
കേരളത്തിൽ പതിനെട്ട് വയസ്സിൽ താഴെയുള്ള പെണ്‍കുട്ടികൾക്കിടയിൽ ആത്മഹത്യാ നിരക്ക് കൂടി വരുന്നതായി റിപ്പോർട്ട്. മൊത്തം ആത്മഹത്യയിൽ പുരുഷൻമാരുടെ എണ്ണത്തിൽ വൻ വര്‍ദ്ധനവുള്ളപ്പോൾ പതിനെട്ട് വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളുടെ എണ്ണം ആശങ്കയുണ്ടാകും വിധം കൂടുന്നതായി ദേശീയ ക്രൈം റോക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ആത്മഹത്യാ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. 2014 നെ അപേക്ഷിച്ച 2016 ല്‍ സ്ത്രീകളുടെ ആത്മഹത്യാ നിരക്ക് കുറവാണ്. എന്നാല്‍ 18 വയസ്സ് വരെയുള്ള പെണ്‍കുട്ടികളുടെ ആത്മഹത്യാ നിരക്ക് കൂടുകയാണ് ചെയ്തത്. കുട്ടികൾ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം മുതൽ ശാരീരിക പീഢനങ്ങൾ വരെ ആത്മഹത്യയുടെ കാരണങ്ങളാണെന്ന് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നു.
സ്കൂള്‍ കുട്ടികളില്‍ ആത്മഹത്യാ പ്രവണത കൂടി വരുന്നതിനാല്‍ സാമൂഹ്യ സുരക്ഷാ വകുപ്പിന്‍റെ കീഴിൽ ബോധവല്‍ക്കരണ പരിപാടികളാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. വിടരും മുൻപെ കൊഴിയുന്ന മൊട്ടുകൾ എന്ന പേരിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് പദ്ധതി. ഒറ്റപ്പെടൽ സ്വഭാവമുള്ള കുട്ടികളെ തിരിച്ചറിയുന്നതിനും വേണ്ട പരിഗണന നൽകുന്നതിനും പരിശീലനം നേടിയ കൗണ്‍സിലര്‍മാരുണ്ടാകും. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തെരഞ്ഞെടുത്ത സ്കൂളുകളിൽ പൈലറ്റ് പദ്ധതിക്ക് അടുത്തമാസം ആദ്യം തുടക്കമാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam