കൊള്ളമുതൽ വീട്ടിൽ സൂക്ഷിച്ചതിനാണ് ചെങ്കൽപ്പേട്ട് അച്ചരപ്പാക്കം പൊലീസ് ഇൻസ്പെക്ടർ അമൽ രാജിനെ അറസ്റ്റ് ചെയ്തത്.

ചെന്നൈ: ചെന്നൈ ഫെഡ് ബാങ്ക് കവർച്ചയിൽ അപ്രതീക്ഷിത വഴിത്തിരിവ്. കൊള്ളസംഘത്തെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. കൊള്ളമുതൽ വീട്ടിൽ സൂക്ഷിച്ചതിനാണ് ചെങ്കൽപ്പേട്ട് അച്ചരപ്പാക്കം പൊലീസ് ഇൻസ്പെക്ടർ അമൽരാജിനെ അറസ്റ്റ് ചെയ്തത്.

ചെന്നൈ നഗരത്തെ ഞെട്ടിച്ച പട്ടാപ്പകൽ ബാങ്ക് കവർച്ചയിൽ പ്രതികളെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥന്‍റെ പങ്കും വെളിപ്പെട്ടു. കൊള്ളമുതലായ 31.7 കിലോഗ്രാം സ്വർണത്തിൽ ആറര കിലോഗ്രാം കണ്ടെത്തിയത് പൊലീസ് ഇൻസ്പെക്ടറായ അമൽരാജിന്‍റെ വീട്ടിൽ നിന്നാണെന്ന് അന്വേഷണ സംഘം ഇന്ന് വെളിപ്പെടുത്തി. ഇദ്ദേഹത്തിന്‍റെ ഭാര്യയുടെ ബന്ധുവാണ് നേരത്തേ അറസ്റ്റിലായ പ്രതി സന്തോഷ്. ഇയാളിൽ നിന്നും കിട്ടിയ വിവരം അനുസരിച്ചാണ് അമൽരാജിന്‍റെ ചെങ്കൽപ്പേട്ടിലെ വീട്ടിൽ റെയ്ഡ് നടത്തിയത്. കവർച്ചയ്ക്ക് മുമ്പ് അമൽരാജിന് ഇതേപ്പറ്റി വിവരം ഉണ്ടായിരുന്നില്ലെങ്കിലും കൊള്ളമുതൽ ഒളിപ്പിക്കാൻ സഹായിച്ചുവെന്നാണ് കണ്ടെത്തൽ. കൊള്ളമുതൽ വീട്ടിൽ സൂക്ഷിക്കാൻ അനുവദിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഐ ജി ടി പി അൻപ് പറഞ്ഞു.

Also Read: പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പിലെ ക്ഷേത്രത്തില്‍ മോഷണം; പിന്നിൽ 'നല്ല നടപ്പിന്' വിട്ടയച്ച തടവുകാരന്‍

അമൽരാജിന്‍റെ വീട്ടിൽ നിന്ന് കണ്ടെത്തിയത് കൂടി ചേർക്കുമ്പോൾ ബാങ്കിൽ നിന്ന് നഷ്ടപ്പെട്ട മുഴുവൻ സ്വർണവും അന്വേഷണസംഘം കണ്ടെത്തി. സ്വർണം ഉരുക്കുന്ന യന്ത്രം വാങ്ങാൻ സഹായിച്ച, കോയമ്പത്തൂർ സ്വദേശി ശ്രീവൽസയെയും പൊലീസ് അറസ്റ്റു ചെയ്തു.ചെന്നൈ ക്രോംപേട്ടിലെ ലോഡ്ജിൽ വച്ചാണ് സ്വ‍ർണം ഉരുക്കാൻ പ്രതികൾ ശ്രമിച്ചത്. എന്നാൽ ചെറിയ യന്ത്രം ആയതുകൊണ്ട് മുപ്പത് കിലോഗ്രാമിലേറെ സ്വർണം ഉരുക്കാനായില്ല. ഇവരുടെ ആവശ്യപ്രകാരം സ്വർണം ഉരുക്കാൻ എത്തിയ ഒരു തൊഴിലാളിയെക്കൂടി പൊലീസ് തെരയുന്നുണ്ട്. മുഖ്യപ്രതി മുരുകൻ, സൂര്യപ്രകാശ്, ശെന്തിൽ കുമാർ, സന്തോഷ് കുമാർ, ബാലാജി എന്നിവരാണ് നേരത്തേ അറസ്റ്റിലായത്.