
തിരുവനന്തപുരം: വിഴിഞ്ഞം സമരം രാജ്യവിരുദ്ധമെന്ന് മന്ത്രി അബ്ദുറഹിമാൻ. തുറമുഖ നിർമ്മാണം നിർത്തിവെക്കുകയെന്നത് രാജ്യത്തെ ബാധിക്കുന്ന പ്രശ്നമാണ്. ഒരു സർക്കാരിനും അത്തരമൊരു കാര്യം ആവശ്യപ്പെടാനാകില്ല. രാജ്യ താത്പര്യത്തെ എതിർക്കുന്ന സമരം പാടില്ല. വിഴിഞ്ഞം തുറമുഖത്തിന് അനന്ത സാധ്യതകളാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് തുറമുഖ നിർമ്മാണം നിർത്തിവെച്ചുകൊണ്ടുള്ള പഠനം എന്ന ആവശ്യത്തെയാണ് സർക്കാർ എതിർക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 2015ൽ കാരാറിൽ ഏർപ്പെടുന്നതിന് മുമ്പ് തന്നെ എല്ലാ പഠനങ്ങളും നടത്തിയിരുന്നു. ഇപ്പോഴത്തെ സമരസമിതിൽ ഉള്ളവരുടെ തന്നെ അറിവോടെയാണ് കരാറിൽ ഏർപെട്ടതെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനായി ഇതിനോടകം കോടിക്കണക്കിന് രൂപ മുടക്കിക്കഴിഞ്ഞു. ഇതിന് ആര് സമാധാനം പറയും? സമരക്കാർ സമരത്തിൽ നിന്ന് പിന്മാറണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്. കോടതിയിൽ നിന്ന് അന്തിമ വിധി വന്നാൽ അതിനനുസരിച്ച് നടപടിയെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
തുറമുഖ നിർമ്മാണം നിർത്തിവച്ചുള്ള പഠനം എന്ന ആവശ്യം മാത്രമാണ് സർക്കാർ എതിർക്കുന്നത്. പഠനം എന്ന ആവശ്യം സർക്കാർ അംഗീകരിച്ചു ഉത്തരവിറക്കി. മത്സ്യത്തൊഴിലാളികൾക്ക് 25 രൂപ മണ്ണെണ്ണ സബ്‌സിഡി ഇപ്പോൾ തന്നെ നൽകുന്നുണ്ട്. മണ്ണെണ്ണ എഞ്ചിന് പകരം മറ്റ് എഞ്ചിനുകളിലേക്ക് മാറുകയാണ് നല്ലത്. പെട്രോൾ എഞ്ചിൻ ആക്കുന്നതിന് സബ്സിഡി നൽകാം എന്ന് ഏറ്റിട്ടുണ്ട്.
മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനുള്ള കാര്യങ്ങൾ സർക്കാർ ചെയ്യുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം മുട്ടത്തറയിൽ മാത്രം 300 വീടുകൾ ഇതിന്റെ ഭാഗമായി നിർമ്മിക്കും. ആകെ 500 വീടുകൾ പണിയും. വിഴിഞ്ഞത്തെ 180 കുടുംബങ്ങൾ സർക്കാർ സഹായം സ്വീകരിച്ച് വാടക വീടുകളിലേക്ക് മാറിയെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam