
ക്യാന്‍സര്‍ ഈ കാലഘട്ടത്തിലെ മാരകമായ ഒരു അസുഖമാണ്. അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗം. ഓരോ വര്‍ഷവും 1.4 കോടി ജനങ്ങള്‍ ക്യാന്‍സര്‍ രോഗത്തിന് അടിപ്പെടുകയും, അതില്‍ പകുതിയോളം പേര്‍ മരണപ്പെടുകയും ചെയ്യുന്ന ഭീതിജനകമായ അവസ്ഥയാണ് ഇന്നുള്ളത്.
ക്യാന്‍സറിനെ തിരിച്ചറിയുക പലപ്പോഴും പ്രായസമേറിയതാണ്. എന്നാല്‍ ക്യാന്‍സര്‍ ചികില്‍സയില്‍ രക്തപരിശോധന രീതി വികസിപ്പിച്ചിരിക്കുകയാണ് ഓസ്ട്രേലിയന്‍ ഗവേഷകര്‍. ഒരു രക്തപരിശോധനയിലൂടെ എട്ട് തരം ക്യാന്‍സര്‍ സാധ്യതകള്‍ തിരിച്ചറിയാം എന്നതാണ് കണ്ടെത്തലിന്‍റെ ചുരുക്കം. ക്യാന്‍സര്‍ സാധ്യത നേരത്തെ കണ്ടെത്താനും, ക്യാന്‍സര്‍ നിര്‍ണ്ണയ പരിശോധനകളുടെ ചിലവ് കുറയാനും ഈ പുതിയ കണ്ടുപിടുത്തം വഴി സാധിച്ചേക്കും.
അണ്ഡാശയം, കരള്‍, ഉദരം, പാന്‍ക്രീയാസ്, ഇസോഫാഗസ്, തൊണ്ട, ശ്വസകോശം, മാറിടം എന്നിവിടങ്ങളിലുണ്ടാകുന്ന ക്യാന്‍സറാണ് രക്തപരിശോധനയിലൂടെ കണ്ടെത്താനാകുന്നത്. ഓസ്ട്രേലിയയിലെ വാള്‍ട്ടര്‍ ആന്‍റ് എലിസബത്ത് ഹാള്‍ മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റ്യൂട്ടിലെ ഗവേഷണങ്ങളാണ് ഈ പുതിയ പരിശോധനയുടെ വികാസത്തിലേക്ക് നയിച്ചത്.
ഈ പരിശോധനയുടെ സമൂഹത്തിലുള്ള പരീക്ഷണത്തില്‍ കൂടുതല്‍ സാധ്യതകള്‍ പരിശോധിക്കണമെങ്കില്‍ കുറച്ചുകൂടി സമയം എടുക്കുമെന്നാണ് ഇന്‍സ്റ്റ്യൂട്ടിലെ അസോസിയേറ്റ് പ്രഫസര്‍ ജെന്നി ടൈ പറയുന്നത്. ക്യാന്‍സറിനെ നേരത്തെ കണ്ടെത്താനും ചികില്‍സിക്കാനും ഈ പരീക്ഷണ രീതി ഉപകാരപ്രഥമാണ് എന്നാണ് ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നത്.
ഇപ്പോള്‍ ലോകത്ത് ക്യാന്‍സറില്‍ നിന്നും രക്ഷപ്പെടുന്നവരുടെ എണ്ണവും, അത് കണ്ടെത്തുന്ന സമയവും വളരെ വലിയ ബന്ധമാണ് ഉള്ളത്. അര്‍ബുദത്തില്‍ നിന്നും രക്ഷപ്പെടുന്നവരില്‍ 70 ശതമാനത്തില്‍ ഏറെപ്പേര്‍ അത് നേരത്തെ കണ്ടെത്തിയവരാണ്. അതിനാല്‍ തന്നെ പുതിയ പരിശോധന രീതി വലിയ മാറ്റം അര്‍ബുദ ചികില്‍സ രംഗത്ത് ഉണ്ടാക്കുമെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam