
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം. പൂതൂരിൽ കാട്ടാന യുവാവിനെ ചവിട്ടി കൊന്നു. പൂതുര്‍ സ്വദേശി വിജയൻ എന്ന രാമദാസ് ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇയാൾക്ക് 44 വയസ്സായിരുന്നു. പുതൂർ പഞ്ചായത്തിലെ ഇലച്ചിവഴിക്കടുത്ത് മുതലത്തറയിലാണ് ഈ സംഭവം.
ജൂലൈ 28-ന് അട്ടപ്പാടി പ്ലാരത്ത് ഒരു യുവതി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഒരു മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ അട്ടപ്പാടിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി. കാവുണ്ടിക്കൽ പ്ലാമരത്ത് മല്ലീശ്വരിയാണ് (45) ജൂലൈ 28- ന് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം.
വനത്തിനോട് ചേർന്നാണ് മല്ലേശ്വരിയുടെ വീട്. രാത്രി ശബ്ദം കേട്ടു പുറത്ത് ഇറങ്ങി നോക്കിയപ്പോൾ ആണ് കാട്ടാന മല്ലേശ്വരിയെ ആക്രമിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ജനവാസ മേഖലയിൽ ഇറങ്ങിയ ആനയെ വനം വാച്ചർമാർ കാട്ടിലേക്ക് തിരികെ കയറിയിരുന്നു. ഉൾക്കാട്ടിലേക്ക് മടങ്ങാതിരുന്ന ആന, ഇന്ന് പുലർച്ചെയാണ് വീണ്ടും ഇറങ്ങിയത് മല്ലേശ്വരിയെ കൊലപ്പെടുത്തിയതും.
മൂവാറ്റുപുഴയിൽ കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി ഒരാൾ മരിച്ചു
മൂവാറ്റുപുഴ: കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി ഒരാൾ മരിച്ചു. മൂവാറ്റുപുഴ വടാട്ടുപാറ സ്വദേശി ബിനോയ് ആണ് മരിച്ചത്. തൊടുപുഴയിൽ നിന്നും മൂവാറ്റുപുഴയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് കാറിനെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ വഴിയിൽ വീണു കിടന്ന ബിനോയിയുടെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. അമിതമായി മദ്യപിച്ച ബിനോയ് ബോധം നഷ്ടപ്പെട്ട് റോഡിൽ വീണതായിരിക്കാമെന്നാണ് സംശയം. പൊലീസ് എത്തി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
വിദ്യാര്‍ത്ഥിനിയെ കടപ്പുറത്തെ വള്ളപ്പുരയിലെത്തിച്ച് അയല്‍വാസികള്‍ പീഡിപ്പിച്ചു; നാല് പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: സ്കൂള്‍ വിദ്യാർത്ഥിനിയെ കടപ്പുറത്ത് കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാല് പ്രതികൾ പിടിയിൽ. അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം. കുട്ടിയുടെ അയൽവാസികളും മത്സ്യത്തൊഴിലാളികളുമായ വെട്ടൂർ വെന്നിക്കോട് വലയന്‍റെ കുഴി ചരുവിള പുത്തൻവീട്ടിൽ മുശിട് എന്ന് വിളിക്കുന്ന കബീർ(57), അഞ്ചുതെങ്ങ് പാലത്തിന് സമീപം കൂട്ടിൽ വീട്ടിൽ സമീർ (33), അഞ്ചുതെങ്ങ് പാലത്തിന് സമീപം കൂട്ടിൽ വീട്ടിൽ നവാബ് (25), അഞ്ചുതെങ്ങ് കൊച്ചിക്കളം വീട്ടിൽ ഷൈല എന്ന് വിളിക്കുന്ന സൈനുലാബീദീൻ (59) എന്നിവരാണ് പിടിയിലായത്.
ഡിവൈഎസ്പി പി നിയാസും അഞ്ചുതെങ്ങ് സി ഐ ചന്ദ്രദാസനും ചേർന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 2021 കൊവിഡ് കാലഘട്ടത്തിൽ സ്കൂൾ വിദ്യാർത്ഥിനിയെ വീടിനടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിന്‍റെ മുകളിലും കടപ്പുറത്തെ കൂടത്തിലും കൊണ്ടുപോയി സംഘമായി ചേർന്ന് ശാരീരികമായി പിഡിപ്പിക്കുകയായിരുന്നു. വീട്ടുകാരോട് പറഞ്ഞാൽ പെൺകുട്ടിയെ കൊന്നുകളയും എന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
സ്കൂൾ തുറന്ന അവസരത്തിൽ ക്ലാസിലെത്തിയ കുട്ടിയുടെ സ്വഭാവത്തിലെയും പെരുമാറ്റത്തിലെയും വ്യത്യാസങ്ങൾ കണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞ സ്കൂൾ അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കൗൺസിലിംഗ് ലഭ്യമാക്കിയ ശേഷം വിദ്യാർത്ഥിനിയിൽ നിന്ന് വനിതാ പൊലീസിന്‍റെ സഹായത്തോടെ ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തി. പ്രതികളെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി ഇന്ന് റിമാൻഡ് ചെയ്തു.