
ആലപ്പുഴ: വി ആർ കൃഷ്‌ണ തേജ ആലപ്പുഴ ജില്ലാ കലക്ടറായി ചുമതല ഏറ്റെടുത്തു. ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ ശേഷമാണ് കൃഷ്‌ണതേജയെ നിയമിച്ചത്. ചുമതല കൈമാറാൻ ശ്രീറാം വെങ്കിട്ടരാമൻ എത്തിയില്ല. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായി പ്രവര്‍ത്തിച്ചിരുന്ന ആളാണ് കൃഷ്ണ തേജ് ഐഎഎസ്.
സപ്ലൈകോ ജനറൽ മാനേജറായി നിയമനം നൽകിയാണ് കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാമിനെ മാറ്റിയത്. സപ്ലൈകോയുടെ കൊച്ചി ഓഫീസിലാവും ശ്രീറാം ഇനി പ്രവര്‍ത്തിക്കേണ്ടത്. ശ്രീറാമിന്‍റെ ഭാര്യയായ രേണുരാജ് കഴിഞ്ഞ ആഴ്ചയാണ് എറണാകുളം ജില്ലാ കളക്ടറായി ചുമതലയേറ്റത്.
കേരള മുസ്ലീം ജമാഅത്ത് ശ്രീറാമിന്‍റെ നിയമനത്തിനെതിരെ ശക്തമായ നിലപാട് എടുക്കുകയും സിപിഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എപി സുന്നി വിഭാഗം അതൃപ്തി അറിയിക്കുകയും ചെയ്തതോടെയാണ് ശ്രീറാമിനെ കളക്ടര്‍ പദവിയിൽ നിന്നും മാറ്റാൻ സര്‍ക്കാര്‍ തയ്യാറായത് എന്നാണ് സൂചന. വിവിധ മുസ്ലീം സംഘടനകൾ ചേര്‍ന്ന് ശ്രീറാമിന്‍റെ നിയമനത്തി നെതിരെ കാസര്‍കോട്, കോഴിക്കോട്, മലപ്പുറം ആയിരങ്ങളെ അണിനിരത്തി പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. പിവി അൻവറിനെ കൂടാതെ കാരാട്ട് റസാഖ് അടക്കം മലബാറിലെ ഇടതുനേതാക്കളും ശ്രീറാമിന്‍റെ നിയമനത്തിനെതിരെ പരസ്യമായി നിലപാട് എടുക്കുകയും ചെയ്തു.
മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ മദ്യലഹരിയില്‍ വാഹനമിടിച്ച് കൊലപ്പെടുത്തി കേസിലെ പ്രതിയായ ശ്രീറാമിനെ കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റും വരെ സമരം നടത്തുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം വന്നു തൊട്ടുപിന്നാലെയാണ് അദ്ദേഹത്തെ സര്‍ക്കാര്‍ മാറ്റിയതും. ഓഗസ്റ്റ് ആറിന് കളക്ടറേറ്റിന് മുന്നിൽ കൂട്ട സത്യാഗ്രഹം നടത്തി പ്രക്ഷോഭ പരിപാടികൾക്ക് തുടക്കമിടാനാണ് യുഡിഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നത്.
Read Also:അവഗണിക്കാനാകാത്ത പ്രതിഷേധം; കലക്ടർ കസേരയിൽ ഇരിപ്പുറയ്ക്കാതെ ശ്രീറാം വെങ്കിട്ടരാമൻ പുറത്തേക്ക്
വിവാദത്തിൽ പെട്ട വ്യക്തി വകുപ്പില്‍ വരുന്നത് അറിയിച്ചില്ല, ശ്രീറാം വെങ്കിട്ടരാമനെതിരെ ഭക്ഷ്യമന്ത്രിക്കും പരാതി
ശ്രീ റാം വെങ്കിട്ടരാമന്‍റെ പുതിയ നിയമനത്തിലും വിവാദം. വ്യാപക പ്രതിഷേധത്തെതുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്.സപ്ളൈകോ ജനറല്‍ മാനേജരായിട്ടായിരുന്നു പുനര്‍ നിയമനം. ഇതിനെതിരെ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ തന്നെ രംഗത്ത് വന്നിരിക്കുന്നു.ചീഫ് സെക്രട്ടറിയുടെ നടപടിയിൽ മന്ത്രി അതൃപ്തി അറിയിച്ചു സപ്ലെയ്കോ ജനറൽ മാനേജരാക്കിയത് വകുപ്പ് മന്ത്രി അറിഞ്ഞില്ല .വിവാദത്തിൽ പെട്ട വ്യക്തി വകുപ്പിൽ വരുന്നത് പോലും അറിയിച്ചില്ല.ചീഫ് സെക്രട്ടറിയുടെ ഏകപക്ഷീയ നടപടിയിൽ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു.ചീഫ് സെക്രട്ടറിയുടെ ഇടപെടലിനെതിരെ ഇതിന് മുൻപും മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ പ്രതിഷേധം അറിയിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam