
പെന്‍സില്‍വാനിയ: 17കാരിയായ ഡാന സ്‌കാട്ടന് തന്റെ പൊന്നോമനയെ മനസ്സ് തുറന്ന് ലാളിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. പെന്‍സില്‍വാനിയയിലെ ഡാന സ്‌കാട്ടന്‍ ഏഴ് മാസം ഗര്‍ഭിണിയായിരിക്കുമ്പോഴായിരുന്നു ഡിഐപിജി എന്ന ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കാത്ത ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിക്കപ്പെട്ടത്.
ജനുവരി നാലിനാണ് ഡാന പെണ്‍കുഞ്ഞിന് ജന്മമേകിയത്. മൂന്ന് മുതല്‍ ഒമ്പത് മാസം വരെ മാത്രമാണ് ഡോക്ടര്‍മാര്‍ ഈ കൗമാരക്കാരിക്ക് ആയുസ് വിധിച്ചിരിക്കുന്നത്. അധികം ജീവിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പ്രവചിച്ചതോടെ ട്രീറ്റ്‌മെന്റ് ആരംഭിക്കുന്നതിന് മുമ്പ് കുട്ടിക്ക് ജന്മമേകാനായിരുന്നു ഡാന പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ട്യൂമര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ഡാനയെ കീഴ്‌പ്പെടുത്തുകയും ആരോഗ്യ പ്രശ്‌നങ്ങള്‍ രൂക്ഷമാവുകയും ചെയ്തതിനെ തുടര്‍ന്ന് ചികിത്സ നേരത്തെ ആരംഭിക്കാന്‍ ഡാന നിര്‍ബന്ധിതയായി.
ജനുവരി നാലിന് പിറന്ന കുട്ടിക്ക് ആരീസ് മാരി എന്നാണ് പേരിട്ടിരിക്കുന്നത്. നിലവില്‍ നിയോനാറ്റാല്‍ ഇന്റന്‍സീവ് യൂണിറ്റിലാണ് കുഞ്ഞിനെ കിടത്തിയിരിക്കുന്നത്. നല്ലൊരു കുഞ്ഞ് തനിക്ക് പിറന്നിരിക്കുന്നതിനാല്‍ താന്‍ ട്യൂമറിനെതിരായ യുദ്ധത്തില്‍ വിജയിച്ചുവെന്നാണ് ഡാന പ്രതികരിച്ചിരിക്കുന്നത്.
ബ്രെയിന്‍ ട്യൂമറിന്റെ ലക്ഷണങ്ങളായി ശ്വാസ തടസം, ഉറക്കത്തിനും ഭക്ഷണം വിഴുങ്ങുന്നതിനുമുള്ള ബുദ്ധിമുട്ട്, തുടങ്ങിയവ ഡാന പ്രകടിപ്പിച്ചിരുന്നു. റേഡിയേഷന്‍ തുടങ്ങിയതിന് ശേഷം ഇവ വഷളാകാതെ തടയാന്‍ സാധിച്ചിരുന്നു. 13 വര്‍ഷം നൃത്തം പ്രാക്ടീസ് ചെയ്ത ഡാന സോക്കര്‍ കളിയിലും ബാസ്‌കറ്റ് ബോളിലും തന്റെ പ്രാവീണ്യം തെളിയിച്ചിരുന്നു.
എന്നാല്‍ നിലവില്‍ രോഗബാധ കാരണം തന്റെ ദിന ചര്യകള്‍ പോലും നിര്‍വഹിക്കാനാവാത്ത വിധം ബുദ്ധിമുട്ടുകയാണ് ഡാന. ഈ ട്യൂമര്‍ ബാധിച്ച 90 ശതമാനം രോഗികളും രക്ഷപ്പെടാന്‍ വെറും ഒരു ശതമാനം അവസരം മാത്രമേയുള്ളൂ. അതായത് രോഗം ബാധിച്ച് 18 മാസങ്ങള്‍ക്കുള്ളില്‍ തന്നെ രോഗികള്‍ മരിക്കുകയാണ് പതിവ്. ആഴ്ചയില്‍ അഞ്ച് പ്രാവശ്യം ഡാനയെ റേഡിയേഷന്‍ ട്രീറ്റ്‌മെന്റിന് വിധേയയാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam