
തിരുവനന്തപുരം: നട്ടാൽ കുരുക്കാത്ത നുണ മുഖ്യമന്ത്രി പറയാൻ പാടുണ്ടോ എന്ന് ചോദിച്ച് എ എ റഹീം എംപി. മുനമ്പം പോലൊരു വിഷയത്തിൽ സാമുദായികസ്പർദ്ധ വളർത്താനുള്ള ശ്രമമാണോ എന്നും അദ്ദേഹം ചോദിച്ചു. മുനമ്പം ഭൂമി വഖഫ് രജിസ്റ്ററിൽ ചേർത്തത് 2019 മെയ് 25നാണ്. ആ വഖഫ് ബോർഡിൽ ഉണ്ടായിരുന്നവർ യുഡിഎഫിന് വേണ്ടപ്പെട്ടവർ ആയിരുന്നു. മുസ്ലീം ലീഗിന്‍റെ നേതാക്കളാണ് അന്ന് വഖഫ് ബോര്‍ഡിൽ ഉണ്ടായിരുന്നത്. റഷീദ് അലി തങ്ങൾ ആയിരുന്നു വഖഫ് ബോർഡിന്‍റെ അന്നത്തെ ചെയർമാൻ. സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയല്ല, മറിച്ച് അപ്‌ലോഡ് ചെയ്യുകയാണ് ചെയ്തത്. സാങ്കേതിക കാര്യം മാത്രമാണ് ബോർഡ് ചെയ്തതെന്നും എ എ റഹീം വ്യക്തമാക്കി.
മുനമ്പത്തെ വഖഫ് തർക്ക ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി വഖഫ് ബോർഡ് ചെയർമാൻ കെ എസ് ഹംസയും രംഗത്ത് വന്നിരുന്നു. മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത് സാങ്കേതിക നടപടികൾ പൂർത്തിയാക്കാനാണെന്ന് വഖഫ് ബോർഡ് ചെയർമാൻ കെ എസ് ഹംസ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്താലും കോടതിയുടെ അന്തിമ തീർപ്പനുസരിച്ചാകും ഉടമസ്ഥ അവകാശം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വഖഫ് ബോർഡിന് മുനമ്പത്തുകാരോട് വിദ്വേഷമില്ലെന്നും സഹതാപം മാത്രമെന്നും കെ എസ് ഹംസ കൂട്ടിച്ചേര്‍ത്തു. ഹൈക്കോടതിയിൽ കേസ് തുടരുന്ന 500ൽ അധികം ഭൂമികൾ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
സാങ്കേതിക നടപടി പൂർത്തിയാക്കാനാണ് ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതെന്നും മെയ് 17ന് മുൻപ് ഈ നടപടി പൂർത്തിയാക്കേണ്ടത് നിയമപരമായ ബാധ്യതയാണെന്നും വഖഫ് ബോർഡ് ചെയർമാൻ പറഞ്ഞു. 9000 ത്തോളം വഖഫ് ഭൂമികൾ പോർട്ടലിൽ രജിസ്റ്റർ ചെയ്യപ്പെട്ടു. മുനമ്പം അടക്കം ഹൈക്കോടതിയിൽ കേസ് തുടരുന്ന 500 അധികം ഭൂമികളും ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാല്‍, കോടതിയുടെ അന്തിമ തീർപ്പനുസരിച്ചാകും പോർട്ടലിൽ രജിസ്റ്റർ ചെയ്താലും ഭൂമിയുടെ ഉടമസ്ഥ അവകാശം നല്‍കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. എൽഡിഎഫ് നിയമിച്ച വഖഫ് ബോർഡ് അല്ല മുനമ്പം രജിസ്റ്ററിയിൽ ഉൾപ്പെടുത്തിയത്. 2019ൽ യുഡിഎഫിന്റെ വഖഫ് ബോർഡാണ് ഇത് രജിസ്റ്ററിയിൽ ഉൾപ്പെടുത്തിയതെന്നും കെ എസ് ഹംസ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam