പ്രണയബന്ധം വേണ്ടെന്ന് വച്ച വൈരാഗ്യത്തിലാണ് ജോസഫ്, ടാമിയെ വീട്ടില്‍ കയറിച്ചെന്ന് ബലാത്സംഗം ചെയ്തതും കൊന്നതുമെന്നുമാണ് പൊലീസ് വിശദീകരണം. സംഭവസ്ഥലത്ത് പൊലീസെത്തുമ്പോള്‍ ബാത്ത് ടബ്ബില്‍ രക്തത്തില്‍ കുളിച്ച്, ആകെയും കീറിമുറിക്കപ്പെട്ട അവസ്ഥയിലായിരുന്നുവത്രേ ടാമിയുടെ മൃതദേഹം കിടന്നിരുന്നത്
കേട്ടാല്‍ ഞെട്ടിത്തരിച്ചുപോകുന്ന തരത്തിലുള്ള അതിക്രൂരമായ കൊലപാതകങ്ങളും കുറ്റകൃത്യങ്ങളുമെല്ലാം നമ്മള്‍ പലപ്പോഴായി വാര്‍ത്തകളിലൂടെ അറിയാറുണ്ട്. അത്തരത്തില്‍, അക്ഷരാര്‍ത്ഥത്തില്‍ നമ്മളെ ഭയപ്പെടുത്തുന്ന ഒരു കൊലപാതകത്തിന്റെ വിചാരണയുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇന്ത്യാനയില്‍ നിന്ന് പുറത്തുവരുന്നത്. എന്താണ് ഒരു കൊലപാതക്തതിന്റെ വിചാരണയില്‍ ഇത്രമാത്രം ചര്‍ച്ച ചെയ്യപ്പെടാനുള്ളത് എന്ന ചിന്ത ആരിലും ഉണ്ടായേക്കാം.
എന്നാല്‍ ഇതൊരു കൊലപാതകം മാത്രമല്ല, 'ഹൊറര്‍' സിനിമകളെപ്പോലും വെല്ലുന്ന സംഭവങ്ങള്‍ കൊണ്ട് നിറഞ്ഞ കേസ് ആണിത്. കാമുകിയായിരുന്ന സ്്ത്രീയെ അവരുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ശേഷം ബലാത്സംഗം ചെയ്യുക, ശേഷം ക്രൂരമായി പല തവണ കുത്തിയും വെട്ടിയും കൊല്ലുക. എന്നിട്ട് മൃതദേഹത്തില്‍ നിന്ന് തലച്ചോറിന്റെയും ഹൃദയത്തിന്റേയും ശ്വാസകോശത്തിന്റേയുമെല്ലാം ഭാഗങ്ങള്‍ തിന്നുക.
'നോര്‍മല്‍' ആയ ഒരു മനുഷ്യന് ഇത്രയധികം ചെയ്യാന്‍ കഴിയില്ലെന്ന് സ്വാഭാവികമായി നമ്മള്‍ തീര്‍പ്പ് കല്‍പിക്കും. 2014 ല്‍ നടന്ന ഞെട്ടിക്കുന്ന കൊലപാതകക്കേസ് ആദ്യമായി കോടതിയിലെത്തിയപ്പോള്‍ കോടതിയും ഇതേ തീര്‍പ്പിലേക്ക് തന്നെയാണ് എത്തിയത്. അങ്ങനെ നാല്‍പത്തിയാറുകാരിയായ ടാമി ജോ ബ്ലണ്ടന്‍ എന്ന സത്രീയെ കൊലപ്പെടുത്തിയ കുറ്റത്തില്‍ പിടിയിലായ പ്രതി ജോസഫ് ഒബെര്‍ഹെന്‍സ്ലിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
പിടിയിലായപ്പോഴും, അതിന് ശേഷവുമെല്ലാം ജോസഫ് കുറ്റം നിഷേധിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ അതും മാനസിക രോഗങ്ങളുടെ ഭാഗമായാണെന്ന് കോടതി വിലയിരുത്തി. തെളിവുകളും സാക്ഷിമൊഴികളുമെല്ലാം കൃത്യമായി വിരല്‍ ചൂണ്ടിയത് ജോസഫിന് നേരെ തന്നെയായിരുന്നു. മുമ്പ് സ്വന്തം അമ്മയെ ആക്രമിച്ചതുള്‍പ്പെടെ ചില കേസുകളില്‍ ഉള്‍പ്പെട്ടിരുന്നു എന്നതും ജോസഫിന്റെ 'ക്രിമിനല്‍' സ്വഭാവത്തെ സ്ഥിരീകരിക്കുന്നുണ്ട്.
പ്രണയബന്ധം വേണ്ടെന്ന് വച്ച വൈരാഗ്യത്തിലാണ് ജോസഫ്, ടാമിയെ വീട്ടില്‍ കയറിച്ചെന്ന് ബലാത്സംഗം ചെയ്തതും കൊന്നതുമെന്നുമാണ് പൊലീസ് വിശദീകരണം. സംഭവസ്ഥലത്ത് പൊലീസെത്തുമ്പോള്‍ ബാത്ത് ടബ്ബില്‍ രക്തത്തില്‍ കുളിച്ച്, ആകെയും കീറിമുറിക്കപ്പെട്ട അവസ്ഥയിലായിരുന്നുവത്രേ ടാമിയുടെ മൃതദേഹം കിടന്നിരുന്നത്. കേസ് പരിഗണിക്കുന്ന സമയത്ത് സംഭവത്തിന്റെ ദൃശ്യങ്ങളും ഫോട്ടോകളും പരിശോധനയ്ക്ക് പരിഗണിച്ചപ്പോള്‍, അവയിലേക്ക് നോക്കാന്‍ പോലും തങ്ങള്‍ക്കായില്ലെന്നാണ് ജഡ്ജുമാര്‍ പറഞ്ഞത്.
എന്തായാലും ജോസഫിന്റെ ആശുപത്രിവാസം അവസാനിക്കുകയാണ്. മാനസിക രോഗിയെന്ന പരിഗണന ഇനി ജോസഫിന് നല്‍കേണ്ടതില്ലെന്നും അയാള്‍ വിചാരണ നേരിടാന്‍ പ്രാപ്തനായി എന്നും ഡോക്ടര്‍ സാക്ഷ്യപത്രം നല്‍കിയിരിക്കുകയാണിപ്പോള്‍. അതോടെ വിവാദമായ കൊലപാതകത്തിന്റെ വിചാരണ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യാനയില്‍ മാധ്യമങ്ങളും പൊതുസമൂഹവും ടാമിയുടെ കൊലപാതകത്തെ വീണ്ടും ഓര്‍മ്മിക്കുകയാണ്. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നും, മാനസിക രോഗിയായി എന്നത് മറ്റൊരാളുടെ ജീവന്‍ ഇത്രമാത്രം നീചമായ രീതിയില്‍ കവര്‍ന്നെടുക്കാനുള്ള 'ലൈസന്‍സ്' അല്ലെന്നുമാണ് പൊതുവില്‍ ഉയരുന്ന വികാരം.