
ജയ്പൂര്‍: രാജസ്ഥാനില്‍ പന്നിപ്പനി മൂലം ഒരു മാസത്തിനുള്ളില്‍ മാത്രം 40 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം തുടങ്ങി ഇതുവരെ ആയിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്. സര്‍ക്കാര്‍ വൃത്തങ്ങളാണ് കണക്ക് പുറത്തുവിട്ടത്.
കഴിഞ്ഞ വര്‍ഷം പന്നിപ്പനി ബാധിച്ച് രാജ്യത്ത് 1,100 പേര്‍ മരിച്ചിരുന്നു. 15,000 പേര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സ തേടി. വടക്ക്-പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ മഞ്ഞുകാലത്തോടെയാണ് പന്നിപ്പനി ഭീഷണി ഉയരാറ്. ഇത്തവണയും ഡിസംബര്‍- ജനുവരി മാസങ്ങളിലാണ് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇക്കുറി ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് രാജസ്ഥാനില്‍ തന്നെയാണെന്നാണ് പ്രാഥമികമായ വിവരം. ജനുവരി ഒന്ന് മുതല്‍ 17 വരെയുള്ള ദിവസങ്ങള്‍ക്കുള്ളിലാണ് ഇവിടെ 40 മരണവും സംഭവിച്ചത്. ഇതില്‍ 16 പേരും ജോധ്പൂര്‍ സ്വദേശികളാണ്. ഈ കാലയളവില്‍ 1,036 പേര്‍ക്ക് രോഗബാധയും സ്ഥിരീകരിച്ചു.
ഇതോടെ സര്‍ക്കാര്‍ അടിയന്തരമായ നടപടികളുമായി രംഗത്തിറങ്ങിയിരിക്കുകയാണിവിടെ. ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാനുള്ള നടപടികള്‍ കൈക്കൊണ്ടതോടൊപ്പം ഡോക്ടര്‍മാരുടെ അവധി വെട്ടിച്ചുരുക്കിയതായും അറിയിപ്പ് വന്നിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam