്യാർഥികൾ പഠനത്തിൽ മോശമാണെന്ന് മാതാപിതാക്കളെ അറിയിച്ചതാണ് കാരണം.

22 students suspended for manhandling five-month pregnant teacher in Assam
Author
First Published Dec 1, 2022, 7:11 PM IST

ഗുവാഹത്തി: ഗർഭിണിയായ അധ്യാപികയെ മർദ്ദിച്ചതിന് അസമിലെ ദിബ്രുഗഡ് ജില്ലയിലെ 22 സ്കൂൾ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം ജവഹർ നവോദയ വിദ്യാലയത്തിലാണ് സംഭവം. അഞ്ച് മാസം ഗർഭിണിയായ ചരിത്ര അധ്യാപികയെയാണ് 10, 11 ക്ലാസുകളിലെ വിദ്യാർഥികൾ കൂട്ടമായി ആക്രമിച്ചത്. വിദ്യാർഥികൾ പഠനത്തിൽ മോശമാണെന്ന് മാതാപിതാക്കളെ അറിയിച്ചതാണ് കാരണം. പേരന്റ്സ് മീറ്റിങ്ങിന് ശേഷം തടിച്ചുകൂടിയ വിദ്യാർത്ഥികൾ പ്രധാന കെട്ടിടത്തിന് മുന്നിൽ അധ്യാപികയെ ആക്രമിച്ചു.

വിദ്യാർഥികൾ അധ്യാപികയെ ആക്രമിക്കുകയും മുടിയിൽ പിടിച്ച് വലിക്കുകയും ചെയ്തു. പ്രിൻസിപ്പലിനെയും മറ്റൊരു അധ്യാപകനെയും വിദ്യാർഥികൾ ആക്രമിച്ചു. പിടിഐ റിപ്പോർട്ട് ചെയ്ത പ്രകാരം മറ്റ് ചില വനിതാ അധ്യാപകരും സ്കൂൾ ജീവനക്കാരും ചില വിദ്യാർത്ഥിനികളും ചേർന്നാണ് അധ്യാപികയെ രക്ഷപ്പെടുത്തിയത്. കുഴഞ്ഞുവീണ അധ്യാപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അധ്യാപികയെ ആക്രമിച്ചതിന് നടപടിയെടുത്ത തന്നെ വിദ്യാർഥികൾ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് പ്രിൻസിപ്പൽ രതീഷ് കുമാർ പറഞ്ഞു. ഔദ്യോഗികമായി പരാതി നൽകാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മുതിർന്ന ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും അവരുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും പ്രിൻസിപ്പൽ പറഞ്ഞു. സംഭവം ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അധ്യാപിക ആരോഗ്യം വീണ്ടെടുത്തു. വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്നുണ്ടായ അപ്രതീക്ഷിതമായ പെരുമാറ്റത്തില്‍ അധ്യാപിക മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിദ്യാര്‍ഥികളെക്കുറിച്ച് നേരത്തെയും പരാതിയുയര്‍ന്നിരുന്നു. പരീക്ഷകളില്‍ മോശം മാര്‍ക്ക് വാങ്ങിയത് രക്ഷിതാക്കളെ അറിയിച്ചതാണ് പ്രകോപനപരമായത്. തുടര്‍ന്ന് സംഘടിച്ച വിദ്യാര്‍ഥികള്‍ സ്കൂളിലെ അധ്യാപകരെ ആക്രമിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് നിഗമനം. ഔദ്യോഗികമായി പരാതി ലഭിച്ചാല്‍ അന്വേഷിക്കാമെന്നാണ് പൊലീസ് നിലപാട്. അധ്യാപിക ആശുപത്രി വിട്ടതിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. 

വിവാഹവേദിയിൽ അതിഥികൾക്കു മുന്നിൽ വരൻ ചുംബിച്ചു; പൊലീസിനെ വിളിച്ച് വധു, വിവാഹത്തിൽനിന്ന് പിന്മാറി

Follow Us:
Download App:
  • android
  • ios