
ചെന്നൈ:വേഗത്തിലോടുന്ന ട്രെയിനിന്‍റെ സൈഡിൽ നിന്ന് അപകടകരമായ രീതിയിൽ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് നാഗര്‍കോവിൽ സ്വദേശി ഷക്കീല ബാനു. കേരളത്തിൽ അടക്കം ഇത്രയും ചർച്ചയാകുമെന്ന് കരുതിയില്ലെന്നും തമാശയ്ക്ക് ചെയ്തതാണെന്നും ഷക്കീല ബാനു പറഞ്ഞു. ട്രെയിനിന്‍റെ ഡോറിന്‍റെ സൈഡിൽ നിന്ന് കൈവിട്ടുകൊണ്ട് നൃത്തം ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.
വീഡിയോക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതോടെയാണ് വിശദീകരണ വീഡിയോയുമായി ഷക്കീല ബാനു രംഗത്തെത്തിയത്. തെറ്റാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ആരും വീഡിയോ അനുകരിക്കരുതെന്ന് അപേക്ഷിക്കുന്നതായും ഷക്കീല ബാനു പറഞ്ഞു. വീഡിയോ പുറത്തുവന്നതോടെ നടപടിയെടുക്കുന്നതിന്‍റെ ഭാഗമായി റെയിൽവേ പൊലീസ് എത്തിയപ്പോൾ യുവതി വീട്ടിൽ ഉണ്ടായിരുന്നില്ല. പിന്നാലെ ആണ് മാപ്പ് പറഞ്ഞു വീഡിയോ പുറത്തുവിട്ടത്.
ഓടുന്ന ട്രെയിനിൽ അപകടരമായ രീതിയിൽ നിന്ന് റീൽസ് ചിത്രീകരിച്ചശേഷം സാമൂഹിക മാധ്യമ അക്കൗണ്ടിൽ പ്രസിദ്ധീകരിക്കുകയായിരുന്നു ഷക്കീല ബാനു. യുവതിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യമുയർന്നിരുന്നു. നാമക്കലിൽ നിന്നും നാഗര്‍കോവിലിലേക്കുള്ള ട്രെയിനിൽ വെച്ചാണ് സംഭവം. ട്രെയിന്‍റെ വാതിൽപ്പടിയിലിറങ്ങിയാണ് യുവതി നൃത്തം ചെയ്യുന്നത്.
ഡോറിലേക്ക് ചാരി നിന്നുകൊണ്ട് രണ്ടു കൈകളും വിട്ടുകൊണ്ട് നൃത്തം ചെയ്യുന്നതും വീഡിയോയിലുണ്ട്. വളരെ വേഗത്തിൽ പോകുന്ന ട്രെയിനിൽ വെച്ചാണ് സംഭവം.ഇന്‍സ്റ്റഗ്രാം, ഫേയ്സ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയവയിൽ വീഡിയോ വൈറലായതോടെറെയില്‍വെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam