പെണ്ണായി പിറന്നതു കൊണ്ട് മാത്രം നേരിടേണ്ടി വരുന്ന ലോകത്തിലെ ക്രൂര ആചാരങ്ങള്‍

By Web DeskFirst Published Mar 8, 2018, 8:01 PM IST
Highlights
  • പെണ്ണായി പിറന്നതു കൊണ്ട് മാത്രം നേരിടേണ്ടി വരുന്ന ലോകത്തിലെ ക്രൂര ആചാരങ്ങള്‍
  • ചേലകർമം മുതൽ ജന്മം നൽകിയ കുഞ്ഞിനെ ഭക്ഷിക്കുന്നത് വരെ

സ്ത്രീക്ക് നേരിടേണ്ടിവരുന്ന അതിക്രമങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുകയും പരിഹാരങ്ങള്‍ കണ്ടെത്തുകയും ചെയുമ്പോഴും, പെണ്ണായി പിറന്നതുകൊണ്ട് മാത്രം ആചാരാനുഷ്ടാനങ്ങലുടെ പേരില്‍ വേദനകള്‍ അനുഭവിക്കേണ്ടിവരുന്ന ചില ഇടങ്ങളുണ്ട് നമ്മുടെ ഈ ലോകത്ത്. ഇവിടെ സ്ത്രീകളുടെ അവകാശത്തെ കുറിച്ച് ഉള്ള ചര്‍ച്ചകളില്ല, പേരാട്ടങ്ങളില്ല എല്ലാം സഹിച്ച് മൗനം ഭജിക്കുന്ന ചില പെണ്‍ജീവിത കാഴ്ചകള്‍.

പല്ലുകളിലെ കൊത്തുപണി

സുമാത്ര ദ്വീപിലെ ഗോത്രവിഭാഗങ്ങളിലെ പെണ്‍കുട്ടികളുടെ പല്ലിന്റെ അഗ്രത്തിന് മൂര്‍ച്ചവരുത്താന്‍ ഉളി കൊണ്ട് കൊത്തുപണി നടത്താറുണ്ട്. വേദന ഏറെ സഹിക്കേണ്ടി വരുന്ന ഈ ആചാരം അവരുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്.

പാതിവ്രത്യത്തിനായുള്ള ക്രൂരത

സ്തീകളുടെ ലൈംഗീക ചോദനകള്‍ക്ക് കടിഞ്ഞാണിടുന്നതിനു വേണ്ടി അനുഷ്ടിച്ചിരുന്ന തികച്ചും പ്രാകൃതമായ ഒരാചാരമായ ചേലാകര്‍മ്മം ഇന്നും ചിലയിടങ്ങളില്‍ തുടര്‍ന്നുപേരുന്നുണ്ട്. ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ 29 രാജ്യങ്ങളിലാണ് മനുഷ്യാവകാശലംഘനമെന്ന് വിളിക്കാവുന്ന ചേലാകര്‍മ്മം ഇപ്പോഴും നിലനില്‍ക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം ഇത് മതപരവും സാംസ്‌കാരികപരവുമായ ഒരു ചടങ്ങാണ്. സ്ത്രീയുടെ വിശുദ്ധിയുടെ അടയാളം. അവളുടെ പാതിവ്രത്യം ഉറപ്പാക്കുന്ന ഒന്ന്. 

പരമ്പരാഗത ആചാരത്തിന്‍റെ പേരില്‍ മൂര്‍ച്ചയേറിയ ആയുധത്തിന് മുന്നില്‍ സ്ത്രീകള്‍ക്ക് പ്രാണന്‍ പോകുന്ന വേദന സഹിച്ച് രക്തം ചിന്തിയേ പറ്റൂ. ചേലാകര്‍മ്മത്തിനെതിരെ ലോക വ്യാപകമായി പ്രതിഷേധങ്ങള്‍ അരങ്ങേറുമ്പോഴും ഏറ്റവുമധികം ചേലാകര്‍മ്മങ്ങള്‍ നടക്കുന്ന മാലി, ഗിനിയ, സൊമാലിയ, ഈജിപ്ത് എന്നിവിടങ്ങളിലെ കുറേയധികം സ്ത്രീകളും ഇതിനെ അനുകൂലിക്കുന്നുവെന്നതാണ് വേദനാജനകം. ഇന്ത്യയിലെ ചില പ്രദേശങ്ങളിലും ഇത് നടക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

നിര്‍ബന്ധിത അടിക്കല്‍ ചടങ്ങ്

ബ്രസീലിലെ ഉവാവൂപ്സിലെ ഗോത്രവര്‍ഗ്ഗത്തിന്റെ ഇടയില്‍ സ്ത്രീകളുടെ ആര്‍ത്തവ ചടങ്ങില്‍ അവരെ നഗ്‌നരായി തെരുവില്‍ കൊണ്ടുവന്ന് മരണം അല്ലെങ്കില്‍ അവര്‍ അബോധാവസ്ഥയിലാകും വരെ അടിക്കുന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള ഈ പീഢനത്തിനുപിന്നിലെ വിശ്വാസം ഞെട്ടിക്കുന്നതാണ്. ഈ പീഡനങ്ങള്‍ തരണം ചെയ്യുന്നവര്‍ക്ക് മാത്രമേ വിവാഹം കഴിക്കാന്‍ യോഗ്യത ഉള്ളൂ എന്നാണ് ഇവരുടെ ഇടയിലുള്ള വിശ്വാസം.

മാറിടം കരിക്കല്‍

ശരീരത്തിനൊപ്പം ആകര്‍ഷണീയമായി വളരുന്ന ലൈംഗിക അവയവങ്ങളാണ് മാനഭംഗ ശ്രമങ്ങള്‍ക്ക് വഴിയൊരുക്കുന്നതെന്ന ആഫ്രിക്കന്‍ ജനതയുടെ അന്ധവിശ്വാസം കൗമാരം കടക്കാത്ത പെണ്‍കുട്ടികളെ കടുത്ത ക്രൂരതകള്‍ക്ക് ഇരയാക്കുന്നു. പെണ്‍കുട്ടികളിലെ സ്തനങ്ങള്‍ നീക്കം ചെയ്യുകയാണ് അതിനുള്ള പോംവഴിയായി ഇവിടുത്തുകാര്‍ അനുഷ്ടിച്ചുപോരുന്ന പ്രാകൃത ആചാരം.  അതിന് സ്വീകരിക്കുന്ന രീതികളാകട്ടെ മൃഗീയവും.

മാതാപിതാക്കള്‍ ഈ ക്രൂരതയ്ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നത് എന്നതാണ് വിചിത്രം. കട്ടിയേറിയ കല്ലുകള്‍, ചട്ടുകം, ഇരുമ്പ് തകിടുകള്‍ തുടങ്ങിയവ ചുട്ടുപഴുപ്പിച്ച് മാറിടത്തില്‍വച്ച് സ്തനങ്ങള്‍ കരിക്കും. ഇത് പലതവണ ആവര്‍ത്തിക്കും. ഇങ്ങനെ മാറിടത്തിലേല്‍ക്കുന്ന ശക്തമായ പൊള്ളലുകള്‍ സ്തന വളര്‍ച്ചയ്ക്കുള്ള ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തെ തടയും. 

ഇതോടെ പ്രായമായിവരുന്ന പെണ്‍കുട്ടികള്‍ പുരുഷന്മാരാണോ സ്ത്രീകളാണോ എന്നകാര്യം പെട്ടെന്ന് ആര്‍ക്കും കണ്ടെത്താനാവില്ല. ഇത് പീഡനത്തിനുള്ള സാധ്യത കുറയ്ക്കുന്നുവെന്നും പെണ്‍കുട്ടികളിലെ ആകര്‍ഷണ സ്വഭാവത്തെ അകറ്റി നിര്‍ത്തുമെന്നും ആഫ്രിക്കന്‍ ജനത വിശ്വസിക്കുന്നു. കാമറൂണ്‍, നൈജീരിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ സമാന പ്രാകൃത പീഡനം തുടര്‍ന്നുവരുന്നതായാണ് യു.എന്‍ റിപ്പോര്‍ട്ട്.

ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളിലെ ഗോത്ര വിഭാഗം ഉള്‍പ്പടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ് കല്ലുകളെയും ഇരുമ്പ് ഉപകരണങ്ങളെയും സ്തന നീക്കത്തിനായി ഉപയോഗിക്കുന്നത്. പ്രദേശത്തെ സമ്പന്ന കുടുംബങ്ങളാകട്ടെ സ്തനങ്ങളെ സമ്മര്‍ദത്തിലൂടെ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഇലാസ്റ്റിക് ബെല്‍റ്റുകളെയാണ് ആശ്രയിക്കുക. കൗമാരക്കാരികളുടെ സ്തനങ്ങള്‍ക്ക് മുകളിലൂടെ ഇത്തരം ഇറുകിയ ബെല്‍റ്റുകള്‍ സ്ഥാപിക്കും. സ്ഥിരമായുള്ള ബെല്‍റ്റുപയോഗം സ്തനവളര്‍ച്ചയെ പൂര്‍ണമായും തടയുന്നു.

സ്ത്രീ ശരീരങ്ങളിലെ റ്റാറ്റൂ

പരാഗ്വേ , ബ്രസീല്‍ എന്നിവിടങ്ങളിലെ ഗോത്രവര്‍ഗ്ഗത്തിലുള്ള പെണ്‍കുട്ടികള്‍ പുരുഷന്മാരെ ആകര്‍ഷിക്കാന്‍ വേണ്ടി ശരീരത്തില്‍ വേദനയേറിയ റ്റാറ്റൂ കുത്താന്‍ നിര്‍ബന്ധിതരാവുന്നു. തോളിലും വയറിലും നെഞ്ചിലും പച്ചകുത്തുന്നതാണ് പെണ്‍സൗന്ദര്യത്തിന്റെ കാതല്‍ എന്ന കാഴ്ചപാടാണ് ഇതിന്റെ ആധാരം.

പെണ്‍കുട്ടിക്ക് നിര്‍ബന്ധിത ആഹാരം

മൌറിടാനിയയിലെ പെണ്‍കുട്ടികള്‍ക്ക് ആരോഗ്യത്തിന് വേണ്ടിയല്ല ആചാരത്തിന്റെ പേരിലാണ് നിര്‍ബന്ധിത ആഹാരം ശീലമാക്കുന്നത്. ഇവിടെ ദിവസവും 16,000 കലോറിയോളം വരുന്ന ഭക്ഷണം നിര്‍ബന്ധിച്ച് കഴിപ്പിച്ചാണ് പെണ്‍കുട്ടികളെ വിവാഹ ജീവിതത്തിനായി ഒരുക്കുന്നത്. 

വളരെ ചെറുപ്രായത്തിലെ കുട്ടികളെ ഇങ്ങനെ നിര്‍ബന്ധിച്ച് ആഹാരം കഴിപ്പിച്ച് തുടങ്ങും. അവര്‍ക്ക് അനാരോഗ്യം ഉണ്ടാക്കരുത് എന്ന് കരുതിയാണ് ഇങ്ങനെ നിര്‍ബന്ധിപ്പിച്ചുള്ള ആഹാരം കഴിപ്പിക്കല്‍. പക്ഷേ, പൊണ്ണത്തടിക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുമാണ് ഈ ആചാരത്തിന്‍റെ അനന്തരഫലം.

വധുവിനെ തട്ടിക്കൊണ്ടു പോയി വിവാഹം

റോമാനി ജിപ്‌സികളുടെ ഇടയില്‍ ഇഷ്ടപ്പെട്ട പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയാല്‍ ഒരു ശിക്ഷയും ഏല്‍ക്കില്ല. കാരണം അവിടെ വധുവിനെ തട്ടിക്കൊണ്ട് പോകുന്നത് നിയമവിധേയമാണ്. എന്നാല്‍, തട്ടികൊണ്ട് പേയി 3-5 ദിവസം ബന്ദിയാക്കി വെച്ചാല്‍ മാത്രമേ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ കഴിയും. പെണ്‍കുട്ടിയുടെ ഇഷ്ടത്തിന് അല്ല അധീശത്വത്തിനും ആണ്‍പോരിമയ്ക്കുമാണ്‌ ഇവിടെ പ്രാധാന്യം.

കരച്ചില്‍ കല്ല്യാണം

കല്യാണത്തിന് ഒരുമാസം മുമ്പേ എല്ലാ രാത്രികളിലും വധു അലമുറയിട്ട് കരയണം. ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലാണ്, ഷൂഒ താങ്ങ് എന്ന വിചിത്രമായ ആചാരം നിലനില്‍ക്കുന്നത്. ഈ അനുഷ്ഠാന പ്രകാരം പ്രതിശ്രുത വധു കരയാന്‍ വിസമ്മതിച്ചാല്‍, അമ്മ ക്രൂരമായി മര്‍ദ്ദിച്ച് കരയിപ്പിക്കണം.

തായ്‌ലന്‍ഡിലെ നീണ്ട കഴുത്തുള്ള സ്ത്രീകള്‍

തായ്‌ലന്‍ഡിലെ കാരെന്‍ ഗോത്രത്തിലെ സ്ത്രീകള്‍ അവരുടെ കഴുത്തില്‍ നീണ്ട വളയങ്ങള്‍ പേലുള്ള ഒരു ആഭരണം ധരിക്കാറുണ്ട്. ഗോത്ര സംസ്‌കാരത്തിന്റെ ഭാഗമാണ് ഈ ആഭരണം ഏറെ വേദന നല്‍ക്കുന്ന ഒന്നാണ്. പെണ്‍കുട്ടിക്ക് അഞ്ച് വയസ്സ് തികയുമ്പോള്‍ മുതല്‍ ഈ ആഭരണം അണിഞ്ഞ് തുടങ്ങണം. വര്‍ഷങ്ങളായി ഈ അഭരണം ധരിക്കുന്നതുവഴി സ്ത്രീകളുടെ കഴുത്തുകള്‍ നീണ്ടതായി മാറുന്നു.

സ്വന്തം മറുപിള്ളയെ തിന്നുന്ന ഇടം

ചില രാജ്യങ്ങളില്‍ അമ്മമാര്‍ പ്രസവശേഷം സ്വന്തം മറുപിള്ളയെ തിന്നുന്നു. അമ്മയുടെ ഉദരത്തില്‍ വളര്‍ന്നുതുടങ്ങുന്ന കുഞ്ഞിന് പ്രാണവായുവും പോഷകങ്ങളും ലഭിക്കുന്നത് മറുപിള്ള(പ്ലാസന്റ)യിലൂടെയാണ്. ഗര്‍ഭപാത്ര ഭിത്തിയില്‍ പറ്റിപ്പിടിച്ച് കിടക്കുന്ന മറുപിള്ള വഴിയാണ് കുഞ്ഞിന് ആവശ്യമായതെല്ലാം അമ്മ കൈമാറുന്നത്. കുഞ്ഞ് പിറക്കുന്ന വേളയില്‍ മറുപിള്ളയും അടര്‍ന്ന് പുറത്തേക്ക് വരും. 

ഒരു കുഞ്ഞിന്റെ ജനനത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന മറുപിള്ളയെ അങ്ങനെ വെറുതെ കളയാല്‍ ഒരുക്കമല്ല ചില നാട്ടുകാര്‍. ഈ പാരമ്പര്യം ചൈനയില്‍ പിന്തുടരുന്നത്. ചൈനയില്‍ മറുപിള്ള കറിവച്ച് കഴിക്കുന്നവര്‍ വരെയുണ്ട്. 2,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ചൈനാക്കാര്‍ ഇത് ശീലമാക്കിയിരുന്നു.

click me!