
കോഴിക്കോട്: പൊന്നാമറ്റം കുടുംബത്തിലെ മരണങ്ങൾ കൊലപാതകമാണ് എന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് കൂടത്തായിക്കാർ. കൊലപാതകപരമ്പരക്ക് പിന്നിൽ ജോളിയാണെന്ന യാഥാർത്ഥ്യം പലർക്കും ഇനിയും അംഗീകരിക്കാനായിട്ടില്ല. വീട്ടുകാരുടെ മരണശേഷം ജോളി നാട്ടുകാരുമായി അകലം പാലിച്ചിരുന്നു. എന്നാൽ പ്രിയപ്പെട്ടവരുടെ വേർപാടുകൊണ്ടാവാം ജോളിയിലെ ഈ മാറ്റമെന്നാണ് അയൽക്കാർ കരുതിയിരുന്നത്.
റോയിയുടെ മരണത്തിന് ശേഷം രണ്ടാമത് വിവാഹം കഴിച്ചതിനുശേഷമാണ് നാട്ടുകാരുമായി ജോളി അകലം പാലിച്ചതെന്നും അയൽക്കാർ പറയുന്നു. നാട്ടുകാർക്കും കുടുംബക്കാർക്കും ഏറെ പ്രിയപ്പെട്ടവരായിരുന്നു പൊന്നാമറ്റത്തെ അന്നമ്മയും ഭർത്താവ് ടോമും. നാട്ടുകാരെ സഹായിക്കുന്ന കാര്യത്തിൽ മകൻ റോയിയും ഒട്ടും പിന്നിലായിരുന്നില്ലെന്ന് പ്രദേശവാസികൾ ഓർക്കുന്നു.
മരുമകൾക്കും പേരക്കുട്ടിക്കും നേരത്തെ അസുഖമുണ്ടായിരുന്നതിനാൽ ഇവരുടെ മരണത്തിൽ അസ്വാഭാവികമായി ഒന്നും തന്നെ തോന്നിയിരുന്നില്ലെന്ന് ജോളിയുടെ ഷാജുവിന്‍റെ അമ്മയും വ്യക്തമാക്കുന്നുണ്ട്. കൂടത്തായിയിലെ മരണങ്ങളില്‍ ദുരൂഹതയില്ല. ജോളി അങ്ങനെയൊന്നും ചെയ്യുമെന്ന് കരുതുന്നില്ലെന്നും ആരോപണങ്ങളെല്ലാം കെട്ടുകഥകളാണെന്നും അവര്‍ പറഞ്ഞു.
എല്ലാം ആള്‍ക്കാര് പറഞ്ഞുണ്ടാക്കുന്നതാണ്. കുടുംബപ്രശ്നങ്ങളുണ്ടായിരുന്നു എന്നത് ശരിയാണ്. അല്ലാതെ ജോളി അങ്ങനെയൊന്നും ചെയ്യില്ല. ജോളി എല്ലാവരെയും സഹായിക്കുന്ന ആളാണ്. അന്ന് കുഞ്ഞിനെയും കൊണ്ട് സിലിക്കൊപ്പം ആശുപത്രിയിലേക്ക് പോയത് ജോളിയാണ്. റോയി മരിച്ചത് സയനൈഡ് ഉള്ളില്‍ച്ചെന്നാണെന്ന് അറിയില്ലായിരുന്നു. ഹൃദയാഘാതമായിരുന്നെന്നാണ് ജോളി പറഞ്ഞത്. അതേ തങ്ങള്‍ക്ക് അറിയൂ.
സിലിയുടെ കുഞ്ഞിന് വൃക്കയ്ക്ക് അസുഖമുണ്ടായിരുന്നു. അന്ന് വയ്യാതായപ്പോ പെട്ടന്ന് ഫിറ്റ്സ് പോലെ വന്നു. കുഞ്ഞിന്‍റെ ആശുപത്രി റിപ്പോര്‍ട്ടൊക്കെ വീട്ടിലുണ്ട്. ഇതിപ്പോ എല്ലാം റോയിയുടെ സഹോദരന്‍ റോജോയുടെ പണിയാണ്. റോയി മരിച്ചപ്പോഴോ അതിനു ശേഷമോ റോജോ എന്താണ് പരാതി കൊടുക്കാഞ്ഞത്. ശവമടക്കിനൊക്കെ റോജോ ഉണ്ടായിരുന്നു. അന്നൊന്നും ഇല്ലാത്ത സംശയം ഇപ്പോ സ്വത്തിന്‍റെ കാര്യം വന്നപ്പോ ഉണ്ടായതെങ്ങനെയാണെന്നും ഷാജുവിന്‍റെ അമ്മ ചോദിച്ചു.
പൊലീസിന്‍റെ രണ്ട് മാസത്തെ അന്വേഷണത്തിന് ശേഷമാണ് കൂടത്തായി കൊലപാത പരമ്പരയുടെ ചുരുളഴിയുന്നത്. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി ജോളിയെയും കൊലപാതകത്തിൽ പങ്കുള്ള മറ്റുള്ളവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം, കേസിലെ മുഖ്യപ്രതിയായ ജോളി, മാത്യൂ, പ്രജുകുമാർ എന്നിവരെ 14 ദിവസത്തേക്ക് താമരശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.
Read More:കൂടത്തായി കൊലപാതക പരമ്പര; പ്രതികൾ റിമാൻഡിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam